‘എന്നൈ നോക്കി പായും തോട്ട’ റിലീസ് വീണ്ടും മാറ്റി
Mail This Article
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ റീലിസ് മാറ്റി വച്ചു. ധനുഷ് മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സെപ്തംബര്‍ 6 ന് പുറത്തിറക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്.
സാമ്പത്തിക പ്രശ്നങ്ങളും കോടതി നടപടികളും റിലീസിനു തടസമായെന്നാണ് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്‌ഷൻസും കെ പ്രൊഡക്‌ഷന്‍സും ചേർന്നാണ് എന്നൈ നോക്കി പായും തോട്ടയുടെ വിതരണാവകാശം നേടിയിരുന്നത്. എന്നാൽ, ബാഹുബലിയുടെ തമിഴ് പതിപ്പ് വിതരണത്തിനെടുത്ത കെ പ്രൊഡക്‌ഷൻസ് ഇനിയും കുടിശിക കൊടുത്തു തീർത്തില്ലെന്ന് കാണിച്ച് സിനിമയുടെ നിർമാതാക്കളായിരുന്ന അർക്ക പ്രൊഡക്‌ഷൻസ് കോടതിയെ സമീപിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി.
കോടതി വിധി പ്രകാരം കെ പ്രൊഡക്‌ഷന്‍സ് 15.5 കോടി രൂപയാണ് ആര്‍ക്ക മീഡിയക്ക് നല്‍കാനുള്ളത്. ഇതിൽ തീർപ്പാകുന്നതു വരെ ചിത്രം റിലീസാവാനിടയില്ല. 28 കോടി രൂപയ്ക്ക് തമിഴ് വിതരണാവകാശം സ്വന്തമാക്കിയ കെ പ്രൊഡക്‌ഷൻ 12.5 കോടി രൂപ മാത്രമാണ് അർക്ക മീഡിയക്ക് നൽകിയത്. വിജയ് സേതുപതി ചിത്രം സിന്ധുബാദിനും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഇതും ചേർന്ന് 17.6 കോടി രൂപയാണ് കെ പ്രൊഡക്‌ഷൻസ് നൽകാനുണ്ടായിരുന്നത്. സിന്ധുബാദിന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് ചിത്രം റിലീസായെങ്കിലും എന്നൈ നോക്കി പായും തോട്ട വൈകും.
‘സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്തംബര്‍ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’-നിര്‍മാതാവ് പി. മദന്‍ പറഞ്ഞു..
2016 മാര്‍ച്ച് മാസത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയായിരുന്നു.