അവസാനനിമിഷം മല്ലൻ യുദ്ധത്തിനില്ലെന്ന് പറയരുത്: രജനിയെ പരിഹസിച്ച് കമൽഹാസൻ
Mail This Article
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍. മീശപിരിച്ച് ഗോദയില്‍ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്നു പറയുന്നത് ശരിയായ രീതിയല്ലെന്നു താരം അഭിപ്രായപ്പെട്ടു. ചെന്നൈയിലെ കോളജിൽ നടന്ന സംവാദത്തിനിടെയായിരുന്നു കമലിന്റെ പരാമർശം.
ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ചു നിന്ന ശേഷം ഇന്നു മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ കോമാളികളാകും. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകും - കമല്‍ പറഞ്ഞു.
തന്റെ ലക്ഷ്യം നിയമസഭയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും ആരെയും പിന്തുണയ്ക്കില്ലെന്നും സൂപ്പർ താരം രജനീകാന്ത് അറിയിച്ചിരുന്നു. ആരും തന്റെ ഫോട്ടോയോ കൊടിയോ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രജനി മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമായിരുന്നു രജനിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ ജലപ്രശ്നം പരിഹരിക്കുന്ന, കേന്ദ്രത്തിൽ സുസ്ഥിര സർക്കാരുണ്ടാക്കാൻ ശേഷിയുള്ളവർക്കു വോട്ട് ചെയ്യാൻ താരം ആഹ്വാനം ചെയ്തു.
രജനി നയം വ്യക്തമാക്കിയതോടെ, രാഷ്ട്രീയത്തിലെ രജനി-കമൽ കൂട്ടുകെട്ടെന്ന സാധ്യതയും ഇല്ലാതായി. 40 സീറ്റിലും തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മൽസരിക്കുമെന്നു കമൽഹാസൻ വ്യക്തമാക്കിയിരുന്നു.
മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് നടത്തുന്ന പ്രചാരണങ്ങളെ പകര്‍ത്തി ഗ്രാമസഭകള്‍ നടത്തിയ ഡിഎംകെയെയും കമല്‍ഹാസന്‍ പരിഹസിച്ചു. ദശകങ്ങളായി ഇവിടെ ഗ്രാമസഭകളുണ്ട്. എന്നാല്‍ താന്‍ ഗ്രാമസഭകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അതു കോപ്പി അടിക്കുകയാണ്. ഒരു ശിശുവിന്റെ പ്രവൃത്തികള്‍ കോപ്പി അടിക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ എന്നായിരുന്നു സ്റ്റാലിനെതിരായ കമലിന്റെ പരിഹാസം.
നിയമസഭയിലായാലും തെരുവിലായാലും താൻ കീറിയ ഷർട്ടുമായി നിൽക്കില്ല. കീറിയാൽ പുതിയ ഷർട്ടു വാങ്ങി അണിയും- നിയമസഭയിലുണ്ടായ സംഘർഷത്തിൽ കീറിയ ഷർട്ടുമായി പുറത്തു വന്നു പ്രതിഷേധിച്ച സ്റ്റാലിനെതിരെ കമൽ ഒളിയമ്പും എയ്തു.