ADVERTISEMENT

‘ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ’ എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന താരമാണ് മംമ്ത മോഹൻദാസ്. അർബുദമെന്ന മഹാവ്യാധിയെ പുഞ്ചിരിയോടെ നേരിട്ട മംമ്ത തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചു വച്ചില്ല. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് ഊർജവും  പ്രചോദനവും നൽകുന്നതിനായി തന്റെ ചികിത്സയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. അർബുദത്തെ നേരിടാൻ തന്നെ സഹായിച്ചവരിൽ നിർണായപങ്കു വഹിച്ച ഒരു അമ്മയെ സമൂഹമാധ്യമത്തിലൂടെ മംമ്ത പരിചയപ്പെടുത്തി. 'ഈ അമ്മയുടെ സ്നേഹമാണ് ഞാൻ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,' എന്നു പറഞ്ഞുകൊണ്ട് അതിവൈകാരികമായാണ് താരം ആ അമ്മയെ പരിചയപ്പെടുത്തിയത്. 

 

ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രത്തിനു പിന്നിലെ കഥയും മംമ്ത വെളിപ്പെടുത്തി. അർബുദത്തിന് ചികിത്സ തേടി മംമ്ത എത്തിയത് അമേരിക്കയിലായിരുന്നു. അവിടെ വച്ച് അർബുദത്തിനുള്ള പുതിയ മരുന്നുകൾ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തു. നീൽ ശങ്കർ എന്ന ഗവേഷകനായിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്. താരത്തിന്റെ അടുക്കലേക്ക് നീൽ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. മംമ്തയ്ക്ക് അർബുദമാണെന്ന വാർത്തയറിഞ്ഞ നീൽ ശങ്കറിന്റെ അമ്മ മകനെ നിർബന്ധിച്ച് താരത്തിന്റെ അടുക്കലേക്ക് അയയ്ക്കുകയായിരുന്നു. അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ആ കൂടിക്കാഴ്ച നിർണായകമായിരുന്നെന്ന് താരം പറയുന്നു.  

 

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ഏഴു വർഷം മുൻപ് ഈ അമ്മയാണ് അമേരിക്കയിൽ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാൻ കൂടിയായിരുന്നു ആ നിർദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്നേഹമല്ലേ? ഒരുപാടു വർഷങ്ങൾക്കു ശേഷം നീൽ ശങ്കർ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. നീൽ ശങ്കറിനെക്കുറിച്ച് ഞാൻ പല മാസികകളിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകൾ കൊണ്ടു പ്രകടിപ്പിക്കാൻ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങൾ. നന്ദി അമ്മേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com