ജല്ലിക്കട്ട് ഭ്രാന്ത് പിടിപ്പിക്കും: അനുഭവവുമായി സാജിദ് യഹിയ
Mail This Article
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിനായി മലയാളികൾ കാത്തിരിക്കുകയാണ്. രാജ്യാന്തര മേളകളിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രം ഒക്ടോബർ നാലിനാണ് കേരളത്തിലെ തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ജല്ലിക്കട്ട് സിനിമ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ സാജിദ് യഹിയ. അതിഗംഭീര ചിത്രമാണ് ജല്ലിക്കട്ടെന്നും മലയാളത്തിലെ രാജ്യാന്തര നിലവാരത്തിലുള്ള സിനിമയാകും ഇതെന്നും സാജിദ് പറയുന്നു.
സാജിദിന്റെ കുറിപ്പ് വായിക്കാം:
എൽ.ജെ.പി അഥവാ ഒരു മാവെറിക്ക് മലയാളി!
കുറച്ച് നാളുകൾക്ക് മുമ്പാണ്, രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജല്ലിക്കട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനിൽ എനിക്ക് സാക്ഷാൽ ലിജോ ജോസ് പെല്ലിശേരി കാണിച്ചുതരുന്നത്.
തുടങ്ങി സ്ലോ ബേർണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്പ്പെടുത്തുന്ന ഒരു എൽഎസ്ഡി അനുഭൂതിയാണ് ഈ ചലച്ചിത്രം. തുടക്കവും ഒടുക്കവും ഒന്നാവുന്ന , കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതിൽ.
സിനിമയിൽ ഒരു പുതിയ സിനിമ കണ്ടെത്തുന്ന, മലയാള സിനിമയിൽ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകൾ, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, 'സിനിമയിലെ നായകൻ സംവിധായകന്റെ തലച്ചോറാണെന്ന്'.
അയാൾ കണ്ട സ്വപ്‌നങ്ങൾക്ക് മാത്രമാണ് കോടികളുടെ വിലയെന്നും. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതൽ ആളുകൾ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്റെ നിലനിൽപ്പ് എന്നെന്നും ഇടയ്ക്കൊക്കെ ഇറങ്ങുന്ന ഒരു ജല്ലിക്കെട്ടിൽ ആശ്രയിച്ച് തന്നെ ഇരിക്കും. ഇന്ന് ജോക്കർ കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികൾ നാളെ ജല്ലിക്കട്ട് കാണുമ്പോൾ തീർച്ചയായും പറയും- Mollywood is becoming international' എന്ന്. !
കാരണം മലയാള സിനിമയ്ക്ക് ഇന്ന് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാൾ മാത്രമാണ്. സിനിമയിലെ ഞാൻ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാൾ ആണ്. എന്റെ മാനസഗുരുവും മറ്റൊരാൾ അല്ല!