4 വർഷങ്ങൾക്കു ശേഷം രമ്യ നമ്പീശൻ മലയാള സിനിമയിൽ
Mail This Article
പൂർണിമയ്ക്കു മാത്രമല്ല രമ്യ നമ്പീശനും ‘വൈറസ്’ സിനിമ മലയാളത്തിലേയ്ക്കൊരു തിരിച്ചുവരവാണ്. 17 വർഷങ്ങൾക്കു ശേഷമാണ് പൂർണിമ മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്നതെങ്കിൽ നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രമ്യയുടെ തിരിച്ചുവരവ്.
തന്റേതായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ താരമാണ് രമ്യ നമ്പീശൻ. മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലും നടി അഭിനയിക്കുന്നുണ്ടായിരുന്നു. 2015–ൽ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലായിരുന്നു താരം ഒടുവിലായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ആഷിഖ് അബുവും റിമയും ഫോണിലൂടെയാണ് വൈറസ് സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് തന്നോടു പറയുന്നതെന്ന് രമ്യ പറയുന്നു. ‘സിനിമയെക്കുറിച്ചുള്ള ചെറിയൊരു ഐഡിയയായിരുന്നു അവര്‍ നല്‍കിയത്. കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഞാന്‍ കൂടുതൽ ചോദിച്ചും ഇല്ല. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലായത്.’–രമ്യ പറഞ്ഞു.
ചിത്രത്തിൽ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യയ്ക്ക്. ഹോസ്പിറ്റല്‍ സ്റ്റാഫായാണ് ജോജു വേഷമിടുന്നത്. കുറച്ച് രംഗങ്ങളേയുള്ളൂവെങ്കിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും അതുകൊണ്ട് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും താരം പറയുന്നു. നിപ്പ വൈറസിനെ പോരാടിയവർക്കും ജീവൻ നൽകിയവർക്കും ആദരസൂചകമായി ചെയ്യുന്ന ചിത്രമാണ് വൈറസ് എന്നും രമ്യ പറഞ്ഞു. മലയാളസിനിമയില്‍ വർഷങ്ങളുടെ ഇടവേള വന്നെങ്കിലും ലൊക്കേഷനില്‍ യാതൊരു അപരിചിതത്വവും അനുഭവപ്പെട്ടില്ലെന്നും രമ്യ വ്യക്തമാക്കി.
മലയാളസിനിമയിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് രമ്യ നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. താൻ നടത്തിയ ചില പ്രസ്താവനകളാണ് മലയാളസിനിമയിൽ അവസരം കുറയാൻ കാരണമായതെന്നും നടി പറഞ്ഞു.