ADVERTISEMENT

പൗരത്വഭേദഗതി ബില്ലിനെപ്പറ്റി എന്തെങ്കിലും പറയണമെന്നു സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ഞാൻ കുറേ നേരം നിശ്ശബ്ദനായി ഇരുന്നു പോയി. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു കഴിഞ്ഞതാണല്ലോ എന്ന വിശ്വാസമായിരുന്നു എനിക്ക്. 

 

ഏകശാസനഭരണകൂടങ്ങൾ പൗരത്വം പുനർനിർണയം ചെയ്യുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്ന അന്വേഷണമാണ് എന്റെ പുതിയ ചിത്രമായ കോളാമ്പിയുടെ കേന്ദ്രപ്രമേയം. കാലം മാറുന്നതിനനുസരിച്ച് സാമൂഹിക വ്യവസ്ഥ മാറുമ്പോൾ, പലതരം അശരണതകൾ നേരിടേണ്ടിവരുന്ന വൃദ്ധദമ്പതികളാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. ഈ നാടിന്റെ ചരിത്രനിമിഷങ്ങളെ വൈകാരികമായി ഉൾക്കൊണ്ട്, ഈ നാടിന്റെ സംഗീതത്തെ പ്രണയിച്ചു ജീവിച്ചവർ. എല്ലാ അശരണതകൾക്കിടയിലും അവർ പരസ്പരം ഊന്നുവടികളായി നിന്നു. ചുറ്റുമുളളവരെ സ്നേഹിച്ച് അവരുടേതായ കുഞ്ഞുലോകം സൃഷ്ടിച്ചെടുത്തു. 

 

സംഗീതസാന്ദ്രമായ ആ ലോകത്തെ തകർത്തു തരിപ്പണമാക്കുന്നതായിരുന്നു അതിലൊരാളുടെ പൗരത്വത്തെക്കുറിച്ചുള്ള അന്വേഷണം. ഒരുമിച്ചു മാത്രം ജീവിക്കാനറിയാവുന്ന ആ ദമ്പതികൾ പൗരത്വത്തിന്റെ പേരിൽ വേർപിരിയേണ്ടി വരുമ്പോഴുണ്ടാകുന്ന വിസ്ഫോടനങ്ങളാണ് ഈ സിനിമ പറയുന്നത്. 

 

രാജ്യങ്ങൾക്ക് അതിരുകളുണ്ടെങ്കിലും ആ നാടുകളിലെ സംഗീതത്തിലും കലയ്ക്കുമൊന്നും അതിരുകളില്ല. അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്ന ഈ സിനിമ ഇത്തരം നിയമങ്ങൾ ഇരകളുടെ ലോകത്തിൽ എന്തൊക്കെ ദുരന്തങ്ങൾ കൊണ്ടു വരുന്നു എന്നു സ്പഷ്ടമായി വരച്ചിടുന്നുണ്ട്. 

 

ഏകശാസന ഭരണകൂടങ്ങൾ നിലവിൽ വരുമ്പോൾ ജനങ്ങൾക്കു വേണ്ടി എന്ന പേരിൽ ജനങ്ങളെ ബാരിക്കേഡുകൾ കെട്ടി പുറത്താക്കുന്ന കാഴ്ച നാം കാണുന്നു. മുതലാളിത്തത്തിനു പണവും നാസികൾക്കു വംശവും പോലെ. സമഗ്രാധിപത്യഭരണകൂടങ്ങൾക്കു മൂർത്തി ദേശീയതയാണ്. ദേശീയതയ്ക്ക് ദൈവികത കൽപിച്ചു കഴിഞ്ഞാൽ അതിനെ എതിർക്കുന്നവർ വേട്ടയാടപ്പെടും. അങ്ങനെ വേട്ടയാടപ്പെടുന്നവരുടെ നിസ്സഹായ ജീവിതത്തിന്റെ ദൈന്യതയാണ് ‘കോളാമ്പി’ എന്ന ചലച്ചിത്രം.

 

മണ്ണും മനുഷ്യരും മലയും മരങ്ങളും ചേരുന്നതാണ് ദേശം എന്നതു മറന്നു പോകുന്ന ദേശീയതയെക്കുറിച്ചു തന്നെയാണ് ഈ സിനിമയും സംസാരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com