ചോദ്യങ്ങളുമായി പൃഥ്വി മുന്നിൽ, പഠിച്ചിട്ടില്ലെന്ന് മുത്തശ്ശി
Mail This Article
പേനയും കടലാസുമായി വെള്ളിത്തിരയിലെ താരം മുന്നിലെത്തിയപ്പോൾ മരുതി തെല്ലൊന്നമ്പരന്നു. പിന്നെ ചെറുചിരിയോടെ ചോദ്യത്തിനു മറുപടി നൽകി. പേര് മരുതി, വയസ് 70, പഠിച്ചിട്ടില്ല. അട്ടപ്പാടി ആദിവാസി സമ്പൂർണ സാക്ഷരത പദ്ധതിയുടെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവേയുടെ ഉദ്ഘാടനമായിരുന്നു രംഗം. അഗളി കാവുണ്ടിക്കല്ലിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഉദ്ഘാടനം.
സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന ആദിവാസി സാക്ഷരത പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, ശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുള്ള സർവേയാണ് ഇന്നലെ തുടങ്ങിയത്. താരത്തിന്റെ സൗകര്യാർഥം ഉദ്ഘാടനം ലൊക്കേഷനിലാക്കുകയായിരുന്നു. അറിവ് നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളിൽ നിന്നു മോചിതരാകാൻ കഴിയൂ എന്നു പൃഥ്വിരാജ് പറഞ്ഞു.
എഴുത്തും വായനയും ശീലിക്കാൻ ആരും മടിക്കരുതെന്ന് കൂടിനിന്നവരോട് ഉപദേശിച്ചു. അഗളി പഞ്ചായത്ത് അധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ, വൈസ് പ്രസിഡന്റ് സി.പി.ബാബു, അംഗം നഞ്ചി, മാർട്ടിൻ ജോസഫ്, സാക്ഷരത മിഷൻ അസി. കോഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ എന്നിവരും പങ്കെടുത്തു. അട്ടപ്പാടിയെ ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടുന്ന ആദ്യ ആദിവാസി ബ്ലോക്കായി ഏപ്രിൽ 18നു പ്രഖ്യാപിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയിൽ അഭിനയിക്കാനാണ് പൃഥ്വിരാജ് അട്ടപ്പാടിയിലെത്തിയത്.