ADVERTISEMENT

ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്നുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെയാണെന്ന് സംവിധായകൻ വിനയൻ.  ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മൂന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തു കൊടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ തനിക്കുണ്ടായ വിലക്കിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ടായിരുന്നു വിനയന്റെ പ്രതികരണം.

 

വിനയന്റെ കുറിപ്പ് വായിക്കാം: 

 

ജീവിതമാർഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.. പക്ഷേ യുവതാരം ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെ ആണ്. എന്റെ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരൻ അബിയുടെ മകനോട് ആ സ്നേഹവാൽസല്യത്തോടുകൂടി പറയട്ടെ, ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്.. 

 

കാരണം ഷെയ്നെപ്പോലെയും ഷെയ്നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാർ അതു പ്രകടിപ്പിക്കാൻ ഒരവസരം കിട്ടാതെ അലയുന്നുണ്ട്... അപ്പോൾ തനിക്കു കിട്ടിയ ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവുകൊണ്ടാണന്നുള്ള ഒരഹങ്കാരം ഷെയ്നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്.. മറ്റുള്ളവർക്കു കൂടി മാതൃകയാകുന്ന രീതിയിൽ അതിനേ നിയന്ത്രിക്കേണ്ടത് സിനിമയെന്ന ഈ വലിയ സാമ്പത്തിക മേഖലയിൽ അനിവാര്യമാണ്..

 

ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം താരാധിപത്യങ്ങളെ എന്നും എതിർത്തിട്ടുള്ളവനാണു ഞാൻ.. പക്ഷേ തൊഴിൽ വിലക്ക് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മൂന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം.. 

 

ഒരു വിലക്കുമില്ലാതെ ഷെയ്ന് മറ്റു സിനിമകളിൽ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം. ഇപ്പോൾ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയ്ൻ, അങ്ങനെ ഒരവസരം കിട്ടിയാൽ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തി അഭിനയ രംഗത്ത് തുടരും എന്നു പ്രതീക്ഷിക്കാം.

 

ഈ അവസരത്തിൽ 2008ൽ മലയാള സിനിമയിലെ ഒരു സൂപ്പർ നടനെതിരെ എടുത്ത അച്ചടക്ക നടപടിയും, ഇന്ന് വാചകമടിക്കുന്ന പ്രമുഖൻമാർ അന്ന് അതിലെടുത്ത നിലപാടുകളും ഒന്നു താരതമ്യം ചെയ്യുന്നത് അതീവ രസകരമാണ്..ആ ഇരട്ടത്താപ്പിനെപ്പറ്റി പറയാൻ അനുഭവസ്ഥനായ എനിക്കാണല്ലോ ഏറെ അവകാശം..

 

ഷെയ്ൻ നിഗം കാണിച്ചതിലും വല്യ താരജാഢ ആയിരുന്നു അന്നത്തേത്... 2008 ൽ ഒരു വലിയ നടൻ ഒരു നിർമാതാവിന്റെ കൈയ്യിൽ നിന്ന് മുഴുവൻ പ്രതിഫലത്തുകയും അഡ്വാൻസായി വാങ്ങി എഗ്രിമെൻറിട്ട ശേഷം അതു പൂർണമായി ലംഘിച്ചുകൊണ്ട് ആ പടത്തിൽ അഭിനയിക്കണമെങ്കിൽ കരാറിൽ എഴുതി തീരുമാനിച്ച സംവിധായകനെ മാറ്റണമെന്ന വാശി പിടിച്ചു. 

 

