അന്ന് അവനെ കളിയാക്കി, ഇന്ന് എന്റെ ചിത്രത്തിൽ നായകൻ: അജു വർഗീസ്
Mail This Article
അന്ന ബെൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന സിനിമയിൽ പുതുമുഖം നോബിൾ തോമസ് ആണ് നായകൻ. അഭിനയത്തിൽ ഇത് അരങ്ങേറ്റമാണെങ്കിലും സിനിമയിൽ നോബിൾ ചില്ലറക്കാരനല്ല.
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്‍റെ അതിഥികള്‍, ആനന്ദം എന്നീ സിനിമകളുടെ നിര്‍മാതാവാണ് കക്ഷി. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ അടുത്ത സുഹൃത്തുകൂടിയാണ് നോബിൾ.
2002ല്‍ ചെന്നൈയില്‍ ഒരേ ബാച്ചായിരുന്നു നോബിളും അജുവും വിനീതുമെല്ലാം. അന്ന് മോഡലിങ്ങില്‍ വലിയ താല്‍പര്യം കാണിച്ച നോബിളിനെ അജു അടക്കമുള്ള സുഹൃത്തുക്കള്‍ കളിയാക്കുകയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം നോബിള്‍ ആദ്യമായി നായകനായെത്തുന്ന സന്തോഷവും ഈ അനുഭവക്കുറിപ്പിലൂടെ അജു വർഗീസ് പങ്കുവയ്ക്കുന്നു.
അജുവിന്‍റെ കുറിപ്പ് വായിക്കാം–
ഇത് നോബിൾ.. നോബിൾ തോമസ്; ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികൾ, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസർ. 2002 ഇൽ, മദ്രാസിലെ കെ.സി.ജി കോളജ് ഓഫ് ടെക്നോളജിയിൽ വച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റൽ.
എന്റെ ഓർമ ശരിയാണെങ്കിൽ തേർഡ് ഇയർ ആണെന്നു തോന്നുന്നു, നോബിൾ മുടി വളർത്താൻ തുടങ്ങി. വളർത്തി വളർത്തി ഒടുക്കം അന്നത്തെ സൽമാൻ ഖാൻന്റെ തേരെ നാം സ്റ്റൈൽ വരെ എത്തി. പയ്യെ വണ്ണവും കുറക്കാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ മോഡലിങ് രംഗത്തേക്ക് ഇറങ്ങാൻ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിൻ ! അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം നോബിൾ അതിൽ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്‌സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷേ എന്ത് ചെയ്യാൻ! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളിൽ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.
പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയിൽ നായകനായി വരുകയാണ്. ഹെലൻ എന്നാണ് ആ ചിത്രത്തിന്റെ പേര്.
ഒരുവ്യക്തി, ജീവിതത്തിൽ ആത്മാർത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസർ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാൻ അറിഞ്ഞത്, ഹെലൻ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകൾ ഉണ്ടെന്ന്. വീണ്ടും അവൻ എന്നെ ഞെട്ടിച്ചു !!!
2004 ഇൽ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്. വിനീത് ഉൾപ്പടെ ഞങ്ങൾ കോളേജിൽ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു.