ADVERTISEMENT

‘എനിക്ക് സുന്ദരിയാകാൻ, മേക്ക് ഓവർ ചെയ്യാൻ, ഫെയ്മസ് ആകാൻ ഈ പറയുന്നവൻമാരുടെ സർട്ടിഫിക്കറ്റ് വേണോ? ഒന്നും വേണ്ട, നേരെ ബ്യൂട്ടി പാർലറിലേക്ക് പോകും. ഇഷ്ടമുള്ള രീതിയിൽ മുടി കട്ട് ചെയ്യുകയും. ഇഷ്ടം മാതിരി മേക്ക് ഓവർ നടത്തും. എന്നിട്ട് ആ ചിത്രം ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ഈ സോഷ്യൽ മീഡിയക്കൂട്ടങ്ങൾ അപ്പോഴും ഇതേ കുത്തുവാക്കുകളായിരിക്കുമോ പറയുന്നത്. ഒരു കാര്യവുമില്ലാതെ എന്നെപ്പോലുള്ള സ്ത്രീകളുടെ മേൽ കടന്നാക്രമിക്കുന്ന ഇത്തരക്കാരെ വിഷങ്ങളെന്നേ ഞാൻ അഭിസംബോദന ചെയ്യുകയുള്ളൂ. മറ്റുള്ളവരെ പരിഹസിച്ചും അപഹസിച്ചും കടന്നാക്രമിച്ചും ആനന്ദം കണ്ടെത്തുന്ന വിഷങ്ങൾ.’– രോഷത്തോടെ തന്നെയാണ് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്.

Bhagyalakshmi's reaction

 

ഡബ്ബിങ് ആർട്ടിസ്റ്റും അവതാരകയും നടിയുമൊക്കെയായ ഭാഗ്യലക്ഷ്മി കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയ വാർത്ത കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തിരുവനന്തപുരം വിമൺസ് കോളജിൽ ഒരു സന്നദ്ധ സംഘടന നടത്തിയ പരിപാടിയിൽ ഉദ്ഘാടകയായെത്തിയ ഭാഗ്യലക്ഷ്മി തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ആ തീരുമാനം കൈക്കൊണ്ടത്. അതും നിറഞ്ഞ മനസോടെ. വാർത്ത കണ്ടപാടെ ഭാഗ്യലക്ഷ്മിയുടെ നന്മമനസിനെ പ്രകീർത്തിച്ചും നന്ദി പറഞ്ഞും നിരവധി പേരാണ് രംഗത്തെത്തിയത്. അനുകരണീയമായ മാതൃകയെ വാനോളം പുകഴ്ത്താനും പലരും മറന്നില്ല. എന്നാൽ ചിലർ അതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയി കണ്ട് ഭാഗ്യലക്ഷ്മിയെ പരിഹസിച്ച് എത്തിയിരുന്നു. ഇക്കൂട്ടരെ തിരിച്ച് പരിഹസിച്ച് ഭാഗ്യലക്ഷ്മി ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഭാഗ്യലക്ഷ്മി.

 

‘സമൂഹം അങ്ങനെ പലതും പറയും അതൊക്കെ അവഗണിച്ചുവിടുക എന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ ചിലകാര്യങ്ങൾ ചിലപ്പോള്‍ നമ്മൾ സമൂഹത്തോട് പറയണം. എല്ലാത്തിനെയും പുച്ഛത്തോടെ കാണുന്ന ചിലരുണ്ട്. വിവരക്കേടുകൊണ്ടോ അറിവില്ലായ്മകൊണ്ടോ ആയിരിക്കാം അവർ ഇങ്ങനെ പറയുന്നത്. മുടി മുറിച്ചതുമായി ബന്ധപ്പെട്ട് എന്നെ വിമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തവരുണ്ട്. വിമർശനം ഉൾക്കൊള്ളാം. പക്ഷേ പരിഹാസം, അതൊരുതരം രോഗമാണ്. കേരളത്തിൽ മാത്രമാണോ ഈ അസുഖമുള്ളത് എന്നെനിക്ക് അറിയില്ല’. 