രണ്ടു വർഷമായി പിന്നാലെ നടത്തി ബുദ്ധിമുട്ടിക്കുന്നു, സെറ്റുകളിൽ നടനേ കാണാൻ ചെന്നാൽ അവഗണിക്കുന്നു, കളിയാക്കുന്നു എന്നൊക്കെ എഴുതിയ ഒരു പരാതി അന്ന് മാക്ട ഫെഡറേഷൻ എന്ന സിനിമാ സംഘടനയുടെ ജനറൽ സെക്രട്ടറിയും മാക്ട എന്ന സാംസ്കാരിക സംഘടനയുടെ ചെയർമാനും ആയിരുന്ന എന്റെ അടുത്തെത്തുന്നു.. നിരവധി തവണ നടനുമായും അവരുടെ സംഘടനാ നേതാവുമായും സംസാരിച്ചിട്ടും നടൻ ഒരു രീതിയിലും വഴങ്ങില്ലായെന്നു വന്നപ്പോൾ ..മൂന്നു മാസത്തിനകം ഈ പ്രശ്നം സംസാരിച്ച് തീർത്തില്ലെങ്കിൽ (ഇന്നത്തെ പോലെ ഉടനെ അല്ല മൂന്നു മാസം കൊടുത്ത ശേഷമാണ്) ആ നടനുമായി നിസ്സഹകരിക്കേണ്ടി വരും എന്ന തീരുമാനം മാക്ട ഫെഡറേഷൻ എടുക്കുന്നു.. 

 

ഇന്നത്തെ ഷെയ്ൻ നിഗം അല്ല അന്നത്തെ ആ ചെറിയ സൂപ്പർ സ്റ്റാർ എന്നോർക്കണം.. വലിയ സൂപ്പർ സ്റ്റാറുകളെയും മലയാള സിനിമ മൊത്തത്തിലും എടുത്തമ്മാനം ആടാൻ കരുത്തുള്ള ആ നടൻ തനിക്കെതിരെ നടപടി എടുക്കാൻ മുന്നിൽ നിന്ന വിനയനെ സിനിമാ ഇൻഡസ്ട്രിയിൽ നിന്നു തന്നെ വിലക്കാൻ തീരുമാനിക്കുന്നു.. (അതായത് ഇന്നലെ ഷെയ്ൻ നിഗത്തെ വിലക്കാൻ തീരുമാനിച്ചു എന്നു പറഞ്ഞ രഞ്ജിത്തിനെ ഷെയ്ൻ തിരിച്ചു വിലക്കാൻ തീരുമാനിക്കും പോലെ) 

 

പക്ഷേ ഞാൻ പറഞ്ഞല്ലോ ഷെയ്ൻ അല്ല അന്നത്തേ ബഡാ താരം.. വലിയ സാറ്റലൈറ്റ് വാല്യു ഉള്ള പിടിപാടുള്ള കോടീശ്വരൻ.. അയാടെ ഡേറ്റിനു വേണ്ടി ഭിക്ഷാം ദേഹികളെപോലെ കാത്തു നിന്ന വമ്പൻ സംവിധായകരും ഇന്ന് വലിയ വായിൽ സംസാരിക്കുന്ന നിർമാതാക്കളും ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി ഒരേ സ്വരത്തിൽ പറഞ്ഞു.. എന്ത് എഗ്രിമെൻറ് ഉണ്ടേലും ഇത്രേം വലിയൊരു നടൻ അയാൾക്കൊരു സംവിധായകന്റെ പടത്തിൽ അഭിനയിക്കാനിഷ്ടമില്ലന്നു പറഞ്ഞാൽ ബലമായിട്ടു പിടിച്ചഭിനയിപ്പിക്കാൻ പറ്റുമോ?

 

നടനുവേണ്ടി വക്കാലത്തു പിടിക്കാൻ മൽസരമായിരുന്നു സംവിധായകരും നിർമാതാക്കളും... പക്ഷേ നടന്റെ കലി അതുകൊണ്ടും തീർന്നില്ല തന്റെ ഈ.. സേവകരെക്കൊണ്ട് വിനയൻ സ്വേഛാതിപതി.. വിനയൻ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിപ്പിച്ചു വലിയ സമ്മേളനം നടത്തി., വിനയന്റെ സിനിമ സെൻസർ ചെയ്യല്ലന്നു പറഞ്ഞ് പാവം നിർമാതാക്കളെ മുഴുവൻ തിരുവനന്തപുരത്തു സെൻസർ ബോർഡിന്റെ മുന്നിൽ വെയിലത്തു കൊണ്ടിരുത്തി സമരം ചെയ്യിച്ചു.. 

