ADVERTISEMENT

എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ ആസ്പദമാക്കി ആയിരം കോടി മുതൽ മുടക്കിൽ നിർമിക്കാൻ തീരുമാനിച്ച ‘മഹാഭാരതം’ എന്ന സിനിമയും ഉപേക്ഷിക്കുന്നു. ചിത്രത്തിൽ നിന്നും നിർമാതാവ് ഡോ. എസ്.കെ. നാരായണൻ പിന്മാറിയതായി പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

 

എം.ടിയുമായുള്ള കേസിന്റെ വിശദാംശങ്ങളടക്കം മറച്ചുവച്ച് ശ്രീകുമാർ മോനോൻ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ചെന്നും ‘രണ്ടാമൂഴ’ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സിനിമ ചെയ്യാനുള്ള തത്രപ്പാടിലായിരുന്നു സംവിധായകനെന്നും ജോമോൻ പറഞ്ഞു. ‘എം.ടിയും താനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വർഷത്തേക്കാണെന്നായിരുന്നു നിർമാതാവ് ഡോ. എസ്.കെ. നാരായണനോട് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നത്. ഇതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വച്ച് ഈ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് എസ്.കെ. നാരായണൻ പറയുകയായിരുന്നു.’–ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.

 

ജോമോൻ പുത്തൻപുരയ്ക്കലിന്റെ കുറിപ്പ് വായിക്കാം:

 

എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമിക്കാൻ തീരുമാനിച്ച "മഹാഭാരതം" എന്ന സിനിമ പ്രോജക്ടിൽ നിന്നും നിർമാതാവ് ഡോ. എസ്.കെ. നാരായണൻ പിന്മാറി.

 

എം.ടി. വാസുദേവൻ നായരുമായുള്ള "രണ്ടാമൂഴ"ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമാതാവ് ഡോ. എസ്‍.കെ. നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. എം.ടി. വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വർഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വച്ച് ഈ സിനിമ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ നിർമാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

 

നാലു വർഷത്തിനുള്ളിൽ "രണ്ടാമൂഴ"ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു എം.ടി. വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം എം.ടി., ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് "രണ്ടാമൂഴ"ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി. കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി എം.ടി.ക്ക്‌ തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

 

ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് ഡോ. എസ്.കെ. നാരായണനുമായി ചേർന്ന് "രണ്ടാമൂഴം" സിനിമ പ്രോജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിങ് നടത്തുവാൻ നിർമാതാവ് ഡോ. എസ്.കെ നാരായണൻ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രോജക്ട്. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ "വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത" ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രോജക്ട് അവസാനിപ്പിക്കാൻ നിർമാതാവ് തീരുമാനിച്ചത്.

 

കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. എസ്.കെ. നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രോജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാനിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫെയ്സ്ബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.

 

ജോമോൻ പുത്തൻപുരയ്‌ക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com