 

‘ഞാൻ മുടി മുറിച്ചതിനെപറ്റി ഓൺലൈൻ മീഡിയകളില്‍ വാർത്ത വന്നിരുന്നു. എന്നാൽ  അതിന് താഴെ വരുന്ന കമന്റുകൾ എന്റെ ശ്രദ്ധയിൽപെട്ടു. മുടി മുറിച്ചത് വലിയ കാര്യമൊന്നുമല്ല, ഇത് ലഭിച്ചാലും രോഗികളുടെ അവസ്ഥ മാറില്ലെന്നുമൊക്കെയാണ് കമന്റുകൾ. മുടി നഷ്ടപ്പെട്ടിട്ട് സമ്മർദം വന്ന നിരവധി ആളുകൾ ഉണ്ട്. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നിങ്ങൾ കാണുന്ന ഒരാള് ചേരുന്നതല്ലല്ലോ സമൂഹം. എത്രയോ സ്ത്രീകൾ കാൻസർ കഴിഞ്ഞ് കീമോ ചെയ്ത് വിഗ് െവച്ചിട്ടുണ്ട്. നിങ്ങളുടെ തോന്നലുകൾ എന്നിലേയ്ക്ക് അടിച്ചേൽപിക്കരുത്.’

 

‘പാവപ്പെട്ടവരെ സഹായിക്കുന്ന മുരുകൻ തെരുവോരത്തെ നിങ്ങൾ വിമർശിക്കുന്നു. മീൻ വിറ്റ് ഉപജീവനമാർഗം നടത്തുന്ന ഹനാനെയും കിഡ്നി കൊടുത്ത് മാതൃക കാട്ടിയ ചിറ്റിലപ്പള്ളിയെയും നിങ്ങൾ വിമർശിക്കും. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലം ചെയ്യുന്നതെന്നാണ് ആരോപണം. അങ്ങനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് അത് ചെയ്യുന്നില്ല. അതൊന്നും ചെയ്യാതെ സോഷ്യൽമീഡിയയുടെ മുന്നിൽ ഇരുന്ന് ഓരോന്ന് എഴുതി പിടിപ്പിക്കുന്നു.’

 

‘ഒരാൾ ചോദിക്കുന്നു ചുളുവിൽ ഒരു മേക്ക് ഓവറും നന്മയും കൂടി ഞാൻ ഒപ്പിച്ചെടുത്തതാണെന്ന്. അവനെന്തൊരു വിഡ്ഢിയാണ്. എനിക്ക് മേക്ക് ഓവർ നടത്താനും സുന്ദരിയാകാനും ഇതേ ഉള്ളോ മാർഗം. ഈ കവല പ്രസംഗം നടത്തുന്നവർക്കറിയോ. കീമോ കാരണം മുടി നഷ്ടപ്പെടുന്ന ഒരു കാൻസർ പേഷ്യന്റിന് പുതിയൊരു വിഗിന് ഒന്നേ കാൽ ലക്ഷം രൂപ വരെ ചെലവു വരും. സാധാരണക്കാരായ ഒരാൾക്ക് ഇതെങ്ങനെ താങ്ങും എന്ന് ഇവർ ചിന്തിക്കുന്നുണ്ടോ. അത്തരക്കാർക്കു വേണ്ടിയാണ് ഈ സമാഹരണം...പാവങ്ങൾക്കു വേണ്ടിയാണ് ഈ സഹായഹസ്തം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് പ്ലീസ്.’

 

‘നിങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് മറ്റുള്ളവരെ വിമർശിക്കാൻ േവണ്ടിയാണ്. ഓഫീസിലായാലും വീട്ടിലായാലും ഇതുതന്നെ പരിപാടി. പരിഹസിക്കുന്നവരുടെ കാര്യമാണ് ഞാൻ പറയുന്നത്. ഇതൊരു നല്ല രോഗമല്ല. മാനസിക രോഗമാണ്.’

