ADVERTISEMENT

1999–ൽ സാങ്കേതികയൊന്നും ഇത്രയധികം പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് വിനയൻ ആകാശഗംഗ എന്ന ചിത്രം പുറത്തിറക്കുന്നത്. പല വിയോജിപ്പുകള്‍ക്കിടയിലും ലക്ഷണമൊത്ത യക്ഷിക്കഥകളിലൊന്നായി ഇന്നും പ്രേക്ഷകർ പറയുന്ന ചിത്രമാണ് ആകാശഗംഗ. ഇരുപത് വർഷത്തിന്ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗവുമായി വിനയൻ വീണ്ടും എത്തുകയാണ്. ആകാശഗംഗ 2വിനെക്കുറിച്ച് മനോരമ ഓൺലൈനിലൂടെ ആദ്യമായി വിനയൻ സംസാരിക്കുന്നു.

 

ഇപ്പോൾ കാണുമ്പോഴും പേടിപ്പെടുത്തുന്ന യക്ഷി ചിത്രങ്ങളിലൊന്നാണ് ആകാശഗംഗ. രണ്ടാംഭാഗം വരുമ്പോൾ പ്രതീക്ഷകളും അതുപോലെയുണ്ടാകും. എന്തൊക്കെയാണ് രണ്ടാംഭാഗത്തിന്റെ പ്രത്യേകത?

 

സാങ്കേതിക വിദ്യയൊന്നും അത്ര പുരോഗമിക്കാത്ത കാലത്താണ് ഒന്നാം ഭാഗം കൊണ്ടുവരുന്നത്. അന്ന് ചിത്രത്തിൽ കാണിച്ചിരുന്ന ഗ്രാഫിക്സുകളും ഇഫക്ടുകളുമൊക്കെ പ്രേക്ഷകർക്ക് പുതുമയായിരുന്നു. ആകാശഗംഗ 2 വരുമ്പോൾ എല്ലാംകൊണ്ടും പുതിയ സാങ്കേതികവിദ്യകൾ തന്നെയായിരിക്കും ഉപയോഗിക്കുന്നത്. 

 

പഴയ കഥയുടെ തുടർച്ചയാണോ ആകാശഗംഗ? പഴയ കഥാപാത്രങ്ങൾ ആരെല്ലാമുണ്ടാകും ഇതിൽ?

 

Kovalanum Kannakiyum (akashaganga malayalam)

പഴയ കഥയുടെ തുടർച്ചയായിട്ടാണ് ആകാശഗംഗ 2 ചിത്രീകരിക്കുന്നത്. മായ എന്ന കഥാപാത്രം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാർ ഉണ്ണിക്ക് തിരികെ നൽകുന്നതായിട്ടാണ് ആദ്യഭാഗം അവസാനിക്കുന്നത്. രണ്ടാംഭാഗത്തിൽ ദിവ്യ ഉണ്ണി ഇല്ല. പ്രസവത്തോടെ മരിച്ചുപോകുന്നതായാണ് കാണിക്കുന്നത്. നായകന്‍ റിയാസ് (ഉണ്ണി) സിനിമയിലുണ്ടാകും. 20 വർഷത്തിന് ശേഷമാണ് റിയാസ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മായയുടെയും ഉണ്ണിയുടെയും മകളിലൂടെയാണ് കഥപോകുന്നത്. 

vinayan-akashaganga

 

മായയുടെ ദേഹത്ത് യക്ഷി കയറിയ സമയത്ത് ഗർഭംധരിച്ച കുട്ടിയായത് കൊണ്ട് അതിന് ചില പ്രത്യേകതയുണ്ട്. അവൾ അമ്മയുടെ 20–ാം ചരമവാർഷികത്തിന് കോവിലകത്ത് തിരികെ എത്തുമ്പോഴുണ്ടാകുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന 20കാരിയായിട്ടാണ് ആ കുട്ടിയെ കാണിക്കുന്നത്. അതിന് പറ്റിയ പുതുമുഖത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ഏപ്രിലിൽ ആരംഭിക്കും. പഴയ ലൊക്കേഷനായ ഒളപ്പമണ്ണ മനയിൽ തന്നെയാണ് രണ്ടാംഭാഗത്തിന്റെയും ഷൂട്ടിങ്.

 

ആകാശഗംഗയുടെ ചിത്രീകരണസമയത്തുണ്ടായ മറക്കാനാകാത്ത അനുഭവങ്ങൾ?

