അവതാരകർക്ക് പണികൊടുത്ത് വിക്രവും ശിവകാർത്തികേയനും
Mail This Article
അവതാരകൻ, നടൻ, രചയിതാവ്, നിർമാതാവ് എന്നീ മേഖലകളിൽ തിളങ്ങുന്ന താരമാണ് ശിവകാർത്തികേയൻ. ഒരു തമിഴ് ടെലിവിഷൻ പുരസ്കാര ചടങ്ങിൽ അദ്ദേഹം വീണ്ടും അവതാരകനായി. സൂപ്പർതാരം വിക്രവും ശിവകാർത്തികേയനൊപ്പം ഉണ്ടായിരുന്നു. ചടങ്ങിലെ യഥാർഥ അവതാരകർക്കൊരു ‘പണി’യുമായായിരുന്നു വിക്രവും ശിവയും ഈ റോളുകൾ ഏറ്റെടുത്തത്.
നടനും പിന്നീടു നിർമാതാവുമായ ശിവ, സംവിധായകനായാൽ വിക്രത്തെ നായകനാക്കുമോ എന്നായിരുന്നു അവതാരകരുടെ ചോദ്യം. വിക്രത്തെ നായകനാക്കി മൾടി സ്റ്റാർ മാസ് ചിത്രമൊരുക്കുമെന്ന് ശിവകാർത്തികേയൻ മറുപടി പറഞ്ഞു. വിക്രത്തെ വച്ച് ഒരു സീൻ സംവിധാനം െചയ്തു കാണിക്കുമോ എന്നായിരുന്നു ഇവരുടെ അടുത്ത ചോദ്യം.
എന്നാൽ അതിനു മറുപടി പറഞ്ഞത് വിക്രമായിരുന്നു. നിങ്ങൾ രണ്ടുപേരും വന്ന് അഭിനയിക്കൂ, ഞങ്ങൾ സംവിധാനം ചെയ്യാം എന്നായിരുന്നു ആ മറുപടി. ഉടൻ തന്നെ അവതാരകരുടെ സ്ഥാനം വിക്രവും ശിവകാർത്തികേയനും ഏറ്റെടുക്കുകയും ചെയ്തു. വിക്രത്തിന്റെ ഡയലോഗിന് അവതാരകർക്കു സന്ദർഭം വിവരിച്ചുകൊടുത്തത് ശിവയും. എന്തായാലും ഇങ്ങനെയൊരു പണി അവതാരകർ പ്രതീക്ഷിച്ചിരുന്നില്ല. അവസാനം ഇരുവരുടെയും മുന്നിൽ മുട്ടുമടക്കി രക്ഷപ്പെടുകയായിരുന്നു.
മികച്ച നവാഗത നിർമാതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ശിവ. വിക്രത്തിൽ നിന്നാണ് ശിവകാർത്തികേയൻ അവാർഡ് ഏറ്റുവാങ്ങിയത്. ഐശ്വര്യ രാജേഷിനെ പ്രധാനകഥാപാത്രമാക്കി ശിവകാർത്തികേയൻ നിർമിച്ച കനാ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
‘പണ്ട് അവതാരകനായി ഇവിടെ നിൽക്കുമ്പോൾ വിക്രം സാർ പറയുമായിരുന്നു, നീയും ഇതുപോലെ ഒരുപാട് അവാർഡുകൾ വാരിക്കൂട്ടുമെന്ന്. അദ്ദേഹം അതു തമാശയ്ക്കല്ല കാര്യമായിത്തന്നെ പറഞ്ഞതായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായിരിക്കുന്നു.’ –പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശിവ പറഞ്ഞു.
‘ശിവ ആദ്യമായി അവതാരകനായ വേദിയിൽവച്ചാണ് ഇവനൊരു നടനായിത്തീരുമെന്നു ഞാൻ പറഞ്ഞത്. ഇന്ന് ഇവിടെവച്ച് ഞാൻ പറയുന്നു, ശിവ ഉടൻ തന്നെ സംവിധായകനായും മാറും.’–വിക്രം പറഞ്ഞു.
‘നിങ്ങളുടെ അഭിനയത്തിന്റെ ആരാധകൻ തന്നെയാണ് ഞാൻ. എന്റെ കുടുംബവും ശിവ ഫാൻസ് ആണ്. കൂടാതെ ശിവയുടെ സിനിമകളിലെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ്. വെല്ലുവിളികള്‍ ഏറ്റെടുത്ത് ഇങ്ങനെയൊരു സിനിമ നിർമിക്കാൻ തീരുമാനിച്ചതിൽ അഭിനന്ദനങ്ങൾ.’–വിക്രം പറഞ്ഞു.