ADVERTISEMENT

എറണാക‌ുളം പുല്ലേപ്പടിയിൽ താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു ‘ഹിറ്റ്ലർ’. അയാൾക്ക് ഒരു അനുജത്തിയുണ്ട്. ഈ കുട്ടി പുറത്ത‌ിറങ്ങിയാൽ മതി, പയ്യന്മാരുടെ സൈക്കിൾ ചെയിനുകൾ ഈ വീടിനു മുന്നിലെത്തുമ്പോൾ സ്ലിപ്പാകും. 

 

ടെറസിൽ നടന്ന് പുസ്തകം വായിച്ചുപഠിക്കുകയാണ് കുട്ടിയുടെ ശീലം; കുട്ടിയുടെ പഠനം നോക്കിനിൽക്കുകയാണ് പയ്യന്മാരുടെ ശീലം. പയ്യന്മാർ വീട്ടിലേക്കു നോക്കുമ്പോൾ ചേട്ടൻ ടെൻഷനിലാകും. അയാൾ ആരോടും കൂട്ടുകൂടിയില്ല. 

 

നാട്ടുകാർക്ക് അയാൾക്ക് അരസികനായി; അയാളുടെ ജീവിതം അവർക്ക് കോമഡിയായി. പക്ഷേ, അയാൾക്ക് ജീവിതം സഹോദരിക്കു വേണ്ടിയുള്ള സഹനമായിരുന്നു. ഈ യുവാവാണ് ‘ഹിറ്റ്ലറിന്റെ’ പ്രചോദനം.

 

ട്വിസ്റ്റ്

Hitler Movie || Mammootty, Jagadish , Shobana

 

കഥ കേട്ട് നിർമാതാവ് ഔസേപ്പച്ചൻ പറഞ്ഞു: ‘‘ആ ചെറുപ്പക്കാരൻ എന്റെ കസിനാണ്.’’ 

 

മമ്മൂട്ടി

 

സിദ്ദീഖും ലാലും പിരിയുന്നതിനു മുൻപേ മമ്മൂട്ടിയോട് സംസാരിച്ചിരുന്ന കഥയാണിത്. സഹോദരിമാരെ സംരക്ഷിക്കുന്ന സഹോദരന്റെ കഥ– അയാളെ എല്ലാവരും ഹിറ്റ്ലർ എന്നാണ് വിളിക്കുന്നത്. അത്ര മാത്രമാണ് പറഞ്ഞത്. സ‌ിദ്ദീഖ് തന‌ിച്ച് സംവിധായകനാകുന്നതും ലാൽ ന‌ിർമാതാവ‌ാകുന്നതുമായ ആദ്യ സിനിമയാണ് ഹിറ്റ്ലർ. 

 

Hitler Movie Scene || Mammootty, Jagadish , Shobana

ഷൂട്ടിങ് തുടങ്ങാറായിട്ടും കഥ കേൾക്കാൻ മമ്മൂട്ടി തയാറായില്ല .കഥ കേൾക്കേണ്ട കാര്യമില്ല, ഇത് ഹിറ്റ‌് സിനിമയാണ് എന്ന നിലപാടിലായിരുന്നു അദ്ദേഹം. ഷൂട്ടിങ്ങിന്റെ തലേന്ന് നിർബന്ധിച്ച് കഥ കേൾപ്പിക്കുകയായിരുന്നു. മമ്മൂട്ടി ഒരു രഹസ്യവും പറഞ്ഞു: സിദ്ദീഖ് ലാൽമാരുടെ പടത്തിൽ അഭിനയിക്കുമ്പേൾ സൂക്ഷിക്കണമെന്ന് ചിലർ പറഞ്ഞിരുന്നത്രെ. കാരണം അവരുടെ സ്ഥിരം നടന്മാരായ മുകേഷിനും ജഗദീഷിനും ഇന്നസന്റിനും ഇടയിലിട്ട് ഞെരുക്കുമത്രേ.

