ADVERTISEMENT

ആനന്ദ് ഏകർഷിയും കൂട്ടുകാരുമൊത്തുള്ള സംഘത്തിന് ‘കർണഭാരം ചുമന്നവർ’ എന്നാണു പേര്.‘കർണഭാരം’ നാടകത്തിൽ വേഷമിട്ടവരാണൊക്കെയും. നാടകത്തിന്റെ ഉരുപ്പടികളേറ്റി നടന്നതിൻ ക്ലേശത്തിൽനിന്നാണ് ആ രസ്യൻപേരു വന്നത്.

പല ജോലികൾ ചെയ്ത് ജീവിതം പോറ്റുന്നവരെങ്കിലും നാടകമാണ് ഇവരുടെ ശ്വാസം.കൊച്ചിയിലെ ‘ലോകധർമി’ നാടകക്കൂട്ടായ്മയാണ്  സ്ഥിരംതട്ട്. ഇവരൊന്നിച്ച് ഇടയ്ക്കെല്ലാം ചില യാത്രകളുണ്ട്. കോവിഡ് ശമിച്ചതിനു പിന്നാലെ അങ്ങനെയൊരു പോക്കിൽ നടൻ വിനയ്ഫോർട്ട് ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ‘ആട്ടം’ എന്ന സിനിമ.‘നമുക്കീ സുഹൃത്തുക്കളെയൊന്നു രക്ഷപ്പെടുത്തേണ്ടേ, നമ്മളൊക്കെയുള്ളൊരു സിനിമ പിടിച്ചാലോ?’

ആ ചോദ്യം ആനന്ദിനെ പൊടിക്കൊന്നു കുത്തുകയാണ് ചെയ്തത്. ആനന്ദ് ആ സമയം മറ്റൊരു തിരക്കഥയെഴുത്തിലായിരുന്നു. അക്കഥയിൽ നാടകസുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. പിന്നെയൊന്നും ആലോചിച്ചില്ല, എഴുതിത്തുടങ്ങിയ തിരക്കഥ ഒരരികത്തേക്കു നീക്കിവച്ചു. ആട്ടം ആലോചിച്ചുതുടങ്ങി. കുളിമുറിയിൽ ഒരു 10 മിനിറ്റ് ആലോചനയിൽ വന്ന കഥയാണിതെന്നു പറഞ്ഞാൽ ചിലരെങ്കിലും അതിശയിച്ചേക്കും.

‘അടിയില്ലാത്ത അടിപ്പടം’ എന്ന് ആട്ടത്തെ വൺലൈനാക്കി കൂട്ടുകാർക്കു മുന്നിലേക്കുവച്ചു. സിനിമ കണ്ടവർ ഓർക്കുന്നുണ്ടാവും, യൂറോപ്പിൽ നാടകം കളിക്കാൻ അവസരമൊത്തെന്ന് അറിയുമ്പോഴുള്ള അഭിനേതാക്കളുടെ മനസ്സിളക്കം.

അതിനെയും തോൽപിക്കുന്നതായിരുന്നു ആനന്ദിന്റെ സുഹൃത്തുക്കളുടെ സന്തോഷം. ഏറിയാൽ ഒരു ടെലിഫിലിമെന്നൊക്കെയേ അവർ കരുതിയുള്ളൂ. പൈലറ്റ് ഷൂട്ട് തുടങ്ങിയപ്പോഴാണ് തങ്ങളുടെ കഥ മാറിയത് അവരറിഞ്ഞത്.ഒന്നര ലക്ഷം രൂപ കൊടുത്ത് ഒരു സുഹൃത്ത് സഹായിച്ചതുകൊണ്ടാണ്  ആ ‘10 മിനിറ്റ് സിനിമ’ ജനിച്ചത്.അതുമായിട്ടാണ് നിർമാതാവിന്റെ മുന്നിലെത്തിയത്.അങ്ങനെ  9 മാസം കൊണ്ട് ആട്ടം തിയറ്ററിലെത്തി.

anand-ekarshi-132

ഇരുട്ടത്തു നടന്നതെങ്കിലും ജീവിതത്തെ തീവെയിലിലേക്ക് വലിച്ചിട്ട കഥയാണിത്. ഒരൊറ്റ അനുഭവത്തെ ഒരു വ്യക്തിയും ഒരു കൂട്ടവും കാണുന്നതെങ്ങനെയെന്ന ആലോചനയാണ് ആട്ടത്തിനു പശ്ചാത്തലമൊരുക്കിയത്. ഒന്നിച്ചിരുന്ന് ആലോചിച്ചെങ്കിലും ആനന്ദിന് തിരക്കഥയെഴുത്ത് ഒരു തന്നത്താൻ പണിയായിരുന്നു; ശരിക്കും ലോൺലീ പ്രോസസ്.

