ADVERTISEMENT

ടൊവീനോ–അഹാന ജോടികളുടെ പ്രകടനം കൊണ്ട് തിയറ്ററുകളിൽ ചർച്ചയായി മാറിയ സിനിമയാണ് ലൂക്ക. നവാഗതനായ അരുൺ ബോസ് ആയിരുന്നു സംവിധായകൻ. ഇപ്പോഴിതാ ഡിവി‍ഡി പകർപ്പിൽ നിന്നും സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗം മുറിച്ചുമാറ്റിയതിൽ വേദന പങ്കുവക്കുകയാണ് അരുൺ. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് എന്തിനാണെന്ന് സംവിധായകന്‍ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അരുൺ തന്റെ വിഷമം പ്രകടിപ്പിച്ചത്.‘കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്‌, സിനിമയും അങ്ങനെ തന്നെയാണ്’.–അരുൺ ബോസ് പറയുന്നു.

 

അരുൺ ബോസിന്റെ കുറിപ്പ് വായിക്കാം

 

ഒരു ഡയറക്ടർ എന്ന നിലയ്ക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കാനും, പ്രസക്തം എന്ന് നിങ്ങൾക്കു തോന്നുന്നു എങ്കിൽ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാൻ ഏതു എഴുതുന്നത്. ലൂക്ക എന്ന ചിത്രം തിയറ്ററിൽ തന്നെ കണ്ട ഒരു നല്ല ശതമാനം പ്രേക്ഷകർ ഇവിടെ ഉണ്ടെന്നു അറിയാം. നന്ദി. സിനിമ ഇറങ്ങി അതിന്റെ നൂറു ദിവസം പിന്നിടുക ആണ്. ഇപ്പോൾ അതിന്റെ ഡിവിഡിയും ഇറങ്ങി. ഞാനും അത് കണ്ടു. കണ്ട ഉടനെ തന്നെ അതിറക്കിയ കമ്പനിയുമായി സംസാരിച്ചു. അതിൽ ഒരു സീനിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്തിരിക്കുന്നു. അതില്ലെങ്കിൽ എന്താണ് പ്രശ്നം. പ്രശ്നം ഉണ്ട്. 

 

സത്യത്തിൽ ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക-നിഹാരികയുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ്‌ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക്‌ അല്ല. വളരെ വളരെ ആലോചിച്ചെടുത്തതാണ്. ലൂക്കയുടെ സെൻസറിന്റെ അന്ന് സ്ക്രീനിങ് കഴിഞ്ഞു സെൻസർബോർഡ് അംഗങ്ങൾ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സ്‌) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാൻ പറ്റുക ഉള്ളു എന്നും, എന്നാൽ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങൾ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തിൽ സന്തോഷം ആണ് തോന്നിയത്. 

 

എന്നാൽ ഡിവിഡിയിൽ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോൾ അഹാനയോടും ടൊവിനോയോടും പറഞ്ഞിരുന്നു. ഇത് ലുക്കാ നിഹാരികയുടെ ഏറ്റവും ഇമോഷനൽ ആയ മൊമെന്റ് ആണ്, അതിൽ ഒരു ശതമാനം പോലും lust ഇല്ല. ലൂക്കയുടെ ഇമോഷനൽ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നൽകേണ്ടത് എന്ന്. 

 

മാത്രമല്ല ചുംബിക്കുമ്പോൾ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരിക യുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചിൽ ആണ് ആ ചുംബനം, വർഷങ്ങൾ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങൽ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷൻ പോലും ആ രംഗത്തിൽ അധിഷ്ടിതം ആണ്. ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകർ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല അന്നാണ് ഞാൻ മനസിലാക്കുന്നത്. അല്ലെങ്കിൽ ഒരു വിവാദമായോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാർത്തകളിലും റിവ്യൂകളിലും നിറഞ്ഞേനേ. 

 

ഒരുപക്ഷേ അത് സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷേ ലൂക്ക പ്രേക്ഷകർ സ്വീകരിച്ച രീതിയിൽ ഞങ്ങൾ എല്ലാവരും തൃപ്തർ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകർ ഉണ്ടായിരുന്നു, റിപീറ്റഡ് ഓടിയൻസ് ഉണ്ടായിരുന്നു. ലൂക്കയിലെ ലിവിങ് ടുഗെതറും ചുംബന രംഗവും, രണ്ടുപേരുടെയും അപ്രസക്തമായ ജാതിയോ മതമോ പശ്ചാത്തലമോ, സൊസൈറ്റിയോടുള്ള സമീപനമോ, ബൊഹീമിയൻ ലൈഫോ, ഒന്നും ആന്റിസോഷ്യൽ ആയി മലയാളി സമൂഹം വിലയിരുത്തിയിട്ടില്ല. 

 

ലൂക്കയും നിഹാരികയും ഒരുമിച്ചു ഉറങ്ങി എഴുന്നേറ്റ ശേഷം ആണ് അവർ പരസ്പരം പ്രണയത്തിൽ ആണ് എന്ന് അവർ തിരിച്ചറിയുന്നത് തന്നെ. 'കല്യാണം, എന്തിനാ, ചുമ്മാ നാട്ടുകാരെ ബോധ്യപ്പെടുത്താൻ' എന്ന് പറയുന്ന ലൂക്കയും ഉണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യാതിരുന്ന സാഹചര്യത്തിൽ, അതിനെ ആസ്വദിച്ചു മനസ്സിൽ ഏറ്റിയ സാഹചര്യത്തിൽ, ലൂക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കിൽ, അതിനെ അപൂർണമായ രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയിൽ വിഷമം ഉണ്ട്. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്‌, സിനിമയും.

 

ഡിവിഡിയിൽ നിന്നും നീക്കം ചെയ്ത രംഗം കാണാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com