‘സാറേ.... ഞാൻ ഇന്ദ്രൻസാണേ’ ആ വിളിയിൽ അമ്പരന്ന ഒരു ചെറുപ്പക്കാരൻ !
Mail This Article
സിനിമക്കാരെല്ലാം ജാഡക്കാരാണെന്ന് ചില അടക്കം പറച്ചിലുകളുണ്ടെങ്കിലും അതിനൊരു അപവാദമാണ് ഇന്ദ്രൻസ്. അദ്ദേഹത്തോളം എളിമയും വിനയവുമുള്ള മറ്റൊരാളെ മലയാള സിനിമയിലെന്നല്ല നമുക്കു ചുറ്റും പോലും കണ്ടു കിട്ടാൻ ബുദ്ധിമുട്ടാണ്. പല നടന്മാരും സംവിധായകരും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഇൗ നന്മയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ്. രമേശ് ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ജിഷ്ണുവിന്റെ കുറിപ്പ് വായിക്കാം–
കഴിഞ്ഞ മാർച്ചിൽ പെട്ടെന്നൊരു ദിവസം എനിക്കൊരു കോള്‍ വന്നു, " ഹലോ....അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? "അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു...!! "സാറേ.... ഞാൻ ഇന്ദ്രൻസാണേ.....!!
"ആ....ആര്...?? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു, "ആക്ടർ ഇന്ദ്രൻസാ....ജിനോയി നമ്പറ് തന്നിട്ടാ വിളിക്കുന്നെ....!! എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ.. ലൊക്കേഷനില്‍ വേറാരുടേം നമ്പറ് എന്റെ കൈയ്യിലില്ലാരുന്നു അതാ.’
എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം കാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വയ്ക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്,
‘വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട്. ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വയ്ക്കത്തൊള്ളൂ. അതാണേല്‍ മറക്കാനും പറ്റത്തില്ല, അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..!!’
‘ഞാനാ മനുഷ്യനെ നോക്കി മനസുകൊണ്ടൊന്ന് തൊഴുതൂ...!! കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത്. ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ്.