ADVERTISEMENT

വിജയ് ദേവരക്കോണ്ട കേന്ദ്രകഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം അർജുൻ റെഡ്ഢിയെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. പ്രേമബന്ധങ്ങളിൽ ബലപ്രയോഗം നടത്തുന്നതു ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനില്ലെന്ന് ഫിലിം കംപാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺഫറൻസിൽ പാർവതി അഭിപ്രായപ്പെട്ടു. വിജയ് ദേവരക്കോണ്ടയടക്കം പങ്കെടുത്ത ചർച്ചയിലായിരുന്നു പാർവതിയുടെ പരാമർശം. 

 

100 Greatest Performances of The Decade | Actors Adda | Anupama Chopra | Film Companion

പരസ്പരം ഉപദ്രവിക്കാതെ ഇഷ്ടവും പ്രേമവും പങ്കുവയ്ക്കാൻ കഴിയില്ലെന്നു പറയുകയും അതു ആളുകൾ കൊണ്ടാടുകയും ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് 'അർജുൻ റെഡ്ഢി' എന്ന ചിത്രത്തെ പരാമർശിച്ചു കൊണ്ട് പാർവതി അഭിപ്രായപ്പെട്ടു. പ്രേമബന്ധങ്ങളിൽ ബലപ്രയോഗം നടത്തുന്നതു ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതു ഭയപ്പെടുത്തുന്നതാണ്. ഒരു സംവിധായകനെ അത്തരം സിനിമകൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. എന്നാൽ, ആ കഥാപാത്രങ്ങൾ ഞാൻ ചെയ്യില്ലെന്ന തീരുമാനം എനിക്ക് എടുക്കാനാകും, പാർവതി പറഞ്ഞു. 

 

പാർവതിയുടെ വിമർശനത്തിനു 'അർജുൻ റെഡ്ഢി' താരം വിജയ് ദേവരക്കോണ്ട തന്നെ മറുപടി നൽകി. ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് സിനിമ മാത്രമല്ലെന്നും നിരവധി ഘടകങ്ങളുണ്ടെന്നും പാർവതിയുടെ അഭിപ്രായത്തിനു മറുപടിയായി വിജയ് ചൂണ്ടിക്കാട്ടി. 

 

'ഭൂമി നാശത്തിന്റെ വക്കിലാണ്. എവിടെ നോക്കിയാലും മലിനീകരണം... പ്രശ്നങ്ങൾ... ഒന്നും ശുഭകരമല്ല. നല്ലൊരു സിനിമ ചെയ്തു ലോകത്തെ രക്ഷിക്കാനാകുമോ? അതൊരു കാര്യം. അതുപോലെ, നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് സിനിമ മാത്രമല്ല. കുടുംബം, മാതാപിതാക്കൾ, സ്കൂൾ.. അങ്ങനെ നിരവധി ഘടകങ്ങൾ ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. ഒരു നടൻ എന്ന നിലയിൽ ഒരു കഥാപാത്രം ലഭിക്കുമ്പോൾ അത് എനിക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഞാൻ അതു ചെയ്യും. അതിൽ ഞാനൊരു ന്യായം കണ്ടെത്തും.’ 

 

‘ആ കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടു, ഞാനതു ചെയ്യും. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ ചെയ്യില്ല. അതു ഒഴിവാക്കാൻ ഒരു പക്ഷേ, സാമൂഹികപ്രതിബദ്ധത എന്ന ന്യായം ഞാൻ ഉപയോഗിച്ചേക്കാം. ഇതേ കാരണം ചൂണ്ടിക്കാട്ടി ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ ചില തിരുത്തലുകൾ വരുത്താനും ഞാൻ ശ്രമിച്ചേക്കാം. എല്ലാവർക്കും വേണ്ടി സിനിമ ഉണ്ടാക്കാൻ കഴിയില്ല. ഒരു സംവിധായകൻ അയാൾക്ക് പൂർണബോധ്യം ഉള്ള വിഷയത്തിലാണ് സിനിമ എടുക്കുന്നത്,' വിജയ് പറഞ്ഞു. 

