മഞ്ജുവിനും സംഘത്തിനും ആഹാരം എത്തിച്ചു, രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക്
Mail This Article
ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരാണെന്ന് ലാഹോൽ സ്പിതി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.കെ. സറോച്ച് മാധ്യമങ്ങളോടു പറഞ്ഞു. മഞ്ജുവിനും കൂട്ടർക്കും ആഹാരം എത്തിച്ചെന്നും വൈകിട്ടോടെ രക്ഷാപ്രവർത്തകർ ഇവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ജു ഉൾപ്പെടുന്ന ഷൂട്ടിങ് സംഘത്തിനൊപ്പം വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്. ആകെ 140 േപരാണ് ഇക്കൂട്ടത്തിൽ ഉള്ളത്. അവർ സുരക്ഷിതരാണെന്നും അവർക്കുള്ള ആഹാരം എത്തിച്ചെന്നും ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. അവരോട് നേരത്തെ മലയിറങ്ങാൻ നിർദേശം നൽകിയിരുന്നെന്നും ഇപ്പോൾ ബന്ധുക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു കഴിഞ്ഞു. ഏകദേശം 20 കിലോമീറ്റർ നടന്നു വേണം അവിടെ എത്താൻ. ഡോക്ടർമാരും രക്ഷാ പ്രവർത്തസംഘത്തിൽ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിനിമാ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മഞ്ജു വാരിയറും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയത്. പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ പോലും മാര്‍ഗമില്ലാതെ ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയിലായിരുന്നു ഇവര്‍. മണാലിയില്‍നിന്ന് 100 കിലോ മീറ്ററകലെ ഛത്രുവിലാണ് കുടുങ്ങിയത്.
മൂന്നാഴ്ച മുമ്പ് ഷൂട്ടിങ്ങിനായി പോയ മഞ്ജു സഹോദരന്‍ മധു വാരിയരെ തിങ്കളാഴ്ച വൈകിട്ട് ആരുടെയോ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചാണ് ദുരിതാവസ്ഥ അറിയിച്ചത്. വിനോദസഞ്ചാരികളടക്കം ഇരുന്നൂറോളം പേര്‍ ഇവിടെ കുടുങ്ങിയതായി മഞ്ജു സഹോദരനോടു പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു. മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു.