നാട്ടിലെത്തിയ ഇന്ദ്രൻസിനും ഡോ.ബിജുവിനും ആവേശോജ്വല സ്വീകരണം
Mail This Article
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ നടന് ഇന്ദ്രന്‍സിനും സംവിധായകന് ഡോ.ബിജുവിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ആവേശ്വോജ്വല സ്വീകരണം. പുരസ്കാരം സിനിമയുടെ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന്. സംസ്ഥാന അവാര്‍ഡിന് പിന്നാലെയെത്തിയ രാജ്യാന്തര അംഗീകാരം ഇരട്ടിമധുരമായെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.
മലയാളത്തിന്റെ സാന്നിധ്യം ലോകസിനിമയിലേക്ക് ഒരിക്കല്‍ കൂടി വരച്ചിടുകയാണ് ഈ രണ്ട് അതുല്യപ്രതിഭകള്‍. ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില് മരങ്ങള്‍. പുരസ്കാരത്തിന്റെ പ്രൗഡിയില്‍ നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ് സിംപിളാണ്.
സിനിമയ്ക്ക് പിന്നില്‍ ഒരുപാടുപേരുടെ നീണ്ടനാളത്തെ പ്രയത്നമുണ്ട്. അതുകൊണ്ടുതന്നെ പുരസ്കാരം സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ചിത്രം ഉടന്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഭാവിയില്‍ അതുണ്ടാകുമെന്നും സംവിധായകന് പറഞ്ഞു.
ഔട്ട്സ്റ്റാന്‍ഡിങ്ങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്. ഇനിയും ചലചിത്രമേളകളില്‍ വെയില് മരങ്ങള്‍ മലയാളത്തിന്റെ സാന്നിധ്യമാകുമെന്നും സംവിധായകന് അറിയിച്ചു.