കാജൾ അഗർവാളിന്റെ വിവാദ രംഗം; പാരിസ് പാരിസിന് 25 കട്ടുകൾ
Mail This Article
കാജള്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം പാരിസ് പാരിസിന് സെൻസർ ബോർഡിന്റെ കട്ട്. ഇരുപത്തഞ്ചോളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് റിവൈസിങ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നൽകിയത്.
കങ്കണ നായികയായി എത്തിയ ക്വീൻ സിനിമയുടെ റീമേക്ക് ആണ് പാരിസ് പാരിസ്. കാജലിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവ്‌രാം തൊടുന്ന സിനിമയിലെ ട്രെയിലറിലെ രംഗം വലിയ വിവാദമായിരുന്നു. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നുമായിരുന്നു സംവിധായകൻ രമേശ് അരവിന്ദ് അഭിപ്രായപ്പെട്ടത്. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
‘ക്വീനിന്റെ നാല് ഭാഷകളിലുളള റീമേക്ക് ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.’– കാജല്‍ വ്യക്തമാക്കി.
മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ തെലുങ്ക്, മലയാളം , കന്നഡ റീമേക്കുകൾ കട്ടുകൾ ഇല്ലാതെ സെൻസറിങ് പൂർത്തിയാക്കി.