 

മമ്മൂട്ടിയുടെ മറുപടി: ‘‘എനിക്ക് അഭിനയിക്കാൻ അവരുടെ പടം വേണമെന്നില്ല. പക്ഷേ പടം ഹിറ്റാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’. മമ്മൂട്ടിയും മുകേഷും പ്രതിഫലം അഡ്വാൻസായി വാങ്ങാതെയാണ് അഭിനയിച്ചത്. ഫണ്ടിനു പ്രശ്നമുണ്ടെങ്കിൽ ചോദിക്കണമെന്നും മമ്മൂട്ടി പറയുമായിരുന്നു.

 

റോൾ

 

‘‘മമ്മൂട്ടി ഏറ്റവും ശോഭിക്കുന്നത് പ്രേമ നായകനായല്ല, സ്ത്രീ കഥാപാത്രങ്ങളുടെ ‌സംരക്ഷകന്റെ റോളിലാണ്.’’– സിദ്ദീഖ്.

 

 ശോഭന

 

റാംജി റാവു സ്പീക്കിങ്, വിയറ്റ്നാം കോളനി എന്നീ സിനിമകളിൽ നായികയാക്കാൻ ആദ്യം ക്ഷണിച്ചത് ശോഭനയെയായിരുന്നു.  ഷൂട്ടിങ് അടുത്തതോടെ അവർക്ക് മറ്റ് പടങ്ങളുടെ തിരക്കായി. മണിച്ചിത്രത്താന്റെ സെറ്റിൽ വച്ചു കണ്ടപ്പോൾ സിദ്ദീഖും ലാലും പറഞ്ഞു: ശോഭന അഭിനയിക്കാമെന്നു പറഞ്ഞിട്ട് മാറിക്കളഞ്ഞ രണ്ടു സിന‌ിമകളും സൂപ്പർ ഹിറ്റുകളായി. ഞങ്ങൾ അടുത്ത പടത്ത‌ിലും വിളിക്കും. അപ്പോൾ ഓകെ പറയണം. പിന്നെ മാറിക്കളയണം. എന്നാലേ അത് ഹിറ്റാകൂ. ‘‘ഇല്ല. ഞാൻ അഭിനയിച്ചിരിക്കും’’ എന്നായി ശോഭന. ആ വാക്ക് പാലിച്ചു.

 

ഗാനങ്ങൾ

 

ഹിറ്റ്ലറിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതം എസ്.പി.വെങ്കിടേഷും രചന ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു. വെങ്കിടേഷ് ഈണങ്ങൾ ഗിറ്റാറിലാണ് വായിച്ചത്. സിദ്ദീഖിന് ഈണം പിടികിട്ടിയില്ല. പുത്തഞ്ചേരിയോട് പ്രശ്നം പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഹർമോണിയം വരുത്തിച്ച് പിന്നീട് വെങ്കിടേഷ് ഈണം വായിച്ചു. 

 

പരസ്യം

 

സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു പടം അയച്ചുകിട്ടി. ഹിറ്റ്ലർ മമ്മൂട്ടിക്ക് കൈകൊടുത്തു കൊണ്ട് പറയുന്നു: നിങ്ങൾ  എന്റെ ചീത്തപ്പേര് മാറ്റി. എറണാകുളം പുല്ലേപ്പടിയയിലെ ഹനീഫ എന്ന പയ്യൻ വരച്ചതായിരുന്നു ഇത്. ഇത് പരസ്യത്തിൽ ഉപയോഗിച്ചു. അപ്പോൾ തന്നെ വന്നു വിമർശനം: ഹിറ്റ്ലറെ വെള്ളപൂശാനുള്ള ബോധപൂർവമായ ശ്രമമാണ് പരസ്യം. ‘‘ഹിറ്റ്ലറിലെ എല്ലാ തമാശകളേക്കാളും എന്നെ ചിരിപ്പ‌ിച്ചത് ഈ പരസ്യവിമർശനമായിരുന്നു.’’– സിദ്ദീഖ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com