ADVERTISEMENT

ഇഷ്ടതാരങ്ങളെ നേരിൽ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാൽ വളഞ്ഞവഴിയിൽ ഇതിനു ശ്രമിച്ച ഒരു യുവാവിന് കിട്ടിയത് ധനനഷ്ടവും മാനഹാനിയും. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് സിനിമാനിർമാതാവാണ് യുവാവിനെ പറ്റിച്ചത്. കാജൽ അഗർവാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം. യുവാവിന്റെ അച്ഛന്റെ പരാതിയിൽ രാമനാഥപുരം പൊലീസ് നിർമാതാവിനെ അറസ്റ്റ് ചെയ്തു.

ചെന്നൈ അശോക് നഗറിലെ ലോഡ്ജിൽ വച്ചാണ് പ്രതി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാഥപുരത്തെ വലിയൊരു ബിസിനസുകാരന്റെ മകനാണ് ചതിയിൽപെട്ടത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ സംഭവം വീട്ടുകാരും അറിഞ്ഞു. കാജലിനെ നേരിട്ടു പരിചയപ്പെടുത്താം എന്നുപറഞ്ഞ് യുവാവിൽനിന്നു നിർമാതാവ് തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.

മകനെ ദിവസങ്ങളായി കാണാനില്ലെന്ന പരാതിയുമായാണ് അച്ഛൻ പൊലീസിനെ സമീപിച്ചത്. മറ്റു വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. ഒരാഴ്ച മുമ്പ്, താൻ ആത്മഹത്യയ്ക്കൊരുങ്ങുകയാണെന്നു പറഞ്ഞ് യുവാവ് അച്ഛനെ ഫോൺ വിളിച്ചിരുന്നു. അങ്ങനെ ഫോൺ നമ്പറിലൂടെ യുവാവിന്റെ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. കൊല്‍ക്കത്തയിലേക്കായിരുന്നു യുവാവ് ഒളിച്ചോടിയത്. അവിടെ എത്തി യുവാവിനെ കണ്ടെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

നടിമാരെ നേരിട്ടു കാണാൻ അവസരമൊരുക്കുന്ന വെബ്സൈറ്റിനെപ്പറ്റി സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞതെന്ന് യുവാവ് പറയുന്നു. അങ്ങനെ ഒരുമാസം മുമ്പ് അത്തരമൊരു വെബ്സൈറ്റ് സന്ദർശിക്കാൻ ശ്രമിച്ചു. റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഒരു ഫോൺകോൾ വന്നത്.

തന്റെ കൈയിൽ നടിമാർ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞു. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓൺലൈനായി അടയ്ക്കണമെന്നും അറിയിച്ചു.

അയച്ചുതന്ന ഫോട്ടോകളിൽ നിന്നു യുവാവ് തിരഞ്ഞെടുത്തത് കാജൽ അഗർവാളിന്റെ ചിത്രം. അതിനു ശേഷം േപരും മറ്റു വിവരങ്ങളുമെല്ലാം സൈറ്റിലൂടെ കൈമാറി. പിന്നീട് അയാള്‍ യുവാവിനെ വിളിച്ച് വീണ്ടും 50000 രൂപ ആവശ്യപ്പെട്ടു. പക്ഷേ അതിനു ശേഷം അയാൾ മറ്റ് അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ മാത്രമാണ് അയച്ചിരുന്നത്. അപ്പോഴാണ് യുവാവിനു ചതി മനസ്സിലായത്. അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. 75 ലക്ഷം രൂപ തന്നില്ലെങ്കിൽ കോൾ വിവരങ്ങളും വെബ്സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നും നാണംകെടുത്തുമെന്നും പറഞ്ഞു.

അങ്ങനെയാണ് 75 ലക്ഷം രൂപ യുവാവ് ഓൺലൈനായി അയാൾക്ക് അയച്ചുകൊടുത്തത്. വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അത് പുതുമുഖ സംവിധായകൻ മണികണ്ഠന്റേതാണെന്നു തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമാതാവ് ശരവണ കുമാർ ആണെന്നും മണികണ്ഠൻ പൊലീസിന് മൊഴി നൽകി. അങ്ങനെയാണ് ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടിയത്. പ്രതിയിൽനിന്നു 10 ലക്ഷം രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com