 

അതേസമയം, സമൂഹത്തിലെ സത്രീവിരുദ്ധതകളെ തുറന്നു കാട്ടുന്നതും അത്തരം കാര്യങ്ങൾ ആഘോഷിക്കുന്നതും തമ്മിൽ കൃത്യമായ അന്തരമുണ്ടെന്ന് പാർവതി ചൂണ്ടിക്കാട്ടി. "സ്ത്രീവിരുദ്ധത ആഘോഷിക്കണോ വേണ്ടയോ എന്നുള്ളത് സംവിധായകന്റെയും എഴുത്തുകാരന്റെയും തീരുമാനമാണ്. ഒരു സിനിമയിലെ കേന്ദ്രകഥാപാത്രം സ്ത്രീകളെ അപമാനിക്കുന്നതിലൂടെയും കയ്യേറ്റം ചെയ്യുന്നതിലൂടെയും കയ്യടി നേടുന്നുണ്ടെങ്കിൽ അത് സ്ത്രീവിരുദ്ധതയെ പ്രകീർത്തിക്കുന്നതാണ്. അതേസമയം, അത്തരം രംഗങ്ങളിലൂടെ ആ കഥാപാത്രത്തിന്റെ ശരികേടിനെക്കുറിച്ച് പ്രേക്ഷകരിൽ ഒരു ചിന്തയുണ്ടാക്കുന്നുണ്ടെങ്കിൽ അതു പ്രേക്ഷകരുമായി സംവദിക്കുന്നു. അതാണ് സിനിമ. അവിടെയൊരു സംവാദമുണ്ട്. മറ്റേത് സ്പൂൺഫീഡ് ചെയ്യുകയാണ്," പാർവതി പറഞ്ഞു. 

 

"എന്റെ ടീനേജ് പ്രായത്തിൽ അത്തരം രംഗങ്ങൾ തിയറ്ററിൽ ഇരുന്നു കാണുമ്പോൾ ഞാൻ അസ്വസ്ഥതയായിരുന്നു. എന്നാൽ എനിക്കു ചുറ്റുമുള്ളവർ അതു കയ്യടിച്ച്, ഗംഭീരമെന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലായി. അതു ശരിയാണെന്നും സാധാരണമാണെന്നും തോന്നാൻ തുടങ്ങി. അത് എന്റെ വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. അത് എന്റെ വ്യക്തിബന്ധങ്ങളെ പോലും ബാധിച്ചതുകൊണ്ടാണ് ഞാനിപ്പോൾ അത്തരം കാര്യങ്ങളെ ശക്തമായി എതിർക്കുന്നത്.’ 

 

‘എന്റെ സ്നേഹബന്ധങ്ങൾ അക്രമണാത്മകവും അധിക്ഷേപകരവുമായപ്പോൾ അതെല്ലാം ശരിയാണെന്നും സാധാരണമാണെന്നും ഞാൻ കരുതി. വർഷങ്ങളോളം അത്തരം വിശ്വാസത്തിലാണ് ഞാൻ ജീവിച്ചത്. പിന്നെയാണ് അത് തിരിച്ചറിഞ്ഞത്. ഒരുപാടു പെൺകുട്ടികൾക്ക് സമാന അനുഭവങ്ങളുണ്ടാകാം," സ്വന്തം അനുഭവം ഉദ്ധരിച്ച് പാർവതി പറഞ്ഞു.  

 

സിനിമയെ ബൗദ്ധികവൽക്കരണമെന്നല്ല ഉദ്ദേശിച്ചത്. സിനിമ കച്ചവടമാണ്. അതിൽ വിനോദമുണ്ടാകണം. പക്ഷേ, അത് ഏതെങ്കിലും ലിംഗത്തിൽപ്പെട്ടവരെ അവഹേളിച്ചുകൊണ്ടാകരുത്. ഒരാളുടെ ആസക്തിയെ തൃപ്തിപ്പെടുത്താൻ മറ്റൊരു വിഭാഗത്തെ കച്ചവടവൽക്കരിച്ചു കൊണ്ടാകരുത്. മോശം കഥാപാത്രങ്ങളെ സിനിമയിൽ ചിത്രീകരിക്കാം. എന്നാൽ ആ കഥാപാത്രങ്ങളെ ആഘോഷിക്കുന്നതിലാണ് പ്രശ്നം, പാർവതി അഭിപ്രായപ്പെട്ടു. 

 

ഇന്ത്യൻ സിനിമയിൽ കഴിഞ്ഞ ദശാബ്ദത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരങ്ങളുടെ റൗണ്ട് ടേബിൾ കോൺഫറൻസിലാണ് സിനിമയുടെ സാമൂഹിക പ്രതിബദ്ധതയും കച്ചവടതാൽപര്യങ്ങളും ചർച്ചയായത്. രൺവീർ സിങ്, വിജയ് സേതുപതി, വിജയ് ദേവരക്കോണ്ട, ദീപിക പദുക്കോൺ, ആലിയ ഭട്ട്, പാർവതി തിരുവോത്ത്, ആയുഷ്മാൻ ഖുരാന, മനോജ് ബാജ്പേയ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com