മൂന്നു പേജ് ഡയലോഗ് പഠിക്കാൻ ചാക്കോച്ചൻ; ഫോണിൽ നോക്കി ടൊവീനോ; ചിരിപ്പിക്കും വിഡിയോ
Mail This Article
നിപ്പയുടെ കഥ പറയുന്ന വൈറസ് എന്ന ആഷിക്ക് അബു ചിത്രം പ്രേക്ഷകർ കൈയടിയോടെ ഏറ്റെടുക്കുമ്പോൾ ആ ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി നടത്തേണ്ടി വന്ന തയാറെടുപ്പുകൾ പങ്കുവയ്ക്കുകയാണ് പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഡോ.സുരേഷ് രാജൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ നെടുനീളൻ ഡയലോഗുകൾ, തന്നെ കുറച്ചൊന്നുമല്ല വട്ടം കറക്കിയതെന്ന് പല അഭിമുഖങ്ങളിലും താരം വെളിപ്പെടുത്തിയിരുന്നു. അതിന് തെളിവെന്ന രീതിയിൽ ഷൂട്ടിങ് സമയത്തെ വിഡിയോ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചു.
നിപ്പ എന്ന പകർച്ചവ്യാധിയെക്കുറിച്ച് ശാസ്ത്രീയമായി കലക്ടറിനോടു വിശദീകരിക്കുന്ന രംഗത്തിന് തയാറെടുപ്പ് നടത്തുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. കണ്ണടച്ച് ഡയലോഗ് ഓർത്തെടുക്കാൻ കുഞ്ചാക്കോ ബോബൻ ശ്രമിക്കുമ്പോൾ തൊട്ടുമുന്നിലിരുന്ന് ഫോണിൽ കളിക്കുകയാണ് ടൊവീനോ. പാർവതി തിരുവോത്താണ് ഷൂട്ടിനിടയിൽ രസകരമായ ഈ നിമിഷം പകർത്തിയത്.
കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോക്ക് താഴെ വൈറസിലെ താരങ്ങളും അണിയറപ്രവർത്തകരും ആരാധകരും പ്രതികരണങ്ങളുമായെത്തി. ചാക്കോച്ചന്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോൾ, ടൊവീനോ എന്താ പബ്ജി കളിക്കുകയായിരുന്നോ എന്നായിരുന്നു ആരാധകരുടെ സംശയം.
ഒടുവിൽ ആരാധകരുടെ സംശയത്തിന് മറുപടിയുമായി ടൊവീനോ തന്നെ രംഗത്തെത്തി. ചാക്കോച്ചന്റെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു ടൊവീനോയുടെ മറുപടി. കുഞ്ചാക്കോ ബോബന്റെ മൂന്നു പേജ് നീളമുള്ള ഡയലോഗിന് ശേഷം തല കുലുക്കേണ്ടത് എങ്ങനെയെന്ന് കൃത്യമായി തയാറെടുത്തിരുന്നെന്നും ടൊവീനോ കുസൃതിയോടെ കുറിച്ചു.
ചെറിയ ഡയലോഗ് ഒക്കെ ഇങ്ങനെ പഠിക്കണോ എന്നായിരുന്നു വൈറസിനു വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയ മുഹ്സിൻ പരാരിയുടെ കമന്റ്. 'ഇതിനുള്ള ഉത്തരം നേരിൽ കാണുമ്പോൾ തരാം' എന്നാണ് മുഹ്സിൻ പരാരിയുടെ കമന്റിന് ചാക്കോച്ചൻ നൽകിയ രസകരമായ മറുപടി. കുറച്ചേറെ കഷ്ടപ്പെട്ടെങ്കിലും ഡോക്ടറുടെ കഥാപാത്രം ഗംഭീരമാക്കിയ കുഞ്ചാക്കോ ബോബന് അഭിനന്ദനങ്ങളും ആരാധകർ പങ്കുവച്ചു.