ആസിഡ് ആക്രമണത്തിന് ഇരയായ അനിത; ബിഗിലിലെ വിജയ്‌യുടെ സിങ്കപ്പെണ്ണ്
Mail This Article
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്റെ ദളപതി വിജയ്‌യും തിരശീലയിൽ നിറഞ്ഞു നിൽക്കുന്ന ബിഗിലിലെ ഒരു സീനിൽ പ്രേക്ഷകരുടെ കയ്യടി നേടി കൂളായി ഒരു മാസ് ഡയലോഗ് അടിച്ച് നടന്നു പോകുകയാണ് റെബ മോണിക്ക ജോൺ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കാൽപന്തുകളിക്കാരിയാണ് ബിഗിലിൽ റെബ അവതരിപ്പിക്കുന്ന അനിത എന്ന കഥാപാത്രം. ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെ താരത്തിളക്കത്തിനിടയിലും റേബയുടെ കഥാപാത്രവും ആ കഥാപാത്രത്തിന്റെ ഡയലോഗും തിയറ്ററിനകത്തും പുറത്തും ഹിറ്റാണ്. പ്രേക്ഷകർക്കിടയിൽ അത്ര വലിയ പ്രഭാവമാണ് റേബയുടെ കഥാപാത്രം ഉണ്ടാക്കിയത്. പൊള്ളിയ മുഖം ഒരു മൂടുപടത്തിൽ മറച്ചു വയ്ക്കാതെ ആത്മാഭിമാനത്തോടെ തലയുയർത്തി നിന്ന് കളിക്കളത്തിൽ സ്വന്തം ചരിത്രം എഴുതിച്ചേർക്കുന്ന അനിത വലിയൊരു പ്രചോദനമായി തിളങ്ങി നിൽക്കുന്നു. അനിതയിലൂടെ തമിഴകം റേബയെ തിരിച്ചറിയുന്നു. അഭിനന്ദിക്കുന്നു. റെബ ഇപ്പോൾ തമിഴകത്തിന്റെ സിങ്കപ്പെണ്ണാണ്.
എന്നാൽ, ഈ സിങ്കപ്പെണ്ണ് ഒരു മലയാളിയാണെന്ന കാര്യം പലർക്കും അറിയില്ല. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ, എണ്ണത്തിൽ വളരെ കുറവ് ചിത്രങ്ങളെ അഭിനയിച്ചിട്ടുള്ളൂ; മലയാളത്തിലും തമിഴിലും. തമിഴിൽ ജാരുഗണ്ടി ആയിരുന്നു അരങ്ങേറ്റ ചിത്രം. എന്നാൽ, ബിഗിൽ എന്ന ചിത്രം റേബയ്ക്ക് ഒരു പുതിയ മേൽവിലാസമുണ്ടാക്കിയിരിക്കുന്നു. അതിന്റെ ത്രില്ലിലാണ് താരം. തിയറ്ററിൽ കയ്യടി നേടിയ ബിഗിലിലെ അനിത അന്ന കഥാപാത്രത്തെക്കുറിച്ചും പ്രേക്ഷകപ്രതികരണത്തെക്കുറിച്ചും റെബ സംസാരിക്കുന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:
അഭിനയസാധ്യതയുള്ള വേഷം വിജയ് പടത്തിലോ?
ആദ്യം ഞാൻ ഒരു വിജയ് പടത്തിൽ അഭിനയിക്കുന്നു എന്നു പറഞ്ഞു കേട്ടപ്പോൾ എല്ലാവർക്കും ഒരു സന്തോഷമായിരുന്നു. കാരണം വിജയ്‌യുടെ പടമാണ്. പക്ഷേ, പിന്നീട് അത്തരമൊരു ചിത്രത്തിൽ എന്തുമാത്രം പെർഫോം ചെയ്യാൻ പറ്റും എന്ന് ഒരുപാട് നെഗറ്റീവായും ആളുകൾ ചോദിച്ചിരുന്നു. അതുകൊണ്ട് ആദ്യം ഇത് ചെയ്യാനുള്ള കോൺഫിഡൻസ് എനിക്കില്ലായിരുന്നു.
പക്ഷേ ഇപ്പോൾ ആളുകൾ വിളിച്ച് പറയുന്നത്, ഈ സിനിമ അവർ മൂന്നും നാലും എട്ടും പ്രാവശ്യം കണ്ടു എന്നും അനിത എന്ന ക്യാരക്ടറിനെ കാണുന്നതിനായിട്ടാണ് വീണ്ടും വീണ്ടും കാണുന്നത് എന്നുമാണ്. ഇതു കേൾക്കുമ്പോൾ ഇത്രയും വലിയ ആർട്ടിസ്റ്റുകൾക്കിടയിൽ ഈയൊരു കഥാപാത്രത്തിന് എല്ലാവരുടെയും ശ്രദ്ധ കിട്ടുമ്പോൾ എന്താണു മറുപടി പറയേണ്ടതെന്ന് അറിയില്ല. അറ്റ്ലി സാറിനോട് നന്ദി പറയുന്നു, ആ ക്യാരക്ടർ വിശ്വസിച്ച് എന്നെ ഏല്പിച്ചതിൽ!
