എന്റെ ഒരു രംഗം പോലും ഉപയോഗിക്കരുത്: വിക്രത്തോട് ബാല
Mail This Article
അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ‘വർമ’ സിനിമയുമായി ബന്ധപ്പെട്ട് നടൻ വിക്രമിന് സംവിധായകൻ ബാലയുടെ വക്കീൽ നോട്ടീസ്. താന്‍ ചിത്രീകരിച്ച രംഗങ്ങളില്‍ ഒന്നു പോലും വർമയുടെ പുതിയ പതിപ്പിൽ ഉള്‍പ്പെടുത്തരുത് എന്നാണ് ബാല വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചാല്‍ കടുത്ത നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
വിക്രമിന്റെ മകൻ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമാണ് വർമ. ബാല സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണവും പൂർത്തിയായിരുന്നു. എന്നാൽ നിർമാതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ചിത്രത്തിൽ നിന്നും ബാലയെ പുറത്താക്കി. പകരം മറ്റൊരു സംവിധായകനെവച്ച് ചിത്രീകരണം പൂർത്തീകരിക്കുകയാണ് നിർമാതാക്കൾ. ഇതിനിടെയാണ് ബാല വക്കീൽ നോട്ടീസ് അയച്ചത്. അവതരണത്തിൽ പുതുമ ഇല്ല എന്ന കാരണത്താലാണ് ചിത്രത്തിൽ നിന്നും ബാലയെ ഒഴിവാക്കിയത്.
വിക്രത്തിന്റെ കരിയറിൽ നിർണായക പങ്കുവഹിച്ച സംവിധായകനാണ് ബാല. മകനുവേണ്ടി ഇങ്ങനെയൊരു പ്രോജക്ട് വന്നപ്പോൾ വിക്രം തന്നെയാണ് ബാലയെ സംവിധാകനായി പരിഗണിച്ചതും. വർമ വിവാദം ഇരുവരുടെയും സുഹൃദ്ബന്ധത്തിനും വിള്ളലുണ്ടാക്കിെയന്നും റിപ്പോർട്ട് ഉണ്ട്.
അടിമുടി മാറ്റങ്ങളോടെ ‘ആദിത്യ വര്‍മ’ എന്ന പേരിലാണ് പുതിയ ചിത്രം ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബാലയ്ക്കു പകരം അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗിരീശായയാണ് ‘വർമ’ സംവിധാനം ചെയ്യുന്നത്. ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.
മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. പുതിയ ചിത്രത്തില്‍ ബാലയ്ക്കു പുറമെ നായികയായി എത്തിയ മേഘ്ന ചൗധരിയെയും നിർമാതാക്കൾ നീക്കി. പ്രധാന നായികയായി ബനിത സന്ധു എത്തും. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. റെയ്‌സ അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.
അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യവര്‍മയിലെ ഗാനങ്ങള്‍ക്ക് ഈണം പകരും. രവി കെ ചന്ദ്രന്‍ ഛായാഗ്രഹകനാകും. 2011ല്‍ പുറത്തിറങ്ങിയ ഏഴാം അറിവു റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സന്ദീപ് റെഡ്ഡി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിനു മുതൽക്കൂട്ടായി. അഞ്ചു കോടി രൂപ മുതല്‍മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫിസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു.
ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. സന്ദീപ് റെഡ്ഡി തന്നെ സംവിധായകനാകുന്ന സിനിമയിൽ ഷാഹിദ് കപൂർ ആണ് നായകൻ. കബീർ സിങ് എന്നാണ് ഹിന്ദിയിൽ സിനിമയുടെ പേര്. കിയാര അഡ്വാനി നായികയാകുന്നു.