നാടകത്തെയും തോൽപിക്കുംവിധമായിരുന്നു ഒരുക്കം.35 റിഹേഴ്സലുകൾ. പിന്നെ ക്യാമറവച്ച് സെറ്റിട്ട് 7 റിഹേഴ്സലുകൾ. തനത് അഭിനയം മതിയെന്ന് കൂട്ടായി തീരുമാനിച്ചു. ഡയലോഗുകൾ തെറ്റുന്നെങ്കിൽ തെറ്റട്ടെ.  പതർച്ചയും ശബ്ദത്തിലെ കയറ്റിറക്കങ്ങളും അങ്ങനെതന്നെ സിനിമയിലേക്കു കൊണ്ടുവന്നു. വെറും ആട്ടമല്ല സുഹൃദ്സംഘത്തിന്റെ മനസ്സിന്റെ ആട്ടമായത് വളർന്നു. മഹേഷ് ഭുവനന്ദിന്റെ കിറുകൃത്യം എഡിറ്റിങ്ങിലൂടെയാണത് കൈക്കുറ്റപ്പാടില്ലാതെ തെളിഞ്ഞുവന്നതെന്ന് ആനന്ദ്. ലോകധർമിയുടെ ക്യാംപിനെ ലൊക്കേഷനിലേക്ക് മാറ്റിക്കെട്ടിയെന്നു മാത്രം.

anand-ekarshi-153

നായികാവേഷത്തിലെത്തിയ സെറിൻ ശിഹാബ് ചെന്നൈയിലെ പഠനനാളുകളിൽ ഇംഗ്ലീഷ് നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കലാഭവൻ ഷാജോണും ‘റിഹേഴ്സൽ ക്യാംപിൽ ഉത്സാഹത്തോടെ ആടിത്തിമിർത്തു.

കൊച്ചി രാജഗിരിയിൽ പഠിക്കുമ്പോൾ സ്കൂൾ നാടകമത്സരങ്ങളിൽ പലവട്ടം മികച്ച നടനായിരുന്നു ആനന്ദ്.അന്നത്തെ പേര് സെബാസ്റ്റ്യൻ കെ.ഏബ്രഹാം. ആനന്ദ് എന്ന വിളിപ്പേരിൽ പിന്നെ ഉറച്ചു.പ്ലസ്ടു പഠനത്തിനിടെ ‘ലോകധർമി’യിലെത്തി. 12 വർഷം; ഒരാണ്ടിൽ നാലും അഞ്ചും നാടകങ്ങൾ. ‘കർണഭാര’ത്തിൽ ഭീഷ്മവേഷത്തിൽ 18 അരങ്ങുകളിലെത്തി. 'ഉബ്രോയ്' എന്നൊരു കോമഡി സറ്റയറിലും തട്ടിന്‍പുറത്തേറി.

aattam-2

അപ്ലൈഡ് സൈക്കോളജിയില്‍ പിജി പഠിപ്പു പൊടിപൊടിക്കുമ്പോഴും യാത്രകളും തിയറ്ററുമായിരുന്നു പ്രാണന്‍. 2009ൽ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഒരു ഭാരതപര്യടനം നടത്തിയിട്ടുണ്ട്,ആനന്ദ്. 110 ദിവസത്തെ ആ യാത്രയില്‍ 14 കൂട്ടുകാര്‍ ഒപ്പം. ആ പുറപ്പെടല്‍ തന്ന ലോകബോധ്യങ്ങള്‍ അരങ്ങനുഭവം പോലെതന്നെ  ഓളവും പരപ്പുമുള്ളത്.