11 കളിക്കാരിൽ ഒരാളാകാൻ താൽപര്യമില്ല
ജാരുഗണ്ടി എന്ന എന്റെ തമിഴ് ചിത്രത്തിന്റെ ട്രെയിലറും മറ്റും കണ്ടാണ് സംവിധായകൻ അറ്റ്ലി എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. ഞാൻ സാറിനെ മീറ്റ് ചെയ്തത് ഫെബ്രുവരി ലാസ്റ്റ് ആണ്. ജനുവരിയിൽ പക്ഷേ ഈ പടത്തിന്റെ കാസ്റ്റിങ് എല്ലാം കഴിഞ്ഞിരുന്നു. അവർ പരിശീലനവും ആരംഭിച്ചിരുന്നു. അറ്റ്ലി സർ എന്നോടു പറഞ്ഞു, ഇതൊരു ഒരു സ്പോർട്സ് ഫിലിം ആണ്. ഫുട്ബോള്‍ കളിക്കാരെക്കുറിച്ചുള്ള കഥയാണ്. നയന്‍താരയാണ് ഹീറോയിൻ. പക്ഷേ പെർഫോമൻസ് കൂടുതൽ എന്റെ കഥാപാത്രത്തിനാണ്... 11 കളിക്കാരിൽ ഒരാളായിട്ടാണ് കാസ്റ്റ് ചെയ്യുന്നത്, താല്പര്യമുണ്ടോ എന്നു ചോദിച്ചു. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ ഹീറോയിനായിരുന്നു. ഈ പടത്തിൽ ഹീറോയിൻ അല്ല എന്നറിയാമെങ്കിലും എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രം ആണെങ്കിൽ മാത്രമേ ഞാൻ അഭിനിയിക്കൂ എന്നായിരുന്നു എന്റെ മറുപടി.
മൂന്നു വട്ടം ചർച്ചകൾ, ഒടുവിൽ സമ്മതം
സിനിമയിൽ ഒരുപാട് ഫിസിക്കൽ ആക്റ്റിവിറ്റീസ് ഉണ്ടായിരിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. നാലുമാസത്തേക്ക് വേറെ പ്രൊജക്റ്റൊന്നും സൈൻ ചെയ്യാൻ പറ്റില്ല എന്നൊക്കെ പറഞ്ഞപ്പോൾ ഇത് ചെയ്യണോ വേണ്ടയോ എന്ന് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം, ആ സമയത്ത് എനിക്ക് നല്ല ഓഫറുകൾ വരുന്ന സമയം ആയിരുന്നു. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹത്തെ കണ്ടപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരു സാധാരണ ഫുട്ബോൾ പ്ലെയറായി വന്ന് അഭിനയിച്ചു പോകാൻ എനിക്ക് താല്പര്യമില്ല എന്ന്. അപ്പോൾ സാർ പറഞ്ഞു, സിനിമയിൽ നല്ലൊരു ക്യാരക്ടർ ഉണ്ടെന്നും സാറിന് ഏറ്റവും പ്രിയപ്പെട്ട ക്യാരക്ടർ ഇതാണെന്നും. ഇത് റെബ തന്നെ ചെയ്യണം എന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ ഒടുവിൽ സമ്മതിച്ചത്.
'ഈ മോളെ ഓർത്ത് അഭിമാനിക്കാം'
അറ്റ്ലി സാറിന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നു പറഞ്ഞിരുന്നതുകൊണ്ട് ആ കഥാപാത്രം അത്രയും സ്ട്രോങ് ആയിരിക്കും എന്ന് തോന്നിയിരുന്നു. പക്ഷേ, അപ്പോഴും ഇത്രയും ഡെപ്ത്തുള്ള ഒരു കഥാപാത്രമായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നില്ല. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ വിജയ് സാറിന്റെ കൂടെയുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു. അദ്ദേഹത്തെ കണ്ടതിലുള്ള എക്സൈറ്റ്മെന്റിൽ ആയിരുന്നു ഞാൻ. ആസിഡ് ആക്രമണത്തിൽ മുഖം പൊള്ളിയ ഒരു കഥാപാത്രമായതുകൊണ്ട് അത്തരത്തിലുള്ള മെയ്ക്കപ്പായിരുന്നു എന്റേത്. അദ്ദേഹം എന്നെ കണ്ടിട്ട് എന്റെ അമ്മയോട് പറഞ്ഞു 'നിങ്ങൾക്ക് അഭിമാനിക്കാം, ഈ പടത്തിലെ ഏറ്റവും നല്ലൊരു കഥാപാത്രത്തെയാണ് മോൾ അവതരിപ്പിക്കുന്നത്' എന്ന്. ഇതു കൂടി കേട്ടപ്പോൾ എന്റെ കോൺഫിഡൻസ് കൂടി. ഞാൻ ആ ക്യാരക്ടറാകാൻ വേണ്ടി നന്നായി വർക്ക് ചെയ്തു. ആസിഡ് വിക്റ്റിംസിനെ പറ്റിയുള്ള സിനിമകൾ കണ്ടു. അവരുടെ ഇന്റർവ്യൂസ് കണ്ടു. അവരുടെ റിയാക്ഷൻസ് എങ്ങനെയാണെന്നും ഒക്കെ കണ്ടു പഠിച്ചു.
