ADVERTISEMENT

ഷെയ്ൻ നിഗവും നിർമാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും തുടർന്നുണ്ടായ വിവാദത്തെക്കുറിച്ചും പ്രതികരണവുമായി സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. രണ്ടു ഭാഗത്തു നിന്നുമുണ്ടായ പ്രവർത്തികൾ അപക്വമാണെന്നും സിനിമ പോലൊരു പ്രൊഫഷനൽ മേഖലയിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകാത്തതാണെന്നും ആഷിഖ് അബു മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

 

‘വിലക്കുക എന്നു പറയുന്നത് ഒരു കാലത്തും ആർക്കും അംഗീകരിക്കാനാകാത്ത ഒന്നാണ്. കരാർ ലംഘനം ഉണ്ടായാൽ അതിനെ നേരിടാൻ ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്. കരാർ ലംഘനമെന്നത് സിനിമയിൽ മാത്രം സംഭവിക്കുന്നതല്ല. മറ്റു പല മേഖലകളിലും നടക്കുന്നതാണ്. സിനിമയി‌ലും നേരത്തെ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയൊന്നും വിലക്ക് പുറപ്പെടുവിച്ചല്ല കൈകാര്യം ചെയ്യേണ്ടത്. വളരെ വൈകാരികമായാണ് നിർമാതാക്കളുടെ സംഘടന ഇൗ സംഭവത്തെ കൈകാര്യം ചെയ്തത്. അവരുടെ പത്രസമ്മേളനവും അപക്വമായിപ്പോയി എന്നാണ് എനിക്കു തോന്നുന്നത്. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളല്ലേ ഉണ്ടായിട്ടുള്ളു. എല്ലാവരും ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. നടനായാലും സംവിധായകനായാലും മറ്റാരായാലും’ ആഷിഖ് അബു പറഞ്ഞു. 

 

‘ഷെയ്നിന്റെ ഭാഗത്തു നിന്ന് വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഷെയ്ൻ തിരുത്തണം എന്നതാണ് എന്റെ ശക്തമായ അഭിപ്രായം. മുടങ്ങിപ്പോയ സിനിമകൾ രണ്ടും ഷെയ്ൻ ആദ്യം ചെയ്തു തീർക്കണം. പുതുമുഖ സംവിധായകരുടെ സിനിമകളല്ലേ അത് ? അവരുടെ ഭാവി കൂടി നോക്കണം. ഒരു പ്രശ്നം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിർമാതാക്കളും അതിനെക്കാൾ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും ചെയ്തത് തെറ്റാണ്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാണ് സംഘടനകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഉൗതിപ്പെരുപ്പിച്ച് ഗുരുതരമാക്കാനല്ല.’ ആഷിഖ് പറഞ്ഞു. 

 

‘സിനിമയിൽ ലഹരി ഉപയോഗമുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ കാരവനൊക്കെ ഇടയ്ക്ക് പരിശോധിക്കുന്നതു കൊണ്ടായിരിക്കും. അവർക്ക് നേരിട്ട് അത്തരം അനുഭവങ്ങൾ കാണും. മറ്റു സെറ്റുകളിലെ കാരവനുകളിൽ നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. എനിക്ക് എന്റെ സെറ്റിലെ കാര്യം മാത്രമേ അറിയൂ. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുമില്ല. ആക്ഷേപം ഉന്നയിച്ച നിർമാതാക്കൾ ഇങ്ങനെ കാരവനുകളിൽ കയറുകയും കാര്യങ്ങൾ നേരിട്ട് കാണുകയും ചെയ്തതു കൊണ്ടാവാം അവർ ഇങ്ങനെയൊക്കെ പറഞ്ഞത്. അവർ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെ. സംഘടന അങ്ങനെ ആവശ്യപ്പെടട്ടെ. ഇവിടുത്തെ നിർമാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങൾ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ. അതു കൊണ്ട് സിനിമയിൽ മുഴുവൻ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ’ ആഷിഖ് അബു കൂട്ടിച്ചേർത്തു. 

 

‘അധികാരസ്ഥാനത്തിരിക്കുന്ന സീനിയർ നിർമാതാക്കളുടെ വാക്കുകൾക്ക് ഷെയ്നെപ്പോലൊരു 23–കാരൻ വില കൽപിക്കാത്തത് ചിലപ്പോൾ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഇൗ പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണവും. പക്ഷേ പ്രശ്നം ഗുരുതരമായാൽ രണ്ടു കൂട്ടർക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുക ?’ ആഷിഖ് ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com