ADVERTISEMENT

സംവിധായകൻ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാരിയരുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഒടിയൻ സിനിമയുടെ സെറ്റിലുണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി മൊഴിയെടുക്കും. ഒടിയൻ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോൻ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും മഞ്ജു വാരിയര്‍ പരാതിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആ സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

 

അന്വേഷണത്തിന്‍റെ ഭാഗമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് അന്വേഷണസംഘം മൊഴിയടുത്തിരുന്നു. പ്രൊഡക്‌ഷൻ കൺട്രോളര്‍ സജി സി. ജോസഫ്, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സെറ്റിലുണ്ടായിരുന്നവരുടെ കൂടി മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികളിലേയ്ക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നത്.

 

സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോൻ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാരിയര്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്പി സി.ഡി. ശ്രീനിവാസനായിരുന്നു മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാര്‍ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു  അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഒടിയൻ സിനിമയ്ക്ക് ശേഷം താൻ നേരിട്ട സൈബര്‍ ആക്രമണത്തിന് പിന്നിൽ ശ്രീകുമാര്‍ മേനോനാണെന്നും നടി പറയുന്നു.

 

എന്നാൽ ആരോപണങ്ങള്‍ നിഷേധിച്ച ശ്രീകുമാര്‍ മേനോൻ അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്നെ സഹായിച്ചവരെ മറക്കുന്നതാണ് മഞ്ജുവിന്‍റെ സ്വഭാവം എന്നതുള്‍പ്പെടെയുള്ള പ്രത്യാരോപണങ്ങളാണ് ശ്രീകുമാര്‍ മേനോൻ ഉന്നയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com