ADVERTISEMENT

അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവർത്തകർക്കെതിരെ ഭാഗ്യലക്ഷ്മി. മലയാളത്തിലെ മുന്‍നിരനായികമാരായിരുന്ന ശോഭന, രേവതി, പൂര്‍ണിമ, ഉര്‍വശി, പാര്‍വതി തുടങ്ങിയ നിരവധി പേര്‍ക്ക് ശബ്ദം നല്‍കിയ ആനന്ദവല്ലിയെ കാണാൻ ഇവരാരും എത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. 

 

സാമ്പത്തിക പ്രതിസന്ധിയും മകന്‍ ദീപന്റെ മരണം കൊണ്ട് വന്ന മാനസിക പിരിമുറുക്കവും മൂലം ഒറ്റപ്പെട്ടു പോയ അവരെ സിനിമാലോകത്തു നിന്നും ആരും തിരിഞ്ഞുനോക്കാനുണ്ടായില്ലെന്നും മഞ്ജു വാര്യരെ താനിക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ മാത്രമാണ് സഹായിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം–

 

അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി..അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്. ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമകളേയും അവർ കൊണ്ടുപോയി. അമ്പിളിയുടെ മരണത്തിൽ നിന്ന് മോചിതയായി വരുന്നേയുളളു ഞാൻ.

 

വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും. പിണങ്ങിയ സന്ദർഭങ്ങൾ നിരവധി ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ നാല് വർഷത്തോളം എന്റെ തണൽ പറ്റി നിൽക്കാനായിരുന്നു അവർക്കിഷ്ടം.. ഉപദേശിച്ചും വഴക്ക് പറഞ്ഞും ഞാൻ കൊണ്ട് നടന്നു,മകൻ ദീപന്റെ മരണത്തോടെ വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു, ഒറ്റപ്പെട്ട് പോയ പോലെ, ജീവിക്കണ്ട എന്ന തോന്നൽ.

 

ഒരിക്കൽ ഗുരുവായൂരിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ കാർ ഓടിച്ച് കൊണ്ടു പോയി, പാലക്കാടും ഒറ്റപ്പാലത്തും യാത്ര ചെയ്തു. ഇടക്കിടെ യാത്രകൾ ചെയ്തു..സിനിമ കാണാൻ കൊണ്ട് പോയി..സാമ്പത്തിക പ്രതിസന്ധിയും വല്ലാതെ അലട്ടിയിരുന്നു..

 

ഞാൻ മഞ്ജു വാരിയരോട് പറഞ്ഞു.അന്ന് മുതൽ മഞ്ജു സഹായിക്കാൻ തുടങ്ങി. അല്ലെങ്കിൽ അവർ എന്നേ മരിച്ചു പോകുമായിരുന്നു.. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് ഡബിങ് ആർട്ടിസ്റ്റുകൾ മരിച്ചു.ആദ്യം അമ്പിളി,ഇപ്പൊൾ ആനന്ദവല്ലിയും..സിനിമയുമായി ബന്ധമുള്ള ആര് മരിച്ചാലും ആദ്യം അവിടെയെത്തി സ്വന്തം കുടുംബത്തിലെ ആരോ മരിച്ചത് പോലെ ഓടി ഓടി കാര്യങ്ങൾ നടത്തുന്നവരാണ് സുരേഷ്കുമാർ, മേനക, ജി.എസ്. വിജയൻ, കിരീടം ഉണ്ണി, കല്ലിയൂർ ശശി എന്നിവർ.

 

പതിവു പോലെ ഇവിടേയും അവർ തന്നെയായിരുന്നു. അമ്പിളിയും ആനന്ദവല്ലിയും പ്രായംകൊണ്ട് വളരെ വ്യത്യാസമുളളവരാണെങ്കിലും ഒരേ കാലഘട്ടത്തിൽ ഈ രംഗത്ത് പ്രവർത്തിച്ചവരാണ്. മലയാള സിനിമയിൽ ഇവർ രണ്ടു പേരും ശബ്ദം നൽകാത്ത നായികമാരില്ലായിരുന്നു ഒരു പതിനഞ്ചു വർഷം മുമ്പ് വരെ..മരിച്ചു പോയ മോനിഷയെ കൂടാതെ അമ്പിളി ശബ്ദം നൽകിയ നടിമാരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു.

 

അതേപോലെ ആനന്ദവല്ലി ശബ്ദം നൽകിയ നടിമാരുടെ പേരുകൾ എത്രയോ ആണ്, എത്രയോ വലിയ വലിയ സംവിധായകരുടെ സിനിമകളിലെ എത്രയോ നായികമാർ. 

പൂർണിമ, രേവതി, ഗീത, രാധിക, ശോഭന, സുഹാസിനി, ഉർവ്വശി, സുമലത, പാർവതി അങ്ങനെ പറഞ്ഞാൽ തീരില്ല..

 

പക്ഷേ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാൾ പോലും അവസാനമായി ആ മുഖം കാണാൻ വന്നില്ല. നടിമാർ മാത്രമല്ല സംവിധായകരും വന്നില്ല, എന്നത് ഒരു ഡബിങ് ആർട്ടിസ്റ്റ് എന്ന രീതിയിൽ എനിക്ക് വല്ലാതെ വേദനിച്ചു. ഏറ്റവും ഒടുവിൽ ഒരു പ്രണാമം അർപ്പിക്കാനുളള വിലപോലും ഇവരാരും ആ കലാകാരിക്ക് നൽകിയില്ല.

എറണാകുളം അങ്ങ് ദുബായിലോ അമേരിക്കയിലോ അല്ലല്ലോ, കേവലം നാല് മണിക്കൂർ കാർ യാത്ര,അര മണിക്കൂർ വിമാന യാത്ര..ദൂരെയുളളവരെ എന്തിന് പറയുന്നു. രണ്ട് കിലോമീറ്റർ ദൂരത്തുളള സംവിധായകർ പോലും വന്നില്ല,പിന്നെയാണോ.

 

എന്തിനാണ് കേവലം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനു വേണ്ടി അവരുടെ സമയവും പണവും ചിലവാക്കണം എന്നാവാം അവരൊക്കെ കരുതിയത്..

വലിയ വലിയ ആളുകളുടെ മരണത്തിനേ വിലയുളളു.

 

കേവലം ഒരു ഡബിങ് ആർട്ടിസ്റ്റിന്റെ മരണം..അങ്ങനെ കരുതിയാൽ പിന്നെ എന്ത് പറയാൻ..മാധ്യമങ്ങൾ നൽകിയ കരുതൽ പോലും നാല്പതു വർഷം പ്രവർത്തിച്ച ഈ രംഗം അവർക്ക് നൽകിയില്ല..

 

മറ്റൊരു വിരോധാഭാസം വിരലിലെണ്ണാവുന്ന ചില ഡബിങ് ആർട്ടിസ്റ്റ്കളൊഴികെ ഭൂരിഭാഗം ഡബിങ് ആർട്ടിസ്റ്റുകളും സഹപ്രവർത്തകയെ, ഒരു മുതിർന്ന ഡബിങ് ആർട്ടിസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാൻ വന്നില്ല എന്നതാണ്,പിന്നെന്തിനാണ് മറ്റുളളവരെ പറയുന്നത്. എങ്കിലും ഞങ്ങളുടെ ഇടയിലെ ഒരു കലാകാരിയുടെ അന്ത്യയാത്രയിൽ ഞങ്ങളോടൊപ്പം നിന്ന ചില കലാകാരന്മാരെ സ്നേഹത്തോടെ ഓർക്കുന്നു,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com