ADVERTISEMENT

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ച് ബാലചന്ദ്രമേനോൻ. തന്റെ പുതിയ വിശേഷങ്ങൾ രസകരമായ വാക്കുകളിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിച്ചില്ല. താൻ യൂട്യൂബ് ചാനൽ തുടങ്ങുന്നതിനൊപ്പമാണ് പ്രധാനമന്ത്രി മോദിയും യൂട്യൂബിൽ ചാനലുമായി എത്തുന്നതെന്ന് ബാലചന്ദ്രമേനോൻ പറയുന്നു. സിനിമയിൽ ഈ അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും മോദിയിൽ നിന്നും ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ലെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു.

 

നാല് പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം അവസാനം മോദിയില്‍ എത്തുന്നത്. ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–

 

ഇത് വെറും തമാശയാണ് ...എന്നു പറഞ്ഞാൽ വെറും തമാശ.' ഈ കുറിപ്പിന്റെ പിന്നിൽ എന്തെങ്കിലും 'ഗൂഢാലോചന' ഉണ്ടെന്നോ ഞാൻ ഒരു ' പുകവലയം ' സൃഷ്ടിക്കുകയാണെന്നെന്നൊന്നും ദയവായി കാട് കയറി ചിന്തിക്കരുതെന്നു പ്രത്യേക മുന്നറിയിപ്പ്. എന്റെ തലേലെഴുത്തിനെപ്പറ്റിയാണ് പറയാൻ പോകുന്നത് ...

 

എല്ലാർക്കുമുള്ളതു പോലെ എനിക്കും ഒരു ജാതകം ഉണ്ടല്ലോ. അത് സംബന്ധിച്ച ഒരു ചുഴിക്കുറ്റമാണ് എനിക്ക് പറയാനുള്ളത്.നിങ്ങൾ കരുതും മോദിയുടെ ഒരു പടം ഇട്ടേച്ചുംവച്ചു ഇങ്ങേരെന്നതാ ഈ 'വളുവളാന്നു' പറഞ്ഞോണ്ടിരിക്കുന്നതു എന്ന്‌ ..പറയാം മാഷേ ...ഇച്ചിരി ക്ഷമീര് ..

 

എൺപതുകളിൽ ഞാൻ " പ്രേമഗീതങ്ങൾ" എന്ന എന്റെ ആദ്യത്തെ സംപൂർണ കാംപസ് ചിത്രം റിലീസ് ചെയ്തു. അതിനു ഒപ്പം ഭാഗ്യരാജിന്റെ "മൗനഗീതങ്ങൾ " എന്ന തമിഴ് ചിത്രവും തിയറ്ററുകളിൽ എത്തി. വല്ല കാര്യവുമുണ്ടോ ? പ്രേമഗീതനകളും മൗന ഗീതങ്ങളും ഒരുമിച്ചു വന്നപ്പോൾ എന്തോ ഒരു ഇത്.

 

അതൊക്കെ ശരി സമ്മതിച്ചു ...മോദിക്കും ഇതിനും തമ്മിൽ എന്തു ബന്ധം എന്ന് പറ. ""ശെടാ.... നിങ്ങൾ തോക്കിൽ കേറി വെടി വെക്കല്ലപ്പാ .. ..ഞാൻ പറയാം ""എന്നാ പറ "..

 

1982 ൽ ഞാൻ "ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന പേരിൽ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുറെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി . 1986 ആയപ്പോൾ ഏതാണ്ട് അതേ പശ്ചാത്തലത്തിൽ " താളവട്ടം "എന്നൊരു സിനിമ പ്രിയൻ സംവിധാനം ചെയ്തു ..

 

1985 ൽ ഞാൻ കാർത്തിക എന്ന നടിയെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ടു " മണിച്ചെപ്പു തുറന്നപ്പോൾ " എന്നൊരു സിനിമ തയാറാക്കി . കാർത്തികയുടെ ഭർത്താവായി അഭിനയിക്കേണ്ട വേഷമായിരുന്നു എന്റേത്. 1988 ആയപ്പോൾ മോഹൻലാൽ ഭർത്താവായി അഭിനയിച്ചുള്ള "ചിത്രം" പുറത്തു വന്നു . നായിക രഞ്ജിനി .. സംവിധാനം വീണ്ടും പ്രിയൻ

 

1993 ൽ ആനിയെ നായികയാക്കിയുള്ള എന്റെ ചിത്രം . "അമ്മയാണെ സത്യം " പുറത്തു വന്നു. ആനി ആൺ വേഷത്തിൽ വന്നു എന്നതായിരുന്നു ആ പ്രേക്ഷകർ ആ പടത്തെ നെഞ്ചിലേറ്റാൻ കാരണം.

 

2005 ആയപ്പോൾ ദേണ്ടേ വരുന്നു "രസതന്ത്രം "എന്ന സത്യൻ അന്തിക്കാട് ചിത്രം .ആനിക്കു പകരം മീര ജാസ്മിൻ ആൺ വേഷം കെട്ടി പ്രേക്ഷരെ സന്തോഷിപ്പിച്ചു . 'അമ്മയാണെ സത്യത്തിൽ' മുകേഷ് ചെയ്‍തത് മോഹൻലാൽ ""രസതന്ത്രത്തിൽ " വെടിപ്പാക്കി. "അതൊക്കെ ഞങ്ങൾക്കറിയാവുന്ന കാര്യമാ ...

 

ഇനിയെങ്കിലും പറ മോദിക്കിവിടെ എന്താ കാര്യമെന്ന് ? എന്ത് തെറ്റാണ് അദ്ദേഹം നിങ്ങളോടു ചെയ്തത് ? "എന്നതാണെന്നോ ? ഭയങ്കര 'ചെയ്ത്തല്ലേ' എനിക്കിട്ടു ചെയ്തത് .

 

ഞാൻ "fimy FRIDAYS " എന്ന പേരിൽ എന്റെ യൂട്യൂബിൽ ഒരു പുതിയ പ്രോഗ്രാം തുടങ്ങാൻ പോവുകയാണ്. എന്റെ ഇന്നിത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരു ദൃശ്യാവിഷ്ക്കാരമാണ് സംഗതി. പ്രാരംഭ പണികളൊക്കെ ഏകദേശം പൂർത്തിയായി. വരുന്ന ഏപ്രിൽ 12 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് ഞാൻ നിങ്ങളോടൊപ്പമുണ്ടാവും. അപ്പോഴാണ് മോദി, യൂട്യൂബ് തുടങ്ങുന്നു എന്ന വാർത്ത ഞാൻ വായിക്കുന്നത്. ഇനി പറ .. ഞാൻ ' വളവളാ' പറഞ്ഞോണ്ടിരുന്നതിന്റെ കാരണം ഇപ്പം മനസ്സിലായോ?

 

എന്നാലും പ്രിയപ്പെട്ട മോദി ...സിനിമയിൽ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ താങ്കളിൽ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തിരഞ്ഞെടുപ്പുവേളയിൽ, ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.

 

എനിക്ക് മനസ്സിലാകാത്തത് എന്റെ യൂ ട്യൂബ് കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്നാണു. എന്തായാലും ഞാൻ പിന്നോട്ടില്ല ഏപ്രിൽ 12 ന് തന്നെ എന്റെ വള്ളം ഇറക്കും . അല്ലെങ്കിൽതന്നെ എന്റെ ഫെയ്സ്ബുക്ക് മിത്രങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിനു മടിക്കണം ?

 

മറക്കല്ലേ ; ഏപ്രിൽ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com