രാഹുൽ ഗാന്ധിയുടെ സിനിമയുമായി രൂപേഷ് പോൾ; ട്രെയിലർ
Mail This Article
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ രാഷ്ട്രീയസിനിമകള്‍ക്കു നല്ല മാര്‍ക്കറ്റാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കു ചുളുവിൽ പ്രചാരണത്തിനു വഴിയൊരുക്കുന്നു എന്നതാണ് ബയോപിക്കുകളുടെ നേട്ടം. ഒടുവില്‍ ഇതാ രാഹുല്‍ ഗാന്ധിയുടെ ജീവിതകഥയും സിനിമയാകുകയാണ്.
സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. രാഹുൽ ഗാന്ധിയുടെ പേര് ചുരുക്കി ‘രാഗാ’ (മൈ നെയിം ഈസ് രാഗ) എന്നാണ് ചിത്രത്തിനു േപരിട്ടിരിക്കുന്നത്. കാമസൂത്ര ത്രിഡി, ഡ്രാക്കുള തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ രൂപേഷ് പോൾ ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതൊരു ബയോപിക്ക് ആയി കാണരുതെന്നും രാഹുൽ ഗാന്ധിയെ പ്രകീർത്തിക്കാനോ ഇകഴ്ത്താനോ ഈ സിനിമയ്ക്ക് ഉദ്ദേശമില്ലെന്നും രൂപേഷ് പോൾ പറഞ്ഞു. നാലു വർഷത്തിനു ശേഷമാണ് രൂപേഷ് പോള്‍ വീണ്ടുമെത്തുന്നത്.
കുറച്ചുനാളായി പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ പിന്നാലെ ഇന്ത്യന്‍സിനിമ ചുറ്റിത്തിരിയുകയാണ്. കുറെയെല്ലാം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള സ്റ്റണ്ടുകളുമാണ്. കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പിന്തുണയോടെ പുറത്തുവന്ന ചിത്രമായിരുന്നു ദ് ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍. ഡോ. മന്‍മോഹന്‍സിങ്ങിനെ മോശമായി ചിത്രീകരിച്ചതിനെതിരെ കോണ്‍ഗ്രസുകാര്‍ വലിയ ബഹളമുണ്ടാക്കി. എന്നാല്‍ ഇതിലും വലിയ കോലാഹലമുണ്ടാക്കിയാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന ചിത്രം താക്കറെ ഇറങ്ങിയത്.
ബാബറി മസ്ജിദ്, മണ്ണിന്റെമക്കള്‍ വാദം തുടങ്ങിയ രാഷ്ട്രീയ ചേരുവകള്‍ തരാതരം ചേര്‍ത്തപ്പോള്‍ താക്കറെയ്ക്കും വിവാദത്തിന് പഞ്ഞമുണ്ടായില്ല. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡി കേന്ദ്രകഥാപാത്രമാകുന്ന തെലുങ്കു ചിത്രമാണ് യാത്ര. മെഗാസ്റ്റാർ മമ്മൂട്ടിയാണ് വെഎസ്ആറിനെ അവതരിപ്പിക്കുന്നത്.