ADVERTISEMENT

മോഹൻലാൽ സുന്ദരനാണോ ?...സംവിധായകൻ എം.എ. നിഷാദിന്റെ പുതിയ കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്. ആ ചോദ്യത്തിനു പിന്നിലെ രസകരമായ കഥയും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിവരിക്കുന്നു. എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം.

 

മോഹൻലാൽ സുന്ദരനാണോ ?

 

ഒരു ചോദ്യം....ഈ ചോദ്യത്തിന് പുറകിൽ ഒരു ചെറിയ കഥയുണ്ട്...കഥയല്ല ഒരു കൊച്ചു സംഭവം. ഈ കഴിഞ്ഞ ദിവസം ഞാൻ കുവൈറ്റിലേക്ക് പോകാനായി, നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി. കൂടെ പഠിച്ച സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുവൈറ്റിലേക്ക് ആദ്യമായി പോകുന്നത്. വെളുപ്പിനെ 5 മണിക്കാണ് ഫ്ളൈറ്റ്...നേരത്തേ എത്തുന്ന പതിവ് തെറ്റിക്കാതെ, ഒരു ചൂട് കട്ടൻ ചായ കുടിച്ച് കൊണ്ട് ലോഞ്ചിലിരിക്കുമ്പോൾ തൊട്ടടുത്ത,ടേബിളിൽ ഒരാൾ ഇരുന്നു കഴിക്കുന്നു.

 

ഇടയ്ക്കിടെ അദ്ദേഹം എന്നെ നോക്കുന്നുണ്ട്, എന്നാലും പൂർണ ശ്രദ്ധ കഴിക്കുന്ന ഭക്ഷണത്തിലാണ്...കോട്ടിട്ട ഒരു മാന്യൻ..ആവശ്യത്തിനും അനാവശ്യത്തിനും തന്റെ കോട്ടിൽ പിടിക്കുന്നുമുണ്ട്, കൂടെ എന്നെ പാളി നോക്കുന്നുമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയ ശേഷം പുളളി എന്നെ നോക്കി ആദ്യ ചോദ്യം എറിഞ്ഞു 'എവിടെയോ കണ്ടിട്ടുണ്ടല്ലോ ? ഞാൻ എന്റെ പേര് പറഞ്ഞു..അപ്പോൾ അടുത്ത ചോദ്യം 'എന്ത് ചെയ്യുന്നു ? സിനിമാ സംവിധായകനാണ് എന്ന എന്റെ മറുപടിയിൽ, ഒരു പുച്ഛ ഭാവത്തോടെ, അദ്ദേഹം 'ഓ ഞാനീ സിനിമായോന്നും കാണാറില്ല കേട്ടോ..അറു ബോറൻ പരിപാടിയാണേ..രണ്ട് രണ്ടര മണിക്കൂറ് മനുഷ്യന്റെ സമയം മെനക്കെടുത്താൻ..ഞാൻ ഈ സാധനം കാണത്തേയില്ല''. ഒറ്റ ശ്വാസത്തിൽ പുളളി പറഞ്ഞ് നിർത്തി.

 

ഞാൻ ചിരിച്ചു...ഭാഷാ ശൈലിയിൽ ആള് കോട്ടയംകാരനാണെന്ന് മനസ്സിലായി...അമേരിക്കയിലേയ്ക്കുളള യാത്രയാണ്..മുപ്പത് വർഷമായി അവിടെയാണ്, ഭാര്യ നഴ്സാണ് വിവാഹ ശേഷം അവരോടൊപ്പം പോയതാണ്...ഇത്രയും രണ്ട് ശ്വാസത്തിൽ അച്ചായൻ പറഞ്ഞു...അമേരിക്കയിൽ എന്ത് ചെയ്യുന്നു എന്ന എന്റെ ചോദ്യത്തിന്, അര ശ്വാസത്തിൽ പുളളിയുടെ മറുപടി -ഫിനാൻസ് കൺസൾട്ടന്റ്...ഇതിന് മാത്രം സാമ്പത്തിക കൺസൾട്ടന്റുമാർ അമേരിക്കയിലേ കാണൂ.

 

കാരണം ഞാനവിടെ പോയപ്പോൾ മിക്കവരും അങ്ങനെയാണ്...അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ വീണ്ടും പുളളിക്കാരൻ..വിടാൻ ഭാവമില്ല.. ‘ഞാൻ സിനിമ കാണാറില്ല കേട്ടോ..ഒന്നും തോന്നരുത്’.. ഞാൻ പറഞ്ഞു എനിക്കെന്ത് തോന്നാൻ..സിനിമ കാണാത്തത് ഒരു ക്രിമിനൽ കുറ്റമൊന്നുമല്ലല്ലോ..എന്റെ മറുപടി ആശാന് അങ്ങ് ബോധിച്ചു...മൂപ്പരുടെ പൊട്ടിച്ചിരിയിൽ അടുത്ത സോഫയിൽ ഉറങ്ങികിടന്ന സായ്പ്പ് ഞെട്ടിയുണരുകയും, അച്ചായനെ രൂക്ഷമായി നോക്കുകയും ചെയ്തു.

