ADVERTISEMENT

മുരളി ഗോപിയുടെ തിരക്കഥയിൽ ഹരീഷ് പേരടിയും മുരളിഗോപിയും ഒന്നിച്ച് അഭിനയിച്ച രാഷ്ട്രീയ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. നടനെന്ന രീതിയിൽ ഹരീഷ് പേരടിക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്ത ചിത്രം കൂടിയാണിത്. എന്നാൽ വ്യക്തിപരമായി ചിത്രത്തിന്റെ തിരക്കഥയോട് അന്നും ഇന്നും വിയോജിപ്പാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. മുരളി ഗോപി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കു വച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഹരീഷിന്റെ തുറന്നെഴുത്ത്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ട അവസരത്തിൽ സംഘ ഫാസിസത്തിനുവേണ്ടി മുരളീഗോപി നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നുവെന്നും നിന്റെ തന്തയല്ലാ എന്റെ തന്ത എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരമെന്നും ഹരീഷ് പേരടി കുറിച്ചു. 

 

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

 

നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ... പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടതുക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു. ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും നിന്റെ തന്തയല്ലാ എന്റെ തന്ത... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം...

 

 

മുരളി ഗോപി പങ്കു വച്ച കുറിപ്പ് ഇതായിരുന്നു

 

ഏകാധിപന്മാർ, പല കൊടികൾക്ക് മുന്നിലും ശിരസ്സ് താഴ്ത്തി നിൽക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും. അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളിലൂടെ, അവർ താത്ക്കാലിക ജയങ്ങൾ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്നും അവർക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളിൽ വിരിയുന്ന മുറിവേറ്റ ഓർമ്മയുടെ ഒരായിരം രക്‌തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com