ഒളിച്ചോടേണ്ടി വരുമെന്ന് കരുതി, അപ്പോഴാണ് ആ വിളി: അർജുൻ അശോകൻ
Mail This Article
നേരത്തെ വിവാഹിതനായത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി യുവനടൻ അർജുൻ അശോകൻ. ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടേണ്ടി വരുമെന്ന് ചിന്തിച്ചിരിക്കുമ്പോഴായിരുന്നു വിവാഹം ഉറപ്പിച്ചുകൊണ്ടുള്ള ഫോൺവിളിയെന്നും അർജുൻ പറയുന്നു. റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അര്‍ജുന്റെ വെളിപ്പെടുത്തൽ.
''സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹിതനായത്. ബി ടെക്കിന്റെ ഭൂരിഭാഗം ഷൂട്ടും ബാംഗ്ലൂരിൽ വെച്ചായിരുന്നു. അച്ഛനും അമ്മക്കും എന്നും വേവലാതിയായിരുന്നു. എന്നും ഫോൺ ചെയ്യും. എവിടെയാണ്, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും. പിന്നെ 25 വയസ്സിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസ്സ് കഴിഞ്ഞേ പറ്റൂവെന്ന് ജാതകത്തിലുണ്ട്.
''മാത്രമല്ല, ഒൻപത് വർഷമായി പ്രണയത്തിലുമായിരുന്നു. അങ്ങനെയൊക്കെയാണ് കല്യാണം നടക്കുന്നത്. ഇപ്പോൾ ഉത്തരവാദിത്തപ്പെട്ട ഭർത്താവാണ് ഞാൻ’.
''ഒളിച്ചോടേണ്ടി വരുമെന്നാണ് കരുതിയത്. ബിടെക് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അവളുടെ കോൾ വരുന്നത്. കല്യാണം ഉറപ്പിച്ചെന്ന്. ഞാൻ ഞെട്ടിപ്പോയി. നിന്റെ കല്യാണം ഉറപ്പിച്ചോ, ആരുമായിട്ട് എന്ന് ചോദിച്ചു. നിങ്ങളുമായിട്ട് തന്നെ എന്നവൾ പറഞ്ഞു. അതെപ്പോ എന്നായി ഞാൻ. അതൊക്കെ സമ്മതിച്ചു, വേഗം വീട്ടിലേക്ക് വാ എന്നായി അവൾ. ഞാനാകെ ഞെട്ടിയ അവസ്ഥയിലായിരുന്നു.
'സാമ്പത്തികമായി തയ്യാറല്ലായിരുന്നു വിവാഹത്തിന്. അന്ന് മുതൽ കല്യാണത്തിന്റെ അന്നുവരെ ഞാൻ നിർത്താതെ ഓടി. എന്തായാലും വിവാഹം സന്തോഷമായിരുന്നു'-അർജുൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ രണ്ടിനായിരുന്നു അർജുന്റെ വിവാഹം. ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. നിഖിത ഗണേഷ് ആണ് അർജുന്റെ ഭാര്യ.