ആഡംബര കാറിൽ അമിതവേഗതയിൽ പാഞ്ഞ താരപുത്രന് പൊലീസിന്റെ ‘പൂട്ട്’
Mail This Article
ഗതാഗത നിയമം ലംഘിച്ച് കാറോടിച്ച താരപുത്രനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അമിത വേഗത്തിൽ കാറോടിച്ചുപോയ, നടൻ ബാബുരാജിന്റെ മകൻ അക്ഷയ്‍യെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തശേഷം 500 രൂപ പിഴ ഈടാക്കി വിട്ടയച്ചത്.
ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. കൊച്ചി- ധനുഷ്‌ക്കോടി ദേശഈയപാതയിൽ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തുകയായിരുന്ന പൊലീസ്, അമിത വേഗത്തിലെത്തിയ ആഡംബര കാറിനു കൈകാണിച്ചു. എന്നാൽ അക്ഷയ് കാർ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു.
വാഹനം നിര്‍ത്താതെ പോയതോടെ സംശയം തോന്നിയ ഹൈവേ പൊലീസ് വിവരം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് അടിമാലി സെന്റർ ജംക്‌ഷനിൽ കാർ തടയാനായി പൊലീസ് നിലയുറപ്പിച്ചു. പൊലീസിന്റെ നാടകീയ നീക്കം കണ്ട് പ്രദേശവാസികളും വ്യാപാരികളും കാഴ്ചക്കാരായെത്തി.
പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. പൊലീസും സമീപവാസികളും ചേർന്ന് വാഹനം തടഞ്ഞു. ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാർ പിടിച്ചെടുത്ത് പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്കു വിട്ടു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് ബാബുരാജിന്റെ മകനാണെന്നു മനസ്സിലായത്. കാർ പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. തുടർന്ന് അമിത വേഗത്തിനു പിഴ ഈടാക്കി അക്ഷയ്‌യെ വിട്ടയച്ചു. വാഹനം നിർത്താൻ കൈകാണിച്ചതു താൻ കണ്ടില്ലെന്ന് അക്ഷയ് സംഭവത്തിനു ശേഷം പ്രതികരിച്ചു.
ബാബുരാജിന്റെ ആദ്യവിവാഹബന്ധത്തിലുള്ള മകനാണ് അക്ഷയ്.