സെയ്ഫ് അലി ഖാനു നേരെ പാക്ക് ആരാധകന്റെ അസഭ്യവർഷം; മാന്യതയോടെ പെരുമാറി താരം
Mail This Article
ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാനെത്തിയ ബോളിവുഡ് താരം സെയ്ഫ് അലി ഖാനു നേരെ പാക് ആരാധകന്റെ അസഭ്യവർഷം. സഹതാരവും പൂജ ബേദിയുടെ മകളുമായ ആലിയയ്ക്കൊപ്പം സ്റ്റേഡിയത്തിലെത്തിയ താരത്തിനാണ് ദുരനുഭവം ഉണ്ടായത്. എന്നാൽ, പാക്ക് ആരാധകന്റെ മോശം വാക്കുകളോടു താരം പ്രതികരിച്ചില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ–പാക്ക് ലോകകപ്പ് മത്സരം കാണാനെത്തിയതായിരുന്നു സെയ്ഫ് അലി ഖാൻ. ജവാനി ജാനെമൻ എന്ന ചിത്രത്തിൽ താരത്തിന് ഒപ്പം അഭിനയിക്കുന്ന ആലിയയും ക്രിക്കറ്റ് മത്സരം കാണാനെത്തിയിരുന്നു. ഇരുവരും സ്റ്റേഡിയത്തിൽ നിന്നു പുറത്തു കടക്കുന്നതിനിടയിൽ ഒരു പാക്ക് ആരാധകൻ താരങ്ങളുടെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി.
കായിക മത്സരങ്ങളുടെ തത്സമയ വിവരണം നൽകുന്ന രീതിയിലാണ് പാക്ക് ആരാധകന്റെ പരിഹാസ വാക്കുകൾ. 'നിങ്ങൾക്ക് ദൃശ്യങ്ങളിൽ കാണാവുന്നതു പോലെ ഇന്ത്യയുടെ പതിനൊന്നാം നമ്പർ വാട്ടർ ബോയ് ഇതാ വന്നു കഴിഞ്ഞു. ഇദ്ദേഹം സിനിമകളിൽ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്,' എന്നു പരിഹസിച്ചുകൊണ്ടാണ് പാക് ആരാധകൻ വിഡിയോ പകർത്തുന്നത്.
സഹതാരം ആലിയയെയും പാക്ക് ആരാധകൻ പരിഹസിച്ചു. സെയ്ഫിനൊപ്പം ഉള്ളത് അദ്ദേഹത്തിന്റെ മകളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം. എന്നാൽ, പാക്ക് ആരാധകന്റെ പരിഹാസവാക്കുകളോട് പ്രതികരിക്കാതെ സെയ്ഫ് അലി ഖാൻ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോയി. ചുറ്റുമുള്ളവരിൽ നിന്ന് ആലിയയെ സംരക്ഷിക്കുന്ന തരത്തിൽ ചേർത്തു പിടിച്ചുകൊണ്ടാണ് സെയ്ഫ് തിരക്കിനിടയിൽ നിന്ന് രക്ഷപ്പെട്ടത്.
അസഭ്യവർഷം ചൊരിഞ്ഞ പാക്ക് ആരാധകനോട് സെയ്ഫ് മാന്യമായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രേമികളുടെ വിലയിരുത്തൽ. അന്തസുള്ള നടനാണ് സെയ്ഫ് എന്ന് ഈ സംഭവം തെളിയിക്കുന്നു എന്നും ആരാധകർ പ്രതികരിച്ചു.