വിദേശികളെ അദ്ഭുതപ്പെടുത്താൻ 'ജല്ലിക്കട്ടു'മായി ഇൻഡിവുഡ്
Mail This Article
ടൊറന്റോ രാജ്യാന്തര ചലചിത്രമേളയിൽ വിദേശികളെ മുൾമുനയിൽ നിർത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' യൂറോപ്പ്, യു.കെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ റിലീസിനെത്തിക്കുന്നത് ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് (ഐഡിഎൻ) ആണ്. ടൊറന്റോ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 333 ഫീച്ചർ സിനിമകളിൽ പ്രശസ്ത നിരൂപകർ തിരഞ്ഞെടുത്ത നാൽപത് സിനിമകളിലെ ആദ്യ രണ്ടിൽ ജല്ലിക്കട്ട് ഇടം പിടിച്ചിരുന്നു. ലോക പ്രശസ്തരായ 27 നിരൂപകർ ചിത്രത്തിനു നൽകിയത് മൂന്ന് വോട്ട് ആണ്. പ്രശസ്ത കൊറിയൻ സംവിധായകൻ ജൂൻ–ഹോ ഒരുക്കിയ പാരസൈറ്റിനു പോലും രണ്ടു വോട്ടാണ് പാനൽ നൽകിയത്.
ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.
ഒക്ടോബര്‍ 2 മുതൽ 13 വരെ നടക്കുന്ന ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ 'ജല്ലിക്കട്ട്' പ്രദർശിപ്പിക്കുന്നുണ്ട്. ഒക്ടോബർ 3നും 5നും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ജല്ലിക്കട്ട് ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ പ്രദര്‍ശിപ്പിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ‌്‌വര്‍ക്കിലൂടെ ചിത്രം വിദേശത്ത് റിലീസ് ചെയ്യുന്നതോടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കാൻ പോകുന്നത്.