 

ആ ജാള്യത മറക്കാനാണോ എന്തോ,അച്ചായൻ,ആ അഡാറ് ചോദ്യം എറിഞ്ഞു ''മോഹൻലാൽ സുന്ദരനാണോ ??''ഞാൻ ഈ ചോദ്യം പ്രതീക്ഷിച്ചില്ല...സാഹചര്യവുമായി ഒട്ടും ഇണങ്ങാത്ത ചോദ്യം..സിനിമ കാണാത്ത സിനിമാക്കാരെ പുച്ഛത്തോടെ കാണുന്ന മാന്യദേഹം വീണ്ടും ചോദിച്ചു അതേ ചോദം..''മോഹൻലാൽ സുന്ദരനാണോ ?..മമ്മൂട്ടിയുടെ കാര്യത്തിൽ പുളളിക്ക് വലിയ സംശയമില്ലെന്ന് തോന്നി...

 

ഞാൻ പറഞ്ഞു മോഹൻലാൽ സുന്ദരനാണ്..കൂടുതൽ സംഭാഷണത്തിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ദൈവദൂതനെ പോലെ മനോജ് കെ. ജയൻ അവിടെ വന്നു..ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്...അച്ചായനോട് കൈ വീശി , മനോജിനൊപ്പം ഞാൻ എസ്ക്കേപ്പായി...

 

പക്ഷേ ആ ചോദ്യം വീണ്ടും മനസ്സിലേക്ക് വന്നു ...മോഹൻലാൽ സുന്ദരനാണോ...അതെ അദ്ദേഹം സുന്ദരനാണ്...മോഹൻലാലിന്റെ സ്വഭാവം അദ്ദേഹത്തെ കൂടുതൽ സുന്ദരനാക്കുന്നു...എന്റെ അനുഭവം അതാണ് എന്നെ മനസ്സിലാക്കി തന്നത്..

 

മോഹൻലാലിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ ലാളിത്യം തന്നെയാണ്, വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര..തെളിവ് എന്ന എന്റെ സിനിമയുടെ ട്രെയിലർ അവതരിപ്പിക്കാൻ മോഹൻലാൽ വേണമെന്നുളളത് എന്റെ മാത്രം ആഗ്രഹമല്ലായിരുന്നു നിർമാതാവ് പ്രേംകുമാറിന്റെ സഹപാഠിയുമായിരുന്നു ലാലേട്ടൻ...അതിനേക്കാളുമുപരി തിരകഥാകൃത്ത് ചെറിയാൻ കൽപകവാടിയുമായി അദ്ദേഹത്തിന് സഹോദര തുല്യമായ ബന്ധമാണുളളത്.

 

ഞാനും ചെറിയാച്ചനും കൂടി ലാലേട്ടനെ കാണാൻ സംവിധായകൻ സിദ്ദീഖിന്റെ ബിഗ് ബ്രദർ ലൊക്കേഷനിൽ ചെന്നു...വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു ഞങ്ങൾക്കവിടെ കിട്ടിയത്...അടുപ്പമുളളവരുടെ ലൊക്കേഷനിൽ മാത്രമേ ഞാൻ പോകാറുള്ളൂ..സിദ്ദീക്ക് ഇക്കയുടെ ലൊക്കേഷൻ എനിക്ക് സ്വന്തം പോലെയാണ്..ഞാൻ ജ്യേഷ്ഠ സഹോദര സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് സിദ്ദീക്ക് ഇക്ക..ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോൾ രണ്ട് പേരും സന്തോഷത്തോടെ സമ്മതിച്ചു..

 

ലാലേട്ടൻ പറഞ്ഞത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല...''നമ്മുക്ക് സിദ്ദീക്കിന്റെ വീട്ടിൽ വച്ച് നടത്താം, എന്ന് വേണമെന്ന് നിങ്ങൾ പറഞ്ഞാൽ മതി'' ഒരുപാട് സന്തോഷം തോന്നിയ നിമിഷം...പറഞ്ഞത് പോലെ തന്നെ സിദ്ദീക്കയുടെ വീട്ടിൽ വച്ച് ലളിതമായി തെളിവിന്റെ ട്രെയിലർ ലാലേട്ടൻ ലോഞ്ച് ചെയ്തു..ഞങ്ങൾക്ക് വേണ്ടി ഉച്ച മുതൽ അദ്ദേഹം കാത്തിരുന്നു...ഞങ്ങളെ ഒരു നിമിഷം പോലും കാത്ത് നിർത്താതെ പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം ട്രെയിലർ അവതരിപ്പിച്ചു...ചെറിയ കാര്യങ്ങളിൽ പോലും സമയ നിഷ്ഠത അദ്ദേഹം സൂക്ഷിച്ചു...എല്ലാവരുടേയും സമയം വിലപ്പെട്ടതാണ് എന്ന വലിയ ഒരു സന്ദേശം അത് വഴി അദ്ദേഹം പകർന്നു തന്നു.

 

അദ്ദേഹത്തിന് വേണെമെങ്കിൽ കാരവനിന്റെ പുറത്ത് ഞങ്ങളെ കാത്ത് നിർത്തിക്കാമായിരുന്നു..അവിടെയാണ് ഒരു മനുഷ്യന്റെ സംസ്ക്കാരം നമ്മുക്ക് മാതൃകയാകുന്നത്...പ്രേം നസീറും,ജഗതീ ശ്രീകുമാറും,പുതു തലമുറയിലെ കുഞ്ചാക്കോ ബോബനും,ദുൽഖർ സൽമാനും ടൊവിനോ തോമസും വിനയാന്വീതരാണ് എന്നും കൂടി ഈ അവസരത്തിൽ ഓർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com