അഭിനന്ദിച്ചവരിൽ ഏറെയും ആൺകുട്ടികൾ
പെൺകുട്ടികളെക്കാൾ ആൺകുട്ടികളുടെ മെസേജുകളാണ് എനിക്ക് കൂടുതൽ വന്നത്. അവർ പറഞ്ഞത് ഒരു സിനിമ കണ്ട് ഇമോഷനൽ ആകാറുണ്ടെങ്കിലും ഈയൊരു ക്യാരക്ടർ അവരെ കരയിച്ചു എന്ന്. ആസിഡ് ആക്രമണം ഉണ്ടാകുമ്പോൾ ഒരു പെൺകുട്ടി സഹിക്കേണ്ടി വരുന്ന വേദനകൾ അവർക്ക് മനസ്സിലാക്കാൻ പറ്റി. അത് അതേ വേദനയോടെ ഫീൽ ചെയ്യാൻ പറ്റി എന്നു പറഞ്ഞു കേട്ടതാണ് ഞാൻ കേട്ടതിൽ വച്ച് ഏറ്റവും സ്പെഷലായിട്ട് എനിക്കു തോന്നിയ ഒരു കമന്റ്. ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞാൽ നമുക്ക് സാധാരണമായി തോന്നും പക്ഷേ ഒരു പുരുഷന്‍ ഇങ്ങനെ പറയുമ്പോൾ, അവര്‍ക്കത് അത്രയും ടച്ചിങ്ങായി തോന്നി എന്നു പറയുമ്പോൾ വളരെ സന്തോഷം തോന്നി.
ഇത്രയും വലിയ പ്രതികരണം അപ്രതീക്ഷിതം
സിനിമയിലെ ഒരു ചെറിയ സീൻ കണ്ട്... ധാരാളം പുരുഷന്മാർ... അതിൽ ഭർത്താക്കന്മാരുണ്ട്, അച്ഛന്മാരുണ്ട് സഹോദരന്മാരുണ്ട്... ഇവരെല്ലാം പറയുന്നത് നിങ്ങളോട് കൂടുതൽ ബഹുമാനം തോന്നുന്നു എന്നാണ്. അവരെയൊക്കെ ഒന്നു മാറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് വലിയ കാര്യം. അതിലെ ഒരു ഡയലോഗ് പലരും ടിക് ടോക്കിലൂടെ പറയുന്നുണ്ടെന്ന് അറിഞ്ഞു. അതിലെനിക്ക് വലിയ സന്തോഷം ഉണ്ട്. അത് ആൾക്കാരുടെ മനസ്സിൽ നിൽക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഒരുപാട് പെൺകുട്ടികളും വിളിച്ച് അഭിനന്ദിച്ചു. അനിത എന്ന ക്യാരക്ടറിന് എല്ലാവരിലും ഇത്രയുമൊരു ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞു. ഇനി ഇങ്ങനെയൊരു ക്യാരക്ടർ ചെയ്യാൻ പറ്റുമോ എന്നറിയില്ല.
'അനിത' നൽകിയ സൗഭാഗ്യം
പൊതുവായി സിനിമയിൽ ശക്തമായിട്ടുള്ള സ്ത്രീകഥാപാത്രങ്ങൾ കുറവാണ്. പാർവതിക്ക് ഒക്കെ കിട്ടിയതു പോലെ നല്ലകഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടെങ്കിലും പൊതുവായി പറഞ്ഞാൽ ഹീറോയിൻ എന്നു പറഞ്ഞാൽ ഹീറോയെ സപ്പോർട്ട് ചെയ്ത് ഒരു പാട്ട് സീനിൽ അഭിനയിച്ചു പോകുന്ന ക്യാരക്ടേഴ്സാണ് പൊതുവായി കാണുന്നത്. അപ്പോൾ എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. അനിത എന്ന കഥാപാത്രത്തിലൂടെ കിട്ടുന്ന ആദരവ് വളരെ വലുതാണ്. ഒരു ആർട്ടിസ്റ്റിന് എത്രയോ കഥാപാത്രങ്ങൾ ചെയ്ത ശേഷം ആയിരിക്കും, അവർ ചെയ്ത കഥാപാത്രങ്ങളോടൊക്കെ എല്ലാവർക്കും ഒരു ആദരവ് തോന്നുക. പക്ഷേ ഈ ഒരൊറ്റ കഥാപാത്രം ചെയ്തതിലൂടെ എല്ലാവരുടെയും ആദരവ് നേടാൻ കഴിഞ്ഞു. ഇതിലും മികച്ചൊരു കഥാപാത്രം എന്റെ കരിയറിൽ ഉണ്ടാകുമോ എന്നു പോലും പറയാൻ കഴിയില്ല.
English Summary: Chat with Bigil actress Reba Monica John.