യുവ എംപിമാരുടെ ഗ്ലാമര്‍ വിഡിയോ പങ്കുവച്ച് രാം ഗോപാൽ വർമ
Mail This Article
ബംഗാളില്‍ നിന്നുള്ള യുവ എംപിമാരായ മിമി ചക്രബര്‍ത്തിയെയും നുസ്രത്ത് ജഹാനെയും പരിഹസിച്ച് സംവിധായകൻ രാം ഗോപാൽ വർമ. ആണ്. ഇരുവരുടെയും ഗ്ലാമര്‍ നൃത്തം പങ്കുവെച്ചാണ് ആര്‍ജിവിയുടെ പരിഹാസം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരെയാണ് താരം ട്വിറ്ററിലൂടെ അധിക്ഷേപിച്ചത്.
‘വൗ വൗ വൗ.. ബംഗാളിലെ പുതിയ എംപിമാര്‍. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും. കാണാന്‍ ഭംഗിയുള്ള എംപിമാരെ കാണുന്നതില്‍ ആശ്വാസം. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്.’ എന്നായിരുന്നു ആര്‍.ജി.വിയുടെ ട്വീറ്റ്. മിമിയും നുസ്രത്തും ഒന്നിച്ച് ചെയ്ത ടിക് ടോക് വിഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇത്തവണ ലോക്‌സഭയിലേക്കു ജയിച്ചു കയറിയ വനിതകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ടു പേരുകളാണു ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാൻ എന്നിവരുടേത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്കാണ് ഇരുവരും വിധേയരായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി ലൈംഗികാധിക്ഷേപങ്ങളുണ്ടായി. മിമിയും നുസ്രത്ത് ജഹാനും ഒരുമിച്ചു നൃത്തം ചെയ്യുന്ന വിഡിയോ പോസ്‌റ്റ് ചെയ്തു കൊണ്ട് ‘നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്‌താലും ഞങ്ങൾ വോട്ട് ചെയ്യില്ലെന്നാണ്’ സമൂഹമാധ്യമങ്ങളിൽ എതിരാളികൾ കുറിച്ചിട്ടത്.
സൽവാർ ധരിച്ചു പ്രചാരണത്തിനെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നു നേരിടേണ്ടി വന്നത്. പിന്നിടങ്ങോട്ട് ജീൻസ് ധരിച്ചായി പ്രചാരണം. ‘സല്‍വാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ ജീന്‍സിട്ടു വന്നാലുടന്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ ? എന്ന മിമിയുടെ ചോദ്യം വൈറലാവുകയും ചെയ്തു.
തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരിൽ നിന്നും ബസീര്‍ഹട്ടിൽ നിന്നുമാണ് യഥാക്രമം ഇരുവരും മത്സരിച്ചത്. ജാദവ്പുരിൽ നിന്ന് 2.95 ലക്ഷം വോട്ടുകള്‍ക്കായിരുന്നു മിമിയുടെ ജയം. ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്ക് നുസ്രത്ത് ജഹാന്റെ ആധികാരിക ജയം. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 1.30 ലക്ഷം വോട്ടുകള്‍ക്കു താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽ നിന്നായിരുന്നു മൃഗീയ ഭൂരിപക്ഷത്തിൽ ഇരുവരും ജയിച്ചത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത് ജഹാന്‍. മിമി അഞ്ചാമത്തെയും.