ADVERTISEMENT

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ നടിയാണ് സീമ. നീണ്ട ഇടവേളയ്ക്കു ശേഷം നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ് എന്ന സിനിമയിലൂടെയാണ് രണ്ടാം വരവ്. ചിത്രത്തിലേക്ക് സീമ കടന്നുവന്ന അനുഭവം പങ്കുവച്ച് വിധു എഴുതിയ കുറിപ്പ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു.

 

വിധു വിൻസന്റിന്റെ കുറിപ്പ് വായിക്കാം–

 

സീമചേച്ചിയെ കുറിച്ച് പറയുമ്പോ അനുബന്ധം എന്ന സിനിമയാണ് ഓർമ വരുന്നത്. അന്ന് ഞാൻ ആറാം ക്ലാസ്സിലാ പഠിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞു .ഇനിയും കരഞ്ഞാൽ അടി തരുമെന്ന പപ്പയുടെ ഭീഷണിയുടെ പുറത്താണ് കരച്ചിൽ നിർത്തിയത്. ‌‌

 

അവളുടെ രാവുകൾ എന്ന സിനിമ കാണുന്നത് ഗൾഫിൽ നിന്ന് മാമൻ ആദ്യമായി കൊണ്ടുവന്ന വിസിപി യിൽ ക്യാസറ്റ് ഇട്ടിട്ടാണ്. ഞങ്ങള്‍ കുട്ടികളൊക്കെ ഉറങ്ങിയ സമയത്ത് മുതിർന്നവർ ഇരുന്ന് സിനിമ കണ്ടതും ഞാൻ ഉറക്കം നടിച്ച് അവരുടെയിടയിൽ കിടന്ന് സിനിമ കണ്ടതുമാണ് അവളുടെ രാവുകളെ സംബന്ധിച്ചുള്ള എന്റെ ആദ്യ ഓർമ.

 

ഒരു പാട് വർഷങ്ങൾക്കിപ്പുറത്ത് എന്റെ രണ്ടാമത്തെ സിനിമയായ സ്റ്റാൻഡ് അപ്പിന്റെ കാസ്റ്റിങുമായി ബന്ധപ്പെട്ട് നടീനടന്മാരെ അന്വേഷിക്കുന്ന സമയം. വളരെ ശക്തയായ ഒരു ലേഡി ഡോക്ടറുടെ റോൾ ഉണ്ട്. ആരെ വിളിക്കണം എന്നാലോചിച്ചപ്പോ ഞങ്ങളുടെ പ്രൊഡക്‌ഷൻ കൺട്രോളർ എൽദോയാണ് സീമചേച്ചിയെ വിളിച്ചാലോ എന്നു നിർദേശിച്ചത്.

 

സീമചേച്ചി എന്നെ പോലൊരു ജൂനിയർ സംവിധായികയുടെ സിനിമയിലേക്ക് വരുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എൽദോ തന്നെ സീമ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നോട് വിളിക്കാൻ പറഞ്ഞു. ഫോണിൽ സീമചേച്ചിയെ വിളിച്ചു, 'ഞാൻ വിധു-... " അത്രയേ പറഞ്ഞുള്ളൂ. അപ്പുറത്ത് നിന്ന് " യാര്, വിധുവാ? ഇതു താനെ നമ്മ ലേഡി ഡയറക്ടർ? വിധുവിന്റെ ക്യാരക്ടറിന് ഞാൻ പോതുമാ?"

 

''എന്തൊരു ചോദ്യം? ആയിരം വട്ടം പോതും " എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല, കാരണം അപ്പുറത്തു നിന്ന് കേൾക്കുന്നത് അനുബന്ധത്തിലെ സുനന്ദ ടീച്ചററെയാണ്, അമേരിക്ക അമേരിക്കയിലെ നീനയെയാണ്, കരിമ്പിലെ മെറീനയെയാണ്. നേരിട്ടു കേൾക്കുമ്പോഴാണത് ബോധ്യപ്പെട്ടത് - ഈ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചിയുടെ ശബ്ദത്തിന് സീമചേച്ചിയുടെ ശബ്ദവുമായി അത്ര സാദൃശ്യമുണ്ട്.

 

ഷൂട്ടിങിന്റെ തലേന്ന് തന്നെ ചേച്ചിയെത്തി. ഹോട്ടലിലെത്തിയ സീമചേച്ചിയെ കാണാൻ എൽദോയ്ക്കൊപ്പം ഞാനും പോയി. ഒരു വനിതാ സംവിധായികയുടെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ചേച്ചി എന്നെ കണ്ടയുടനെ പങ്കുവച്ചത്.പിന്നീട് വർത്തമാനങ്ങൾക്കിടയിൽ ചേച്ചിയുടെ കാരക്ടറിന്റെ ഡീറ്റെയ്ൽസ് ചോദിച്ചു. ഞാൻ സ്റ്റാൻഡ് അപ്പിന്റെ കഥ ചുരുക്കി പറഞ്ഞു.

 

ചേച്ചിയുടെ മറുപടി "ശശിയേട്ടൻ ഞങ്ങളെയൊക്കെ വിട്ടു പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാൻ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെനിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. അങ്ങനെ ഒരു നീണ്ട ഇന്റർവെല്ലിനു ശേഷം ഞാൻ വീണ്ടും സ്ക്രീനിലേക്ക് വരികയാ. സൊ ഇത് എനിക്കുമൊരു സ്റ്റാൻഡ് അപ് മൊമന്റാണ്." നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. എനിക്കും കരച്ചിൽ വന്നു.

 

സീമ ചേച്ചി, ചില ദുരന്തങ്ങൾ അവിചാരിതമായിട്ടാവും നമ്മളെ തേടി വരുന്നത്. അത്രയും അവിചാരിതമായിട്ട് തന്നെയാവും ചില നിവർന്നു നിൽപുകളിലേക്ക് നമ്മൾ എത്തിച്ചേരുന്നതും.

 

Thank you Seema chechy for your strong and wonderful presence in Stand up. we love You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com