ADVERTISEMENT

മലയാളത്തില്‍ നിന്നും രണ്ട് വനിതകൾ കൂടി സിനിമാ നിർമാണരംഗത്തേയ്ക്ക്. ഈഗോ പ്ലാനറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘ഈലം’ എന്ന ചലച്ചിത്രമാണ് ഷിജി മാത്യു ചെറുകരയും ജയാ മേനോനും ചേർന്ന് നിർമിക്കുന്നത്. കൊച്ചിയിൽ മരുന്നിന്റെ ബിസിനസ്സ് ഉള്ള ഷിജി അമേരിക്കയിലെ കാലിഫോർണിയയിൽ  ആണ് താമസിക്കുന്നത്. പട്ടാമ്പി സ്വദേശി ആയ ജയാ മേനോൻ ഡൽഹിയിലും.

 

ഈലം ആണ് ഇരുവരെയും ഒന്നിപ്പിച്ചത്. ഫാർമസിയിൽ ബിരുദം നേടിയശേഷം അച്ഛന്റെ നിർദേശ പ്രകാരം റീടെയ്ൽ മെഡിക്കൽ ഷോപ്പ് നോക്കിനടത്തിയ ഷിജി ഇടപ്പള്ളിയിലെ രണ്ട് കടകളുടെയും ബിസിനസ്‌ വളരെ മെച്ചപ്പെടുത്തി. പിന്നെ വിവാഹം കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം ഭർത്താവുമൊത്തു അമേരിക്കയ്ക്കു പോയി. ബിസിനസ്സ് ആവശ്യവുമായി ബന്ധപെട്ടു മൂന്ന് മാസം കൂടുമ്പോൾ ഷിജി കേരളത്തിൽ വരാറുണ്ട്.

 

"എനിക്ക് സിനിമ കാണുന്ന ശീലം ഉണ്ടായിരുന്നെങ്കിലും സിനിമ നിർമിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. യാദൃച്ഛികമായാണ് ഈ രംഗത്ത് വന്നത്. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ആളാണ്‌. കവിതകളും എഴുതുമായിരുന്നു. തമ്പി ആന്റണി ആണ് ഈലം എന്ന ചെറുകഥ വായിക്കാൻ തന്നത്. കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു. വ്യത്യസ്തമായ ക്രാഫ്റ്റ് ആണ്. ഔട്ട്സ്റ്റാൻഡിങ് തന്നെ. ‘ഈലം സിനിമയാക്കുന്നു, വിനോദ് തന്നെയാണ് സംവിധാനം , നിർമിക്കാൻ താല്പര്യം ഉണ്ടോക’ എന്ന് തമ്പി ആന്റണി പിന്നീട് ചോദിച്ചു. നഅങ്ങനെയാണ് ഞാൻ നിർമാണ രംഗത്തേക്ക് വരുന്നത്. കഥാകൃത്തുതന്നെ ദൃശ്യാവിഷ്‌കാരം ചെയ്യുന്നതിന്റെ കൗതുകവും എനിക്കുണ്ട്.’–ഷിജി പറഞ്ഞു.

 

ജോസ്കുട്ടി മഠത്തിൽ ആണ് ഷിജിയുടെ ഭർത്താവ്. രണ്ട് മക്കൾ. മകൻ നഥാനിയൽ മഠത്തിൽ പത്താം ഗ്രേഡിൽ പഠിക്കുന്നു. മകൾ നാഥിൽ ആൻ മഠത്തിൽ ,ഒന്നാം ക്ലാസിൽ.

 

പട്ടാമ്പിയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ജയമേനോൻ വിവാഹശേഷം ഡൽഹിയിൽ സ്ഥിരതാമസമാക്കി.  ഇന്ന് ട്രാൻസ്മിഷൻ ലൈനിൽ ബിസിനസ്സ് ചെയ്യുന്ന ജയമേനോൻ സ്വന്തമായി ഒരു സ്ഥാപനത്തിന്റെ ഉടമകൂടിയാണ്.  ഭർത്താവിന്റെയും മകളുടെയും  പൂർണ പിന്തുണയോടു കൂടിയാണ് ബിസിനസ്സ് ലോകത്തേക്ക് എത്തിയതെങ്കിൽ വളരെ യാദൃശ്ചികമായിരുന്നു സിനിമാ നിർമാണരംഗത്തേക്കുള്ള ചുവടുവയ്പ്.  

 

‘പോയട്രി ഇൻസ്റ്റലേഷൻ എന്ന നൂതന കലയിലൂടെ പരിചയപ്പെട്ട വിനോദ്‌കൃഷ്ണയുടെ ചെറുകഥകൾ വായിക്കാൻ ഇടയായി. അങ്ങനെയാണ് വളരെ വിചിത്രമായി എഴുതിയ ഈലം വായിക്കാൻ ഇടയായത്.  ഒറ്റ വായനയിൽ തന്നെ മായാതെ കിടക്കുന്ന കഥാപാത്രങ്ങൾ മനസ്സിൽ കിടന്നിരുന്നു.  ആ ഇടയ്ക്കാണ് എന്റെ സുഹൃത്ത് കൂടിയായ വിനോദ് പറയുന്നത്, ഈലം സിനിമയാക്കാൻ പോകുന്നു എന്നും അതിനു പറഞ്ഞു വച്ച നിർമാതാവ് എന്തോ കാരണം കൊണ്ട് പിൻവാങ്ങിയെന്നും. ഈ കഥ സിനിമയാക്കാൻ ആഗ്രഹമുണ്ടോ എന്ന് വെറുതെ ഒന്ന് ചോദിച്ചതായിരുന്നു . അങ്ങിനെയാണ് ഞാൻ ഈ ലോകത്തേക്ക് വരുന്നത്.  

 

"ഈലം യൂണിവേഴ്സൽ ആയ ഒരു  കഥയാണ് , അത് സിനിമയായാൽ സ്ട്രീമിങ്ങിന്റെയും മൾട്ടിപ്ലക്സിന്റെയും കാലത്തു നന്നായി സ്വീകരിക്കപ്പെടും എന്ന വിശ്വാസമുണ്ട് . പിന്നെ പോയട്രി ഇൻസ്റ്റലേഷൻ ചെയ്ത വിനോദിന്റെ കഴിവും എന്നെ ആകർഷിച്ച  മറ്റൊരു ഘടകമാണ് " ജയാ മേനോന് പറയുന്നു. ജയയുടെ ഭർത്താവ് രവീന്ദ്രൻ എൻജിനീയർ ആണ്. ഏക മകൾ പാർവതി മേനോൻ, ഡൽഹി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com