പടം കാണാൻ വഴിയില്ലാതെ പ്രതിനിധികൾ
Mail This Article
പനജി∙പടം കാണാൻ വഴിയില്ലാതെ മേളയ്ക്കെത്തിയ പ്രതിനിധികൾ. അവസാന നിമിഷം കാണികളെ കടത്തി വിട്ടിരുന്ന റഷ് ലൈൻ ഒഴിവാക്കിയതാണു പ്രശ്നങ്ങൾക്കു കാരണം. ടിക്കറ്റുണ്ടെങ്കിലും നേരത്തെ എത്തിയില്ലെങ്കിൽ തിയറ്ററിൽ പ്രവേശിക്കാൻ കഴിയില്ല. സംഘാടനം വളരെ മോശമാണെന്ന അഭിപ്രായമാണു പ്രതിനിധികൾ പങ്കു വയ്ക്കുന്നത്.
ഒാൺലൈൻ വഴിയും കൗണ്ടർ വഴിയും ബുക്ക് െചയ്താണു പ്രതിനിധികൾ തിയറ്ററിനു മുന്നിൽ കാത്തു നിൽക്കുന്നത്. എന്നാൽ പല നല്ല ചിത്രങ്ങൾക്കും ടിക്കറ്റില്ലാത്തതിനാൽ അവസാന നിമിഷം കടത്തി വിടുമെന്ന പ്രതീക്ഷയിൽ അവിടെ പോയി നിന്നിട്ടും കാര്യമില്ല. പതിനായിരത്തിലധികം പ്രതിനിധികൾ ഇത്തവണ പങ്കെടുക്കുന്നുണ്ടെങ്കിലും അത്രയും പേർക്കുളള അടിസ്ഥാന സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റഷ് ലൈൻ പുനസ്ഥാപിക്കുമെന്നാണു അധികൃതർ പറയുന്നത്. അധികമായി ഒരു മൾട്ടിപ്ലക്സ് കൂടി മേളയിൽ ഉണ്ടെങ്കിലും നഗരത്തിനു പുറത്തായതിനാൽ അവിടെ കാര്യമായ തിരക്കില്ല. പനജി നഗരത്തിലെ തിയറ്ററുകളിലാണു സിനിമ കാണാൻ വൻ തിരക്ക് അനുഭവപ്പെടുന്നത്. ഹോട്ടൽ നിരക്കുകളും ഗണ്യമായി കൂട്ടിയതിനു പിന്നാലെ സിനിമയ്ക്കു ടിക്കറ്റ് ഇല്ലാത്ത സ്ഥിതി ഗുരുതരമായ പ്രശ്നമാണെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. മേള ആരംഭിച്ചു 3 ദിവസമായിട്ടും ഒരു പടം പോലും കാണാൻ കഴിയാത്തവരുമുണ്ട്.