അമേരിക്കൻ ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ
Mail This Article
മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കുന്ന നേട്ടം കരസ്ഥമാക്കി നടൻ ജയസൂര്യ. അമേരിക്കയിൽ വച്ചു നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ സ്വന്തമാക്കി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഇന്ത്യയിൽ നിന്നുള്ള അഞ്ഞൂറോളം സിനിമകളാണ് ഈ മേളയിൽ മത്സരിച്ചത്.
ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് ശങ്കറിനും സിനിമയിലെ അണിയറ പ്രവര്‍ത്തകർക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല.
രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2018 ൽ റിലീസ് ചെയ്ത ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ എന്ന നടന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായിരുന്നു മേരിക്കുട്ടി എന്നതിൽ സംശയമില്ല. മലയാള സിനിമയിൽ മറ്റാരും അടുത്ത കാലത്തെങ്ങും അപഹരിക്കാനിടയില്ലാത്ത ഒരിടം ജയസൂര്യ ഇൗ സിനിമയിലൂടെ ഉണ്ടാക്കിയെടുത്തു.
ഉള്ള നായകനെ പോലും വിശ്വാസമില്ലാതെ സ്റ്റാർ വാല്യു നോക്കി പോകുന്ന സംവിധായകരുള്ള ഇക്കാലത്ത്, ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രബിന്ധുവാക്കി തിരക്കഥയൊരുക്കാൻ എഴുത്തുകാർ മടിക്കുന്ന സമയത്ത് , ആണും പെണ്ണുമല്ലാത്ത ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചു സിനിമയൊരുക്കിയ രഞ്ജിത്തും ആ കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയയും അർഹിക്കുന്നത് വെറും കയ്യടിയല്ല, മറിച്ച് ഒരു സല്യൂട്ടാണ്.