ADVERTISEMENT

ദുബായ്: കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരെക്കുറിച്ച് അന്തരിച്ച സംവിധായകൻ ഭരതൻ നിർമിക്കാനുദ്ദേശിച്ചിരുന്ന ചിത്രം യാഥാർഥ്യമാകാതെ പോയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് നടൻ ജയറാം. പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികൾക്കായി ദുബായിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

 

കുഞ്ചൻ നമ്പ്യാരായി എന്റെ രൂപം വച്ച് ഭരതേട്ടൻ വരച്ച പടങ്ങൾ വീട്ടിൽ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോൾ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേയ്ക്ക് ഞാൻ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിർദേശിച്ചു. കുഞ്ചൻ നമ്പ്യാർ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നിൽക്കുമ്പോൾ പേപ്പട്ടി കടിച്ച് രോഗബാധിതനായ കുഞ്ചൻ നമ്പ്യാർ എത്തുന്നതും ഇതിനിടയിൽ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടൻ എഴുതി വച്ചിരുന്നു. 

 

പക്ഷേ, ഇടയ്ക്ക് വച്ച് ഭരതേട്ടൻ നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറഞ്ഞു.

നടൻ ജയറാം വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. സംവിധായകൻ ലിയോ തദേവൂസ്, നടി അന്ന രേഷ്മാ രാജൻ, സംഗീത സംവിധായകൻ അൽഫോൺസ്, നിർമാതാവ് ഷിനയ് മാത്യു എന്നിവർ സമീപം.

മലയാള സിനിമയിലെ നവ തരംഗങ്ങൾ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.  ഭരതൻ, പത്മരാജൻ എന്നിവർ ഒരു കാലത്ത് മലയാള സിനിമയെ ഞെട്ടിപ്പിക്കുന്ന സിനിമകളാണ് സമ്മാനിച്ചത്. അപരനൊക്കെ അപാരമായ പരീക്ഷണമായിരുന്നു. അത്തരം പരീക്ഷണങ്ങളാണ് പുതുതലമുറ നടത്തിക്കൊണ്ടിരിക്കുന്നത്. 

 

‘ആ കൂട്ടത്തിന്റെ ഒരരികിലൂടെ പോകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുപ്പിലെ പാളിച്ചകളും മറ്റുമാണ് എന്നെ അടുത്ത കാലത്ത് പിന്നിലേയ്ക്ക് നയിച്ചത്. എങ്കിലും ഏറ്റവും ഒടുവിൽ അഭിനയിച്ച രമേശ് പിഷാരടിയുടെ പഞ്ചവർണത്തത്ത, ലിയോ തദേവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ എന്നിവയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തിരിച്ചുവരാൻ സാധിച്ചു.’–ജയറാം പറഞ്ഞു.

 

ദുബായിൽ ആദ്യമായി വന്ന കാലത്ത് അന്തരിച്ച നടൻ പ്രേംനസീറിനെ പരിചയപ്പെട്ട ഒാർമകൾ അദ്ദേഹം പങ്കുവച്ചു. ലോനപ്പന്റെ മാമ്മോദീസ ഗൾഫിലെ പ്രേക്ഷകരെയും ഏറെ സ്വാധീനിക്കുമെന്ന് കരുതുന്നതായി സംവിധായകൻ ലിയോ തദേവൂസ് പറഞ്ഞു. മധ്യവർഗ കുടുംബത്തിലെ ഒരു യുവാവിന്റെ  ജീവിതത്തിലെ പ്രധാന ഏടുകളാണ് ചിത്രം പറയുന്നത്. മമ്മുട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങളോടൊപ്പം തുടക്കത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിലെ നായിക അന്ന രേഷ്മാ രാജൻ പറഞ്ഞു. സംഗീത സംവിധായകൻ അൽഫോൺസ്, നിർമാതാവ് ഷിനയ് മാത്യു എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com