 

‘വാസ്തവത്തിൽ മൊട്ടയടിക്കാനാണ് ഞാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെ ആ സംവിധാനം ഉണ്ടായിരുന്നില്ല. പിന്നെ പാർലറില്‍ പോയി മൊട്ടയടിക്കാൻ തോന്നിയില്ല. നാളെ ഞാൻ ചിലപ്പോൾ കിഡ്നി ദാനം ചെയ്തെന്നുവരാം. എനിക്ക് ആരോടും ചോദിക്കേണ്ട കാര്യമില്ല. ഇതെന്റെ ശരീരമാണ്. പൈസ കൊടുക്കുക എന്നതിലുപരിയാണ് അവയവ ദാനം’. 

 

‘മറ്റുള്ളവരെ വിമർശിക്കുന്നവർ സ്വയമൊരു വിമർശനം നടത്തിനോക്കൂ. ചിലപ്പോൾ തിരിച്ചറിവ് ഉണ്ടായേക്കാം. അമ്പലങ്ങളിൽ മൊട്ടയടിക്കുന്നത് ത്യാഗത്തിനുവേണ്ടിയാണ്. അതിന്റെയൊരു മഹത്വമൊന്നും അറിയാതെ എന്തിനെയും വിമർശിക്കുന്നത് മോശമായ കാര്യമാണ്. ഒരു സ്ത്രീക്ക് േവണ്ടി മുന്നില്‍ വന്നപ്പോഴും നിങ്ങൾ പറഞ്ഞു പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന്. നിങ്ങളുടെ ആയുധമാണ് സോഷ്യൽമീഡിയ. ആ ആയുധം എടുത്താണ് ഈ വിമർശനം. അത് ഏത് പൊട്ടനും സാധിക്കും. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ഞാൻ ഇനിയും ചെയ്യും’. 

 

‘എന്നെ ബോധപൂർവം ടാർഗറ്റ് ചെയ്യാൻ വേണ്ടി ഒരു കൂട്ടം സോഷ്യൽ മീഡിയയിലുണ്ട്. ഭാഗ്യലക്ഷ്മി എന്തു ചെയ്താലും എന്ത് പറ‍ഞ്ഞാലും ഏത് ഫോട്ടോ പോസ്റ്റ് ചെയ്താലും ആക്രമിക്കുക എന്നതാണ് അവരുടെ രീതി. ഈ സംഭവത്തേയും അങ്ങനെയേ കാണാനാകൂ. പലർക്കും എന്റെ രാഷ്ട്രീയവും ആശയങ്ങളുമൊക്കെയാണ് പ്രശ്നം. അതിനോടുള്ള എതിർപ്പ് വന്ന് ഛർദ്ദിക്കാനുള്ള ഇടമാണ് എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ.–ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.

 

‘കാൻസർ ദിനത്തിൽ നടന്ന ആ പരിപാടിയിൽ ഉദ്ഘാടകയായാണ് ഞാനെത്തുന്നത്. പ്രസംഗിച്ച് കൈയ്യടി വാങ്ങുന്നതിനേക്കാളും നന്മയുള്ള ഒരു പ്രവൃത്തി ചെയ്ത് കാണിക്കുന്നതാണ് നല്ലതെന്ന് തോന്നി. മുടി മുറിച്ച് നൽകാനുള്ള തീരുമാനം കൈക്കൊള്ളുന്നത് തന്നെ അന്നേരമാണ്. ഞാനങ്ങനെയാണ്, സ്വാർത്ഥ ലാഭമില്ലാതെ ഞാൻ ചെയ്യുന്ന പല പ്രവൃത്തിയും മുൻധാരണകളില്ലാതെ തന്നെയാണ്. അത് എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ഇത്തരം സൈബര്‍ കൂട്ടങ്ങളുടെ ആക്രമണത്തെ പുച്ഛിച്ച് തള്ളാനാണ് എനിക്കിഷ്ടം.’–ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com