ADVERTISEMENT

സംഘടനാപ്രവർത്തനം എന്നൊരു പാടവം തനിക്കുണ്ടെന്നും അതുകൊണ്ടാണ് ‘അമ്മ’ സംഘടനയുടെ തലപ്പത്ത് 18 വർഷം ഇരുന്നതെന്നും നടനും എംപിയുമായ ഇന്നസന്റ്. ‘അമ്മ’യിൽ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറൽ ബോഡിയിൽ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ചും ഇന്നസന്റ് പറയുകയുണ്ടായി. എൽഡിഎഫ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കവെയാണ് ഇന്നസന്റ് ഇതു പറഞ്ഞത്. 

 

‘ഞാൻ പിരിഞ്ഞുപോകുകയാണ്. ഇനി മോഹൻലാൽ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയിൽ നിന്നും ഒരു രൂപ എടുത്താൽ അവന് കാൻസർ എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവർ മനസ്സിൽ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവൻ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇരുന്നാൽ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തിൽ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതാണെന്ന് അവർക്കെല്ലാം അറിയാം.’–ഇന്നസന്റ് പറഞ്ഞു.

പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇക്കുറി ആശങ്കയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ അല്ലാത്തതിനാല്‍ ചിലര്‍ രണ്ടാംകുടിയിലെ മകനെപ്പോലെയാണു കണ്ടത്. പേരിനൊപ്പം 'സഖാവ്' കൂടി ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു. ‘‘ഇപ്പോൾ വെറും ഇന്നസന്റല്ല, സഖാവ് ഇന്നസന്റ്. ആദ്യം മത്സരിച്ചപ്പോൾ കുടമായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാൾ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം’’. -ഇന്നസന്റ് പറയുന്നു.

 

എംപിയായതിനു ശേഷം ചാലക്കുടി മണ്ഡലത്തിനു േവണ്ടി ചെയ്ത പദ്ധതികളെക്കുറിച്ചും ചിലവഴിച്ച തുകകളെപ്പറ്റിയും വിശദമായി തന്നെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.  ആദ്യം മത്സരത്തിന് എത്തിയപ്പോൾ എന്തു ചെയ്തുവെന്നൊ എന്ത് ചെയ്യുമെന്നൊ പറയാനില്ലായിരുന്നു. എന്നാലിന്ന് 1750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചു പറയാനുണ്ടെന്നും ഇന്നസന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com