ADVERTISEMENT

അഭിമന്യു എന്ന ചിത്രത്തിലെ 'രാമായണക്കാറ്റേ' എന്ന ഹിറ്റ് ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ഗാനരംഗത്തിൽ മോഹന്‍ലാലിനൊപ്പമുള്ള ഷർമിലിയുടെ പ്രകടനം ആരും മറക്കില്ല. എംടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമ്മിലി പിന്നീട് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ തന്നെ പുലിമുരുകൻ സിനിമയിലെ വേഷം നഷ്ടപ്പെട്ട കഥ തുറന്നുപറയുകയാണ് താരം. പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം താൻ ചെയ്യേണ്ടിയിരുന്നതാണെന്നും എന്നാൽ അമിത വണ്ണം കാരണം ആ വേഷം നഷ്ടപ്പെട്ടെന്നും ഷര്‍മിലി പറഞ്ഞു.

Actress Sharmili Interview | Malayalam Movies

 

'നല്ല ടീം,​ ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ടുകളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവർ ഈ ചിത്രത്തിലേക്ക് വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാകാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകൾ ഞാൻ ആന്റണി സാറിന് മെയിൽ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്‌ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്‌തത് നമിതയാണ്’. ഷർമ്മിലി പറയുന്നു.

Raamayanakkaatte | Malayalam Movie Songs | Abhimanyu (1991)

 

ഒരു ഘട്ടത്തിനു ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന താരം തന്റെ ഇടവേളയുടെ കാരണവും സിനിമാ ജീവിതത്തിലെ വിശേഷങ്ങളും ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

 

എം.ടി. വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച ഷര്‍മിലി, ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ കാരണം എന്നു പറയുന്നു.

 

‘‘2000 ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്നു വീണ്ടും വിളി വന്നു. ‘ചെഞ്ചായം’ എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ ഗ്ലാമറസ് വേഷം ചെയ്യാൻ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. ഞാനപ്പോൾ ഗ്ലാമര്‍ കഥപാത്രങ്ങളെ വിട്ടിരുന്നു. തടി നന്നായി കൂടി. ഒടുവില്‍ ചില നിബന്ധനകളോടെ അഭിനയിക്കാമെന്നു സമ്മതിച്ചു. എന്നാൽ, എം.ടി. വാസുദേവന്‍ നായരുടെയും കെ.എസ് സേതുമാവന്റെയും സിനിമയില്‍ അഭിനയം തുടങ്ങിയിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്നു തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു.’

 

‘പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്നു മടങ്ങിയത്. 2 മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നു. മാഡം ഡേറ്റ് വേണം, ശമ്പളം ഇത്ര തരാം, അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞാണ് വിളി. പിന്നീടാണ് സംഭവമറിയുന്നത്. ‘ചെഞ്ചായം’ സൂപ്പര്‍ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഗ്ലാമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കും. ‘സാഗര’യുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. അവള്‍ തികച്ചും പ്രഫഷനലായ നായിക ആയി മാറിയിരുന്നു’’. ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷര്‍മിലി പറയുന്നു.

 

‘ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ വഴിയാണ് അഭിമന്യുവിലേക്ക് എത്തുന്നത്. അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്‍മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്‍ സര്‍ പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമയണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്.’–ഷർമിലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com