 

സിനിമയിൽ വില്ലനായിട്ട് അഭിനയിച്ചത് സ്ഫടികം ജോർജാണ്. അദ്ദേഹത്തെ യക്ഷി കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. രാത്രിയിലായിരുന്നു ഒട്ടുമിക്ക രംഗവും ചിത്രീകരിച്ചത്. രംഗങ്ങൾ ചിത്രീകരിച്ച ശേഷം മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ജനൽ കാറ്റത്ത് അടഞ്ഞാൽപ്പോലും അദ്ദേഹം പേടിച്ച് എഴുന്നേൽക്കുമായിരുന്നു. അതുപോലെ തന്നെ സിനിമയിലെ മറ്റൊരു കഥാപാത്രമാണ് അന്തരിച്ച നടൻ ശിവജി. ഏറെ രസകരമായി ആകാശഗംഗയുടെ കഥ കേൾക്കുകയും ആസ്വദിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അതിൽ ശിവജിയുടെ കഥാപാത്രത്തെ യക്ഷി വള്ളികൊണ്ട് തലകീഴാക്കി കെട്ടിതൂക്കിയിട്ട് പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. 

 

ആ രംഗം ചിത്രീകരിക്കാനായി ശിവജിയെ കെട്ടിത്തൂക്കിയിടുന്നത് വരെ പ്രശ്നമൊന്നുമുണ്ടായില്ല. തലകീഴായി കെട്ടിത്തൂക്കിയിട്ട് മുമ്പിൽ പാമ്പും കൂടി വന്നതോടെ ശിവജി ഭയന്ന് ബിപി കൂടി അബോധാവസ്ഥയിലായി. അദ്ദേഹത്തെ ഞങ്ങള്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 ദിവസത്തെ ഡേറ്റ് മാത്രമേ ശിവജിക്കുള്ളായിരുന്നു. എന്നിട്ടും 25 ദിവസം വരെയൊക്കെ സിനിമയുടെ ചിത്രീകരണം കാണാനും മറ്റുമായി അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആ സമയത്ത് ദേഹത്ത് ബാധ കയറിയിട്ടുണ്ട്, എന്തോ കുഴപ്പമുണ്ടെന്നൊക്കെ പറയുമായിരുന്നു. രാത്രിയിൽ ലൈറ്റിങ് മാറ്റാനായി പെട്ടെന്ന് ലൈറ്റ് അണയ്ക്കുമ്പോൾ എല്ലാവരും പേടിച്ച് നിലവിളിച്ച സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ട്. 

 

ഒളപ്പമണ്ണ മനയിലായിരുന്നു ഷൂട്ടിങ്. പഴയ മനയും അതിനോട് ചേർന്ന് വിശാലമായ പറമ്പുമുണ്ട്. സിനിമയിൽ കാണിക്കുന്നത് പോലെ ആ മനയുടെ പറമ്പിലും ഒരു ദേവീക്ഷേത്രമുണ്ടായിരുന്നു. ഒരിക്കൽ ഷൂട്ടിങ്ങ് ലൈറ്റ് പൊട്ടിവീണു, അതുപോലെ തന്നെ നായിക ദിവ്യാ ഉണ്ണി സ്ഥിരമായി തെന്നിവീഴാറുണ്ടായിരുന്നു. ഇതൊക്കെ കണ്ടപ്പോൾ ആ ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിൽ ചില പൂജകളൊക്കെ കഴിക്കണമെന്ന് പറഞ്ഞു. ഇതനുസരിച്ച് പൂജകൾ നടത്തിയ ശേഷം അനിഷ്ഠ സംഭവങ്ങളുണ്ടായിട്ടില്ല. സെറ്റിലുള്ളവരൊക്കെ ദേവിയുടെ ശക്തിയാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അതൊന്നും എനിക്ക് അറിയില്ല, ഏതായാലും സിനിമ പോലെ തന്നെ ചില നിഗൂഢതകളും നടന്ന സെറ്റാണത്. സിനിമയിൽ യക്ഷിയായി അഭിനയിച്ച മയൂരിയുടെ മരണവും അപ്രതീക്ഷിതമായ ഒന്നായിരുന്നു.

 

ആകാശഗംഗയുടെ കഥ ലഭിക്കുന്നത് എങ്ങനെയാണ്?

