ADVERTISEMENT

അവസാനം അവഞ്ചേഴ്സിനു മുന്നിൽ അടിയറവ് പറഞ്ഞ് ലോകോത്തര സംവിധായകൻ ജയിംസ് കാമറൂൺ. ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രണ്ട് സിനിമകളുടെ സൃഷ്ടാവാണ് കാമറൂൺ. ഇപ്പോഴിതാ രണ്ടാം സ്ഥാനത്തുള്ള ടൈറ്റാനിക്കിനെയും തകർത്ത് ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റിലേക്കുള്ള തയാറെടുപ്പിലാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം.

 

അവഞ്ചേർസിനു മുന്നിലുള്ള തന്റെ തോൽവി സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. അവഞ്ചേഴ്സിന്റെ ലോഗോയിൽ ഇടിച്ച് ടൈറ്റാനിക്ക് മുങ്ങുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

 

കെവിനും (നിർമാതാവ്) മാർവലിലെ മറ്റുള്ള എല്ലാവരോടുമായി, മഞ്ഞുകട്ടയാണ് യഥാർഥ ടൈറ്റാനിക്കിനെ തകർത്തുകളഞ്ഞത്. ഇവിടെ എന്റെ ടൈറ്റാനിക്കിനെ തകർത്തത് അവഞ്ചേർസ് ആണ്. ലൈറ്റ്സ്റ്റോം എന്റർടെയ്ൻമെന്റിലുള്ള (ജയിംസ് കാമറൂണിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി) എല്ലാവരും നിങ്ങളുടെ മാസ്മരിക നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ ഇൻഡസ്ട്രി ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനേക്കാളും വലുതാണെന്നും നിങ്ങൾ തെളിയിച്ചു.

 

2.18 ബില്യൻ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കലക്‌ഷൻ. വെറും 12 ദിവസങ്ങൾ കൊണ്ടാണ് എൻഡ്ഗെയിം ടൈറ്റാനിക്കിന്റെ റെക്കോർഡ് തകർത്തത്. 2.787 ബില്യനുമായി അവതാർ ആണ് മുന്നിൽ. നിലവിൽ 2.272 ബില്യൻ ആണ് എൻഡ്ഗെയിമിന്റെ കലക്‌ഷൻ. (ഏകദേശം 15206 കോടി)

 

2 ബില്യൻ ക്ലബിലെത്താൻ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു. എന്നാൽ വെറും 11 ദിവസങ്ങൾ കൊണ്ടാണ് എൻഡ്ഗെയിം 2 ബില്യൻ കലക്‌ഷനിലെത്തിയത്. അവതാർ (47 ദിവസം), ഇൻഫിനിറ്റി വാർ (48 ദിവസം).

 

ചിത്രം ഇന്ത്യയിൽ നിന്നും ഇതുവരെ വാരിയത് 300 കോടി. റിലീസ് ചെയ്ത ആദ്യദിനം 50 കോടി നേടിയ ചിത്രം രണ്ടാം ദിനം നൂറുകോടി ക്ലബിൽ എത്തി. ഇന്ത്യയിൽ 300 കോടി ക്ലബിൽ എത്തുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് എൻഡ്ഗെയിം.

 

ഡിസ്നിയുടെ ഓൺലൈൻ സ്ട്രീമിങ് സര്‍വീസ് ആയ ഡിസ്നി പ്ലസിലൂടെ ഡിസംബർ 11ന് എൻഡ്ഗെയിം ഇന്റർനെറ്റില്‍ റിലീസ് ചെയ്യും.

 

അതേസമയം ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷം കൂടി നീട്ടി. അടുത്ത വർഷം ഡിസംബർ 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഡിസംബർ 17, 2021 ആണ്. അവതാർ 3 , ഡിസംബർ 22, 2023 നും അവതാർ 4, ഡിസംബർ 19, 2025 നും അവതാർ 5, ഡിസംബർ 17, 2027 നും റിലീസിന് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com