ഈ കഥ പറയുന്നതിന് ഒന്നരമണിക്കൂർ മതി: ലിജോ ജോസ് പെല്ലിശേരി
Mail This Article
രാജ്യാന്തരതലത്തില്‍വരെ പേരുണ്ടാക്കിയ ഒരു മലയാളസിനിമ ഇന്ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. സ്ക്രിപ്റ്റ് അടിസ്ഥാനമാകുമ്പോഴും ദൃശ്യവിന്യാസം ഒരു സിനിമയുടെ നട്ടെല്ലാണെന്ന് എപ്പോഴും ഒാര്‍മിപ്പിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലടക്കം ചര്‍ച്ചയായ സിനിമയെക്കുറിച്ച് ലിജോ ജോസ് പെല്ലിശേരി സംസാരിക്കുന്നു.
‘സിനിമയെക്കുറിച്ച് ഞാൻ വിവരിക്കുന്നതിലും നല്ലത് പ്രേക്ഷകർ അത് സ്ക്രീനിൽ കാണുന്നതാണ്. സമാന്തര സിനിമകൾ, വാണിജ്യ സിനിമകൾ എന്നിങ്ങനെ ചിത്രങ്ങളെ തരംതിരിക്കരുത് എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ. നല്ലതോ ചീത്തയോ എന്ന് തരംതിരിക്കാം. അങ്കമാലി ഡയറീസിനു മുമ്പ് സ്ക്രിപ്റ്റ് എഴുതി തീർത്ത സിനിമയാണ് ജല്ലിക്കട്ട്. സാങ്കേതികമായി ചിത്രം ഒരുപാട് മുന്നില്‍ നിൽക്കേണ്ടതുണ്ട് എന്നതിനാലാണ് താമസം വന്നത്. മൃഗത്തെ വച്ചുള്ള സിനിമയാണ്. അത് സിനിമയില്‍ കാണുമ്പോൾ കോമാളിത്തമാകല്ലെന്ന് തീരുമാനിച്ചിരുന്നു. വിഎഫ്എക്സ് കാണിച്ചതിൽ ഞാൻ അത്ര തൃപ്തനായിരുന്നില്ല. അങ്ങനെ പോത്തിന്റെ ഡമ്മി ഉപയോഗിച്ച് അനിമട്രോണിക്സ് ആയി ചെയ്യുകയായിരുന്നു.’
‘അതിനു കുറേ കാലതാമസം ഉണ്ടായി. ഈ കഥ പറയുന്നതിന് ഒന്നരമണിക്കൂർ സമയം മതി. വെറുതെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലല്ലോ. അങ്കമാലി ഡയറീസ് ചെയ്യുമ്പോൾ തന്നെ ആന്റണിയെ തന്നെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. സ്ക്രിപ്റ്റ് വായിക്കുമ്പോഴും ചർച്ച ചെയ്യുമ്പോഴും മനസിൽ വരുന്ന മുഖങ്ങൾ തന്നെയാണ് കാസ്റ്റ് ചെയ്യുന്നത്.’–ലിജോ പറഞ്ഞു.