ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ സിനിമയിൽ അഭിനേതാക്കളുടെ ആദ്യ കൂട്ടായ്മയായി മലയാള സിനിമയിൽ രൂപം കൊണ്ട താര സംഘടന ‘അമ്മ’യ്ക്ക് ഇന്ന് 25 വയസ്. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ  അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം. എൺപതോളം താരങ്ങൾ പങ്കെടുത്ത ആ കൂട്ടായ്മ രജത ജൂബിലിയിലെത്തുമ്പോൾ  235 വനിത താരങ്ങൾ ഉൾപ്പടെ 486 പേരുള്ള പ്രബല സംഘടനയായി വളർന്നിരിക്കുന്നു. 

 

സുരേഷ് ഗോപി, ഗണേഷ് കുമാർ, മണിയൻപിള്ള രാജു- അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് വിത്ത് പാകിയത് ഇവരായിരുന്നു. അതിനു നിമിത്തമായത് ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്ത സുരേഷ് ഗോപി എംപി! 

amma-association-2

 

ഷൂട്ടിങ് സെറ്റിൽ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ തനിക്ക് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവച്ച സുരേഷ് ഗോപി ഇത്തരം  സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾക്കുമൊരു കൂട്ടായ്മ വേണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. സംഘടനയിൽ ആദ്യ അംഗമായതും സുരേഷ് ഗോപി. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ പ്രാഥമിക മൂലധനം.  തുടർന്നാണ് തിക്കുറുശിയുടെ അധ്യക്ഷതയിൽ 1994 മെയ് 31ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേർന്നത്. ‌ 

 

ആദ്യ പ്രസിഡന്റായി സോമനും ജനറൽ സെക്രട്ടറിയായി ടി.പി.മാധവനും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഊഴം മധുവും ബാലചന്ദ്ര മേനോനുമായി  തലപ്പത്ത്. പിന്നീടാണ് അമ്മയിലെ ഇന്നസെന്റ് യൂഗത്തിനു തുടക്കം. കഴിഞ്ഞ വർഷം മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതുവരെയുള്ള  18 വർഷക്കാലത്തോളം  ഇന്നസെന്റായിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ജനറൽ സെക്രട്ടറിമാരായി. 

amma-association-1

 

നടൻ ദിലീപിനെ സംഘടനയിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മോഹൻലാൽ നായകത്വം ഏറ്റെടുത്തപ്പോൾ 20 വർഷം തുടർച്ചയായി സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി. 

 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിനേതാക്കൾക്കും കലാകാരൻമാർക്കും താങ്ങും തണലുമായ സംഘടന ഇക്കാലത്തിനിടെ നടത്തിയ ജീവകാരുണ്യ  പ്രവർത്തനങ്ങളും നിരവധി. 1995ൽ ആയിരുന്നു ധനശേഖരണത്തിനായി  അമ്മയുടെ  ആദ്യ സ്റ്റേജ് ഷോ.  മുതിർന്ന കലാകാരൻമാർക്ക് ആദരമായുള്ള കൈനീട്ടം പദ്ധതി ആരംഭിച്ചത് തുടർന്നാണ്. പ്രതിമാസം 1000 രൂപ വീതം 10 പേർക്കായിരുന്നു ആദ്യ കൈനീട്ടം. കഴിഞ്ഞ വർഷം 148 പേർക്കുവരെയായി. പ്രതിമാസ5000 രൂപയാണിപ്പോൾ കൈനീട്ടം. അംഗങ്ങൾക്കെല്ലാം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.   

 

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യം 50 ലക്ഷം രൂപ സംസ്ഥാന സർക്കാരിന് സംഭാവന ചെയ്ത അമ്മ പിന്നീട് ഗൾഫിൽ നടത്തിയ സ്റ്റേജ് ഷോയിലൂടെ 5 കോടിയും സമാഹരിച്ചു നൽകി. സുനാമി, ലാത്തൂർ ഭൂകമ്പം, കാർഗിൽ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടും സംഘടന സഹായധനം സ്വരൂപിച്ചു നൽകി. അമ്മവീട് പദ്ധതിയിലൂടെ പാവപ്പെട്ടവർക്കായി 5 വീടുകളും അക്ഷര വീട് പദ്ധതിയിലൂടെ അവശ കലാ-കായിക താരങ്ങൾക്ക് 8 വീടുകളും നിർമ്മിച്ചു കൈമാറി. ഈ പദ്ധതികളിലൂടെ 26 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 

 

തിരുവനന്തപുരത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആസ്ഥാനം രജത ജൂബിലി വർഷത്തിൽ കൊച്ചിയിലേക്കു മാറുകയാണ്. എറണാകുളം കലൂരിൽ സ്വന്തം സ്ഥലത്ത് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇതാവും ആസ്ഥാനം. അമ്മയുടെ ചുവട് പിടിച്ചാണ് പിന്നീട് പല സംസ്ഥാനങ്ങളിലും അഭിനേതാക്കളുടെ സംഘടനകൾ രൂപമെടുത്തത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com