പക്ഷേ, സിനിമയിലെ അരങ്ങേറ്റം മലയാളത്തിലല്ല. 2014ൽ ഹിന്ദിയിൽ ‘തമാശ’ എന്ന ചിത്രത്തിൽ സംവിധായകൻ ഇംതിയാസ് അലിയുടെ അസിസ്റ്റന്റായിട്ടാണ്. ആട്ടത്തിലേക്ക് എത്തിയപ്പോൾ ആ പരിചയം വലിയ ആത്മവിശ്വാസമായി. ചലച്ചിത്രമേളകളിലും പുറംതിയറ്ററുകളിലും ഒരുപോലെ നോട്ടം കിട്ടുന്ന സിനിമയായതു മാറിയത് അതിലേറെ സന്തോഷം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ റെഡ്കാർപറ്റിലൂടെ സദസ്സിനു മുന്നിലേക്ക് ആനന്ദും സുഹൃത്തുക്കളും ‘കർണഭാരം ചുമന്നെത്തി’. ആട്ടത്തിലെ കഥാപാത്രങ്ങളെ പോലെതന്നെ ജീവിതം ശ്രമപ്പെട്ട് ഉന്തിനീക്കുന്ന ചങ്ങാതിമാര്‍ക്കത് അനര്‍ഘനിമിഷം!

anand-ekarshi-13

തിരുവനന്തപുരം ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം കഴി‍ഞ്ഞിറങ്ങിയതും,ഒരു  ആറടിപ്പൊക്കക്കാരന്‍ യുവാവ് ആനന്ദിനെ തിരഞ്ഞെത്തി, ചേർത്തുപിടിച്ചു. സ്വന്തം ജീവിതത്തെയാണ് അയാൾ സിനിമയിൽകണ്ടത്.അന്നു നേരിട്ട സങ്കടവും അപമാനവും അതുപോലെ ആട്ടം കൺമുന്നിൽ കാട്ടിത്തന്നെന്നു പറഞ്ഞതും അയാളുടെ കണ്ണുകൾ നിറഞ്ഞു.

ആട്ടം ടീം
ആട്ടം ടീം

‘ആ അനുഭവം മാത്രമല്ല കേട്ടോ, സിനിമ കണ്ട് മമ്മൂട്ടി ഞങ്ങളെയെല്ലാവരെയും വീട്ടിലേക്കു ക്ഷണിച്ചു.ഓരോരുത്തരുടെയും അഭിനയസന്ദർഭങ്ങൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നല്ല വാക്കുകൾ. ഒരു പരിചയവുമില്ലാത്ത എത്രയോ ചെറുപ്പക്കാർ എഫ്ബിയിൽ എഴുതുന്ന നല്ല നിരീക്ഷണങ്ങൾ ദിവസവും ടാഗ് ചെയ്തെത്തുന്നുമുണ്ട്. 4 പെൺകുട്ടികൾ മുംബൈയിലെ അവരുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന,ഇപ്പോഴും തുടരുന്ന ഒരു സംഭവത്തിന്റെ അസ്സൽ പകർപ്പാണിതെന്ന് പറഞ്ഞത് ഒട്ടൊരു  പൊള്ളലോടെയാണു ഞാൻ കേട്ടത്’ –ആനന്ദ് പറയുന്നു.

ആനന്ദിന്റെ നോട്ടത്തിൽ ആരാണു ശരിക്കും ‘ആട്ട’ത്തിലെ വില്ലൻ?

സിനിമ കണ്ടവരിൽ മിക്കവരും ഈ ചോദ്യം എന്നോടു ചോദിക്കുന്നുണ്ട്. എനിക്കുമറിയാത്ത ആളാണതെന്നു പറഞ്ഞാൽ എന്നെ അവിശ്വസിക്കരുത്.

ആരാണ് ഈ ഏകർഷി?

ഏകർഷി എന്ന വാക്കിന് ഒറ്റയ്ക്കു സഞ്ചരിക്കുന്നവൻ’ എന്നാണ് അർഥം. ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് എന്റെ യാത്രകളെങ്കിലും ആ വാക്കിനോട് ഒരിഷ്ടമുണ്ടായിവന്നു.അതങ്ങനെ പേരിനൊപ്പം ചേർത്തതാണ്.

ഒരൊറ്റ ചോദ്യംകൂടി; അടുത്ത സിനിമയിലെന്താണ്?

പ്രേമകഥയാണത്, എഴുതിത്തുടങ്ങി. ഒരുസംശയവും വേണ്ട പുതിയൊരു തട്ടിലാവും ആ സിനിമയുടെ അവതരണം.

English Summary:

Chat with Anand Ekarshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com