ADVERTISEMENT

ഒരുകൂട്ടം പുതുമുഖങ്ങളുടെ, അതും പുതുതലമുറയുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘം, അണിയിച്ചൊരുക്കിയ ‘കോട്ടയം’ സിനിമയുടെ ട്രെയിലർ എത്തി. ബിനു ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത് ശിവൻ, അനീഷ് ജി. മേനോൻ, രവി മാത്യു, നിമ്മി റാഫേൽ, ശ്രീനാഥ് കെ. ജനാർഥനന്‍, ആനന്ദ് വി. കാര്യാട്ട്, ഷഫീഖ്, ചിന്നു കുരുവിള എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

Kottayam Malayalam Movie | Official Teaser | Binu Bhaskar

 

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അതാകട്ടെ സത്യം തേടിയുള്ള ഒരു യാത്രകൂടിയാകുന്നു. കോട്ടയത്തു നിന്നു തുടങ്ങുന്ന യാത്ര ഇടുക്കിയും തമിഴ്നാടും ബംഗാളും അസമും കടന്ന് അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ എത്തിനിൽക്കുന്നു. പ്രണയത്തിലും കുടുംബത്തിന്റെ പാരമ്പര്യത്തിലുമൊക്കെ തുടങ്ങിയ വിഷയം കുടിയേറ്റവും ഭൂമി കയ്യേറ്റവുമൊക്കെയായി നാടിന്റെ യഥാർഥ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.

 

സംഗീത് ശിവന്റെ അഭിനയ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഏറെ ശ്രദ്ധനേടിയ ലുക്കാ ചുപ്പിയുടെ ഛായാഗ്രാഹകൻ കൂടിയാണ് സംവിധായകനായ ബിനു ഭാസ്കർ. ബിനു തന്നെയാണ് ഈ സിനിമയുടെ ഛായാഗ്രഹണവകുപ്പിന്റെ മേധാവിയും. 

 

പ്ളാന്റർ മത്തച്ചനെന്ന കഥാപാത്രമായി സംഗീത് ശിവൻ എത്തുന്നു. മത്തച്ചന്റെ വലംകൈയായ ജോണിയെയാണ് അനീഷ് അവതരിപ്പിക്കുന്നത്.  നർത്തകിയും യോഗ അധ്യാപികയുമായ അന്നപൂർണി ദേവരാജ (സാറ), നാടകപ്രവർത്തകനായ ഷഫീഖ് (ബധിരനും മൂകനുമായ മനീഷ്), മോഡലും നാഗാലാൻഡിൽ അധ്യാപികയുമായിരുന്നു നിസാൻ (അപാലി), രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന രവി മാത്യു (എസ്. പി. രവി മാത്യു) അഭിനേത്രിയും നർത്തകിയുമായ നിമ്മി റാഫേൽ (സി.ആർ.പി. എഫ്. ഓഫിസർ ആനി) എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന തുടക്കക്കാർ. 

 

ഭാരതത്തിൽ കഴിഞ്ഞവർഷം മുപ്പത്തിയാറായിരത്തിലേറെ മാനഭംഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും നാലിലൊന്ന് കുറ്റവാളികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നുംകൂടി കണക്കിലെടുക്കുമ്പോൾ കോട്ടയം ഏറ്റെടുക്കുന്നത് ഈ ലിംഗവിവേചനംകൂടിയാണ്. എന്തുകൊണ്ട് കേരളത്തിലേക്ക് കുടിയേറ്റമുണ്ടാകുന്നുവെന്നും കുറ്റകൃത്യങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണമെന്തെന്നുംകൂടി ചൂണ്ടിക്കാണിക്കുന്നു. ആരാണ് ഉത്തരവാദികളെന്നും…യാത്രകളിലൂടെയാണ് ഇതിനു ദൃശ്യഭാഷ ഒരുക്കുന്നത്. നിത്യേന കാണുന്നതും കേൾക്കുന്നതും മാത്രമല്ല സത്യമെന്നും അവയ്ക്കു പിന്നിലെ യഥാർഥ സത്യങ്ങൾ കണ്ടെത്താൻ കണ്ണും കാതും കൂടുതലായി തുറന്നിരിക്കണമെന്നും ‘കോട്ടയം’ സാധാരണ പ്രേക്ഷകനെ ഓർമിപ്പിക്കുന്പോൾ, സത്യം തേടിയുള്ള യാത്രയിലൂടെ അണിയറക്കാർ തിയറ്ററിലേക്കു പ്രതീക്ഷിക്കുന്നവരിൽ യാത്രകൾ ഹരമാകുന്ന പുതിയ തലമുറയുമുണ്ട്. രാജ്യത്തിനു പുറത്തുള്ള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളമാകട്ടെ അവർ ഇതുവരെ കണ്ടിട്ടില്ലാത്ത ഇന്ത്യയാണ് ‘കോട്ടയ’ത്തിലൂടെ തെളിയുന്നത്. 

 

മോൺട്രിയോൾ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹി രാജ്യാന്ത്ര ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കുറ്റാന്വേഷണം മാത്രമല്ല, ഭീകരവാദം, ഭൂമി കയ്യേറ്റം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൂടെയുമുള്ള യാത്രയാണ് കോട്ടയം.

 

ഗുരുവായൂർ സ്വദേശിയായ ബിനു ഭാസ്കർ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് ബിരുദം നേടിയശേഷം മെൽബണിലെ ഫൊട്ടോഗ്രഫി സ്റ്റഡീസ് കോളജിലും പഠനംപൂർത്തിയാക്കിയാണ് ചലച്ചിത്ര ലോകത്തെത്തിയത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫൊട്ടോഗ്രഫി പ്രദർശനവും ശിൽപശാലകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. നൈറ്റ് വോക്സ് മാനേജിങ് പാർട്ണറും സുഹൃത്തുമായ സജിത് നാരായണനുമായി എട്ടുവർഷത്തോളം മുന്പ് സ്പെയിനിൽ തുടങ്ങിയ ചർച്ചകളാണ് ആദ്യസംരംഭമായ ‘റോഡ് സോങ്’ എന്ന സ്പാനിഷ് ഹൃസ്വചിത്രത്തിൽനിന്ന് ‘കോട്ടയ’ത്ത് എത്തിനിൽക്കുന്നത്. കാനഡയിൽ സോഫ്റ്റ് വെയർ എൻജിനീയറായ വാഴൂർ സ്വദേശി സജിത്തും പ്രിയതമ സോഷ്യൽ വർക്കറായ ചങ്ങനാശേരി സ്വദേശി നിഷ ഭക്തനുമാണ് നൈറ്റ് വോക്സിനായി സിനിമ നിർമിച്ചിരിക്കുന്നത്. ഇരുവരും കോട്ടയംകാർ. സിനിമയിൽ മറ്റൊരു റോളുകൂടിയുണ്ട് സജിത്തിന്- ബിനുവിനൊപ്പം കഥയും തിരക്കഥയും ഒരുക്കിയ വകയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com