ആദാമിന്റെ മകൻ അബു ഒരുക്കാൻ കഷ്ടപ്പെട്ട സലിം അഹമ്മദ്
Mail This Article
ബാല്യകാലം സമ്മാനിച്ച അബൂട്ടിക്കയുടെ അത്തറും ധന്വന്തരം ഗുളികയുമായി ആദ്യ വരവ്. ഒരു കടമുറിയിൽ നിന്നു ജീവിതം നിറംപിടിക്കാനൊരുങ്ങിയ കഥയുമായി രണ്ടാം വരവ്. ഗൾഫ് ജീവിതത്തിന്റെ ദുരനുഭവം പലപ്പോഴും കാണേണ്ടിവന്ന ജോലിക്കാലമെഴുതി മൂന്നാംവട്ടം. ഒടുവിൽ സിനിമയെടുക്കണമെന്ന മോഹവുമായി അലഞ്ഞ സ്വന്തം ജീവിതാനുഭവങ്ങൾ കൂട്ടിയിണക്കി സലിം അഹമ്മദ് വീണ്ടും. ടൊവിനോ നായകനായ 'ആൻഡ് ദി ഓസ്‌കർ ഗോസ് ടു'. സിനിമയ്ക്കു വേണ്ടി ജീവിക്കുന്ന ഇസ്ഹാഖ് ഇബ്രാഹിം എന്ന കണ്ണൂരുകാരനെ ഒരുക്കിയപ്പോൾ സലിം സഞ്ചരിച്ചതു കയ്പും മധുരവുമേറിയ ഓർമകളിലൂടെ.
സിനിമയും അവസരങ്ങളും തമ്മിലുള്ള ദൂരം കുറഞ്ഞ കാലത്തെ കഥയാണ് ഓസ്‌കർ. 'ആദാമിന്റെ മകൻ അബു' എന്ന ആദ്യ ചിത്രമൊരുക്കാൻ ഏറെ കഷ്ടപ്പെട്ട സലിം അഹമ്മദിന്റെ അനുഭവങ്ങളിലേക്കു പക്ഷേ, തുല്യദൂരം. ആ സിനിമ ചലച്ചിത്രമേളകളിലെ സാന്നിധ്യമാകാനും നാടറിയാനും ഏറെ വലഞ്ഞിട്ടുണ്ടു സലിം. നാലാമത്തെ സിനിമയും സ്വന്തമായി നിർമിച്ചാണു സലിം സംവിധായകനായത്.
അംഗീകാരം കിട്ടുംവരെ ആരും അംഗീകരിക്കില്ലെന്ന നാട്ടുനടപ്പിന്റെ നേർക്കാഴ്ചയാണ് 'ഓസ്‌കർ'. സിനിമയ്ക്കുള്ളിൽ 'മിന്നാമിനുങ്ങുകളുടെ ആകാശം' എന്ന സിനിമ ഒരുക്കിയാണു സലിം സിനിമാക്കാരുടെ ജീവിതം പറയുന്നത്. മട്ടന്നൂരിൽനിന്നു എറണാകുളത്തെ സിനിമാ മോഹത്തിലേക്കുള്ള വഴിയിലെ സലിമിന്റെ അനുഭവങ്ങളാണ് ഓസ്‌കർ. തട്ടുകടകൾ പോലും സിനിമ സംസാരിക്കുന്ന കാലത്തിന്റെ കഥ.
കൊച്ചി, ചെന്നൈ, മുംബൈ, ലൊസാഞ്ചലസ് തുടങ്ങി സിനിമ സഞ്ചരിക്കാവുന്ന വഴികളിലൂടെല്ലാം ഓസ്‌കർ സഞ്ചരിച്ചിട്ടുണ്ട്. ആനക്കാംപൊയിൽ എന്ന ഗ്രാമത്തിൽനിന്നു ലൊസാഞ്ചലസ് വരെ പോകുന്ന 'മിന്നാമിനുങ്ങുകളുടെ ആകാശം' സലിം അഹമ്മദിന്റെ ആദ്യ ചിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിൽ സലിം കുമാർ അഭിനയിച്ച അബുവും ഓസ്‌കറിലെ മൊയ്തൂക്കയും ഒരേ അനുഭവങ്ങളാണു കാഴ്ചക്കാർക്കു നൽകുന്നത്.
മധു അമ്പാട്ട്, റസൂൽ പൂക്കുട്ടി തുടങ്ങി മികച്ച കൂട്ടുകളാണു ഓസ്‌കറിന്റെ ശക്തി. ആദ്യമായി കണ്ണൂരിലെ പൈതൽമല വെള്ളിവെളിച്ചത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഓസ്‌കറിന്. ദുർഘടമായ കാട്ടുവഴി മുഴുവൻ നടന്നു കയറിയാണു മധു അമ്പാട്ട് ഓസ്‌കറിന്റെ ഫ്രയിമുകളിൽ നിറംപിടിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കാനഡയിൽ നടന്ന 'ആൽബർട്ട' ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരങ്ങൾ നേടിയാണ് ഓസ്‌കർ പ്രദർശനത്തിനെത്തിയത്. മികച്ച നടൻ, മികച്ച സംവിധായകൻ തുടങ്ങിയ പുരസ്‌കാരങ്ങളാണു സ്വന്തമാക്കിയത്. ശ്രീനിവാസനും ലാലും സിനിമയ്ക്കുള്ളിലെ സിനിമയിൽ കഥാപാത്രങ്ങളാകുന്നു. അനുശ്രീയും സിദ്ദീഖും മാല പാർവതിയും വിജയരാഘവനും നിക്കിയും ഓസ്‌കറിലും കഥാപാത്രങ്ങളാകുന്നു.