 

കുട്ടനാട്ടിലെ എന്റെ തറവാട്ടിൽ കാവും ഏഴിലംപാലയുമൊക്കെയുണ്ടായിരുന്നു. ഇതുപോലെ ഒരു ദാസിപ്പെണ്ണിനെ തമ്പ്രാക്കന്മാർ ചേർന്ന് കൊന്നിട്ട് അവർ യക്ഷിയായി മാറിയെന്നാണ് സങ്കൽപ്പം. തറവാട്ടിലെ കാവിൽ വർഷംതോറും സിനിമയിൽ കാണിക്കുന്നത് പോലെയുള്ള തുള്ളൽ നടത്തും. വല്യച്ഛൻ കയറിയതാണെന്നൊക്കെ പറഞ്ഞ് ചിലരൊക്കെ തുള്ളിഉറയാറുണ്ടായിരുന്നു. ചെറുപ്പകാലത്ത് കേട്ട കഥയിൽ നിന്നും കണ്ട കാഴ്ചകളിൽ നിന്നുമാണ് ആകാശഗംഗയുണ്ടാകുന്നത്.

 

വർഷങ്ങൾക്ക് ശേഷം ജയസൂര്യയുമായുള്ള ചിത്രവും വരികയാണല്ലോ, അതിനെക്കുറിച്ച്?

 

ജയസൂര്യയെ നായകനാക്കി നങ്ങേലി എന്ന ചരിത്ര സിനിമയാണ് എടുക്കുന്നത്. ജയൻ തന്നെയാണ് ഒരുമിച്ചൊരു സിനിമ ചെയ്യാം എന്നു പറയുന്നത്. ഊമപെണ്ണിന് ഉരിയാടാപയ്യനിൽ ഡയലോഗ് പോലുമില്ലാത്ത കഥാപാത്രത്തെയാണ് ഭംഗിയായി അവതരിപ്പിച്ചത്. അതിന്ശേഷം സിനിമയ്ക്ക് വേണ്ടി ജയൻ നടത്തിയിട്ടുള്ള പരിശ്രമങ്ങൾ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ പ്രയത്നത്തിനുള്ള ഫലമാണ് സംസ്ഥാന അവാർഡ്. എനിക്ക് എന്റെ മകനെപ്പോലെയാണ് ജയസൂര്യ. ഞാൻ കൊണ്ടുവന്നിട്ടുള്ള ഒരുപാട്പേർ സിനിമയിലുണ്ടെങ്കിലും ഒരു പ്രത്യേക അടുപ്പം ജയസൂര്യയോടുണ്ട്. ജയന്റെ ഇപ്പോഴത്തെ വളർച്ചയിലും അംഗീകാരത്തിലും അഭിമാനമുണ്ട്. ജയന്റെ പരിശ്രമത്തോട് ആദരവും

 

മോഹൻലാലുമായുള്ള വഴക്ക് അവസാനിച്ച് നിങ്ങളൊരുമിച്ചുള്ള സിനിമ വരികയാണ്. അതിനെക്കുറിച്ച്?

 

ഒരു ചിരിയിൽ ആ വഴക്ക് ഇല്ലാതായി എന്ന് പറയുന്നതാകും ശരി. ഞാനും മോഹൻലാലും തമ്മിൽ ഒരുമിക്കാനുള്ള കാരണം ആന്റണി പെരുമ്പാവൂരാണ്. ഒരുമിച്ച് ഒരു സിനിമയെക്കുറിച്ച് ആലോചിച്ചാൽ നല്ലതല്ലേയെന്ന് ആന്റണി പറഞ്ഞ ശേഷമാണ് മോഹൻലാലിനെ കാണുന്നത്. പരസ്പരം കണ്ട് ചിരിച്ചതോടെ ആ പിണക്കം അലഞ്ഞുപോയി. മനസിലാരോടും സ്ഥിരമായി പകയോ ദേഷ്യമോ സൂക്ഷിക്കാത്ത ആളാണ് മോഹൻലാൽ. വ്യക്തിപരമായി എനിക്ക് ആരോടും വിരോധമില്ല. സംഘടനാപരമായിട്ടുള്ള പ്രശ്നങ്ങളായിരുന്നു. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് വന്നത് ഏറെ പ്രതീക്ഷയോടെ കാണുന്ന ആളാണ് ഞാൻ. അദ്ദേഹം വന്നശേഷമാണ് മാധ്യമങ്ങളോട് സംഘടനയിലെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചുമൊക്കെ തുറന്ന ചർച്ചകൾ വന്നത്. അതൊരു ശുഭസൂചനയാണ്. ലാലിനൊപ്പമുള്ള സിനിമയുടെ കഥ ശരിയാകുന്നതേയുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com