 

അങ്കക്കലി പൂണ്ട നടൻ തനിക്കെതിരെ തീരുമാനം എടുത്ത സംഘടന തന്നെ തകർത്ത് തരിപ്പണമാക്കി..തന്റെ സേവകരെക്കൊണ്ട് പുതിയ സംഘടന തീർത്തു.. വിനയനെ ആജീവനാന്തം വിലക്കി കാലഹരണപ്പെട്ടവനായി മുദ്രകുത്തി.. എങ്ങനുണ്ട്?.... ഇതും ഒരു നടനെതിരെ നടപടി എടുത്ത ശേഷം ഉണ്ടായ പുകിലിന്റെറയും പ്രതികാര വിലക്കിന്റെയും കഥയാണ്.. 

 

അന്നാ അതിബുദ്ധിമാനായ സൂപ്പർ നടന്റെ സാമർത്ഥ്യവും, പണവും, ഹോട്ടലുകളിൽ അയാൾ നടത്തിയ കോക്ടെയിൽ പാർട്ടികളുടെ സംഘാടകരായിരുന്ന നമ്മുടെ സംവിധായക സിംഹങ്ങളും നിർമാണ പണ്ഡിതരും കൊടുത്ത പിന്തുണയും അവസരവാദത്തിന്റെറയും സ്വാർത്ഥതയുടെയും.. പ്രത്യക്ഷ ഉദാഹരണമാണന്ന് കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ ആ കേസിനെപ്പറ്റി എഴുതിയ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. 

 

അതിനെ ഒക്കെ അതിജീവിച്ച് ഇന്നും ഞാൻ ഇവിടെ ഉണ്ടെങ്കിൽ അതെന്റെ മനസ്സാക്ഷിയുടെ കരുത്തും.. അഛനമ്മമാർ ചെയ്ത പുണ്യവും കൊണ്ടാണന്നു ഞാൻ കരുതുന്നു.. ഷെയ്ൻ നിഗത്തിന്റെ നിലവിലുള്ള ഇഷ്യൂനെപ്പറ്റി എഴുതിയപ്പോൾ.. മനസ്സിൽ ഉയർന്ന ചിന്തകൾ പകർത്തിയെന്നേയുള്ളു.. നീണ്ടു പോയെങ്കിൽ ക്ഷമിക്കുക.. അന്നത്തെ കപട നാടകങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണ വിവരങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതിയാൽകുറഞ്ഞത് ആയിരം പേജെങ്കിലും വരും..

 

വീണ്ടും പ്രസൻറ് ഇഷ്യുവിലേക്കു വന്നാൽ ഷെയ്ൻ നിഗം തെറ്റു തിരുത്തണം മുടിവെട്ടൽ പ്രതിഷേധമൊക്കെ നിർത്തി ഉല്ലാസം,വെയിൽ,കുർബാനി, എന്നീ മൂന്നു ചിത്രങ്ങളും യാതൊരുപാധിയും വയ്കാതെ തീർത്തു കൊടുക്കുകയും, അതിന്റെ നിർമ്മാതാക്കളും സംവിധായകരുമായി സഹകരിക്കുകയുംവേണം.. അതോടെ നിർമാതാക്കളുടെ സംഘടന ഷെയ്ന് എല്ലാ വിധ പ്രോൽസാഹനവും കൊടുക്കാൻ തയ്യാറാവുമെന്നും ഞാൻ കരുതുന്നു..

 

അമ്മയുടെ പ്രസിഡന്റായ ശ്രീ മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയ്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയുമെന്നാണെന്റെ വിശ്വാസം.. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാൽ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെ.. പ്രിയപ്പെട്ട ഷെയ്ൻ ന്യൂജൻ ചിന്തകളെല്ലാം നല്ലതു തന്നെ പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാറായ പ്രേം നസീറിന്റെ ജീവചരിത്രവും.. അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻ ലാലും ഈ നിലയിൽ എത്താനെടുത്ത ത്യാഗവും പ്രഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ൻ ഒന്നു പഠിക്കുന്നതു നല്ലതാണ്..

 

ഏതായാലും ഷെയ്ൻ തിരുത്താൻ തയ്യാറാകുകയും.. അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കാനുള്ള അവസരം സംഘടനകൾ കൊടുക്കുകയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com