20 വർഷം മുൻപ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്ത്; അവനാണ് ‘മൂത്തോൻ’: ശബ്ദമിടറി ഗീതു
Mail This Article
മൂത്തോൻ സിനിമയിൽ ആർക്കുമറിയാത്തൊരു രഹസ്യം പൊതുവേദിയിൽ വെളിപ്പെടുത്തി ഗീതു മോഹൻദാസ്. 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോൻ ഒരുക്കിയതെന്ന് തുറന്നുപറയുകയാണ് ഗീതു. എറണാകുളം ദർബാർ ഹാള്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്വീർ പ്രൈഡ് മാർച്ചിന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗീതു.
‘മൂത്തോനിൽ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമാണിത്. മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ. നിങ്ങളോരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളത് കാണണം.’- ശബ്ദമിടറി ഗീതു പറഞ്ഞു. ഗീതുവിന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
നിവിൻ പോളി നായകനായെത്തിയ ചിത്രം പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. സ്വവർഗ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.